നിവിൻ പോളിക്കെതിരെ പീഡനക്കേസ്; ദുബായിൽ വെച്ച് പീഡിപ്പിച്ചെന്ന് യുവതി; ആറ് പേർക്കെതിരെ പരാതി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയുണ്ടായ വിവാദങ്ങൾക്കിടെ നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്ന പരാതിയിലാണ് നിവിൻ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളം മൂന്നുങ്കൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ മാസത്തിൽ സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ദുബായിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നും ദുബായിലെ ഹോട്ടൽ മുറിയിൽ പീഡിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു.
പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് നിവിൻ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. എഫ്ഐആർ പ്രകാരം ആറ് പ്രതികൾ കേസിലുണ്ട്. ആറാമത്തെ പ്രതിയാണ് നിവിൻ പോളി.

പ്രമുഖ നിർമാതാവും പ്രതി ചേർക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നേരത്തെ ജയസൂര്യ, ബാബുരാജ്, സിദ്ദിഖ്, മുകേഷ് എന്നീ നടൻമാർക്കെതിരെയും സംവിധായകൻ വികെ പ്രകാശിനെതിരെയും ലൈംഗികാരോപണം വന്നിരുന്നു. പരാതികളിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുകയാണ്.ജയസൂര്യ, മുകേഷ്, സിദ്ദിഖ് എന്നിവർ ആരോപണം നിഷേധിക്കുന്നുണ്ട്.
ജയസൂര്യ നിലവിൽ വിദേശത്താണുള്ളത്. അറസ്റ്റ് ഭയന്നാണ് നടൻ വിദശത്ത് തുടരുന്നതെന്ന് സൂചനയുണ്ട്. രണ്ട് നടിമാരാണ് ജയസൂര്യക്കെതിരെ പരാതി നൽകിയത്. ബാത്ത് റൂമിനടുത്ത് വെച്ച് കടന്ന് പിടിച്ചു എന്നാണ് ആരോപണം. സിദ്ദിഖ് ബലാത്സംഗം ചെയ്തു എന്നാണ് യുവ നടിയുടെ പരാതി. പരാതി ഉയർന്നതോടെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജി വെച്ചു.

നടിയുടേത് വ്യാജ പരാതി ആണെന്ന് ആരോപിച്ച് സിദ്ദിഖും പരാതി നൽകിയിട്ടുണ്ട്. അമ്മയിൽ മെമ്പർഷിപ്പ് എടുക്കാൻ ശ്രമിച്ചപ്പോൾ അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടു എന്നാണ് മുകേഷിനെതിരെ ഉയർന്ന ആരോപണം. എംഎൽഎയായ മുകേഷ് സ്ഥാനത്ത് നിന്ന് രാജി വെക്കണം എന്ന ആവശ്യം ശക്തമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായിരിക്കെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ ആരോപണങ്ങളുമായി ജൂനിയർ ആർട്ടിസ്റ്റുകൾ രംഗത്ത് വന്നത്.


Click it and Unblock the Notifications