ഡോണ്‍ കാമില്ലോയും പ്രാഞ്ചിയേട്ടനും തമ്മിലെന്ത്?
ഫ്രഞ്ച് ഇറ്റാലിയന്‍ ചിത്രവുമായി പ്രാഞ്ചിയേട്ടന് യാതൊരു ബന്ധവുമില്ലെന്ന് രഞ്ജിത്ത് പറയുന്നു. ഈ ആരോപണം ഉയരുന്നതു വരെ ഈ വിദേശസിനിമയെക്കുറിച്ച് കേട്ടിട്ടു പോലുമുണ്ടായിരുന്നു. ഇന്റര്‍നെറ്റിലൂടെ ഈ ചിത്രത്തിന്റെ മുഴുവന്‍ തിരക്കഥയും ഞാന്‍ വായിച്ചു. എന്നാല്‍ പ്രാഞ്ചിയേട്ടനുമായി യാതൊരു സാമ്യവും എനിയ്ക്ക് കണ്ടെത്താനായില്ല-രഞ്ജിത്ത് വിശദീകരിയ്ക്കുന്നു.
1952ല്‍ പുറത്തിറങ്ങിയ ലെ പെറ്റി മോണ്ടി ഡി ഡോണ്‍ കാമില്ലോ എന്ന ചിത്രത്തില്‍ നിന്നും പലതും കടമെടുത്താണ് പ്രാഞ്ചിയേട്ടനെ സൃഷ്ടിച്ചതെന്ന ആരോപണമുയര്‍ന്നിരിയ്ക്കുന്നത്. പ്രാഞ്ചിയേട്ടന്റെ വണ്‍ലൈന്‍ സ്റ്റോറിയും ഘടനയും വിദേശചിത്രവുമായി ഏറെ സാമ്യമുണ്ടെന്നാണ് കണ്ടെത്തല്‍.
കമ്മ്യൂണിസ്റ്റുകാരനായ നഗരത്തിന്റെ മേയറും ഒരു പുരോഹിതനുമാണ് ഡോണ്‍ കാമില്ലോയിലെ പ്രധാനകഥാപാത്രങ്ങള്‍. കമ്മ്യൂണിസ്റ്റുകാരനായ നഗരപിതാവും കത്തോലിക്ക പുരോഹിതനും തമ്മിലുള്ള ആശയപരമായ എതര്‍പ്പ് നഗരജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള എതിര്‍പ്പ് ആശയങ്ങളില്‍ മാത്രമാണ്. വ്യക്തിപരമായി ഇവര്‍ പരസ്പരം ഇഷ്ടപ്പെടുന്നു. ഇവര്‍ക്കിടയില്‍ നടക്കുന്ന സംവാദത്തിലൂടെ ചില പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കപ്പെടുന്നതാണ് ഡോണ്‍ കാമില്ലോയുടെ പ്രമേയം. രണ്ട് സിനിമകളും തമ്മിലുള്ള പ്രധാന സാമ്യത ഇതാണ്. എന്നാലിത് യാദൃശ്ചികമാണെന്നാണ് പ്രാഞ്ചിയേട്ടന്റെ അണിയറക്കാരുടെ വാദം.
വിദേശ സിനിമകളുടെ സിഡികള്‍ കണ്ട് തിരക്കഥയെഴുതുന്നവരുടെ കൂട്ടത്തിലല്ല തങ്ങളെന്ന് രഞ്ജിത്തിനൊപ്പം സഹകരിച്ച ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു. ഏറെ കഷ്ടപ്പെട്ട് എഴുതിയതാണ് സിനിമയുടെ തിരക്കഥ. അത് ഏറെ സ്വീകരിയ്ക്കപ്പെടുകയും ചെയ്തു.
ഇപ്പോഴുയരുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ അധിക്ഷേപിയ്ക്കുകയെന്ന ഉദ്ദേശം മാത്രമാണുള്ളത്.
2010ല്‍ തിയറ്ററുകളിലെത്തിയ പ്രാഞ്ചിയേട്ടന്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌ക്കാരമടക്കം ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിരുന്നു. മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള പുരസ്‌ക്കാരം നേടിക്കൊടുത്ത ദേശീയതലത്തിലും ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. ഇപ്പോള്‍ യൂറോപ്പിലെ വിവിധ ഫിലിം ഫെസ്റ്റിവെല്ലുകളില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിയ്ക്കുകയാണെന്നും ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു.
ആദ്യപേജില്‍
പ്രാഞ്ചിയേട്ടന്‍ കോപ്പിയടിയല്ല: രഞ്ജിത്ത്


Click it and Unblock the Notifications












