പൃഥ്വിരാജ് ചെയ്താലേ ഇത് സിനിമയാക്കാന്‍ അനുവാദം നല്‍കൂ, കാഞ്ചനമാലയുടെ വാക്കുകളെക്കുറിച്ച് നടന്‍
പൃഥ്വിരാജും പാര്‍വതിയും മത്സരിച്ച് അഭിനയിച്ച സിനിമയായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. ബിപി മൊയ്തീന്റേയും കാഞ്ചനമാലയുടേയും അതുല്യ പ്രണയം സ്‌ക്രീനില്‍ പുനരാവിഷ്‌ക്കരിക്കുകയായിരുന്നു ആര്‍എസ് വിമല്‍. ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന ഡോക്യുമെന്ററിയായിരുന്നു അദ്ദേഹം ആദ്യം ഒരുക്കിയത്. പിന്നീടാണ് ഇതേക്കുറിച്ച് സിനിമയൊരുക്കാനായി തീരുമാനിച്ചത്. പൃഥ്വിരാജും പാര്‍വതിയും എത്തുന്നതിന് മുന്‍പ് വേറെ ചില താരങ്ങളെയായിരുന്നു സംവിധായകന്‍ സമീപിച്ചത്.
ഈ സിനിമയിലേക്ക് താന്‍ എത്തിയതിനെക്കുറിച്ചും, കരിയറില്‍ മറക്കാനാവാത്ത അനുഭവം ലഭിച്ചതിനെക്കുറിച്ചുമൊക്കെ പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു. പൃഥ്വിരാജ് ചെയ്താല്‍ മാത്രമേ ഈ സിനിമ ചെയ്യാന്‍ അനുവാദമുള്ളൂയെന്നായിരുന്നു കാഞ്ചനമാല പറഞ്ഞത്. താന്‍ വിളിച്ചപ്പോഴും അവര്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നുവെന്ന് പൃഥ്വി പറയുന്നു. സിനിമാജീവിതത്തിലെ തന്നെ സുപ്രധാന അനുഭവമായി മാറുകയായിരുന്നു അത്.
ആർ എസ് വിമൽ എന്ന സംവിധായകൻ എന്നെ രണ്ടു മൂന്നു തവണ 'എന്ന് നിന്റെ മൊയ്തീന്റെ' സ്ക്രിപ്റ്റുമായി കാണാൻ ശ്രമിച്ചിട്ടും അത് നടന്നില്ല. പിന്നീട് 'മെമ്മറീസ്' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അദ്ദേഹം എന്നോട് 'എന്ന് നിന്റെ മൊയ്തീൻ' എന്ന സിനിമയുടെ കാര്യം പറയുന്നത് .

കാഞ്ചനയുടെയും, മൊയ്തീന്റെയും ജീവിത കഥ പ്രമേയമാക്കി അദ്ദേഹം ചെയ്ത ഡോക്യുമെന്ററി ഞാൻ കണ്ടപ്പോൾ തന്നെ തീരുമാനിച്ചു, ഈ സിനിമ ഞാൻ ചെയ്യുമെന്ന്. അങ്ങനെ വിമലിനോട് കാഞ്ചന ചേട്ടത്തിയെ വിളിച്ചു തരാമോ? എനിക്കൊന്നു സംസാരിക്കണമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ കാഞ്ചന ചേട്ടത്തിയോട് ആദ്യമായി ഫോണിൽ സംസാരിച്ചു.
അവർ പറഞ്ഞത് ഈ സിനിമയുടെ കഥയുമായി ആർ എസ് വിമൽ മറ്റു നടന്മാരെയും സമീപിച്ചിരുന്നു, പക്ഷെ പൃഥ്വിരാജ് ചെയ്താൽ മാത്രമേ ഇത് സിനിമയാക്കാൻ ഞാൻ അനുവാദം കൊടുക്കയുള്ളൂവെന്ന്. അത് എനിക്ക് മറക്കാൻ കഴിയാത്ത ഒരു നിമിഷമായി തോന്നി. എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മനോഹരമായ മൊമൻറ്സ് ആയിരുന്നു അതെന്നുമായിരുന്നു പൃഥ്വി പറഞ്ഞത്.


Click it and Unblock the Notifications