വിമർശകർ ചിന്തിച്ചത് സ്വന്തം കാര്യം, തന്നെക്കുറിച്ച് ചിന്തിച്ചില്ല, നിലപാട് വ്യക്തമാക്കി ആന്റണി പെരുമ്പാവൂർ
ലോക്ക് ഡൗൺ കാലത്ത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2. മോഹൻലാലിന്റെ പിറന്നാൾ ദിവസമായിരുന്നു ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ചത്. പ്രേക്ഷകർ ഏറെ ആവേശത്തോടെയായിരുന്നു ഈ വാർത്ത സ്വീകരിച്ചത്. ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ സിനിമയുടെ ചിത്രീകരണവും ആരംഭിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഇത് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു.

ചിത്രീകരണം പോലെ ദൃശ്യം 2ന്റെ റിലീസും വാർത്തകളിൽ ഇടം പിടിക്കുകയായിരുന്നു . തിയേറ്റർ റിലീസ് പ്രതീക്ഷിച്ചിരുന്ന ചിത്രം അമസോൺ പ്രൈമിലൂടെയാണ് പ്രദർശനത്തിനെത്തുന്നത്. ന്യൂയർ ദിനത്തിലായിരുന്നു നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് നിർമ്മാതാവിനെതിരെ ഫിലിം ചേംബറും ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറും രംഗത്തെത്തിയിരുന്നു.മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പേരുണ്ടാക്കിയത് തിയേറ്ററില്‍ പടം റിലീസ് ചെയ്തിട്ടാണ്. ആ നന്ദി അവര്‍ക്ക് വേണ്ടേ എന്നാണ് വിഷയത്തിൽ ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചത്. ഇനിയും പുനര്‍ചിന്തനത്തിന് സമയമുണ്ടെന്നാണ് സംവിധായകൻ സത്യൻ അന്തിക്കാടും പ്രതികരിച്ചിരുന്നു.
ഇപ്പോഴിത വിഷയത്തിൽ തന്റെ നിലപാട് വെളിപ്പെടുത്തി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. ആമസോൺ പ്രൈമുമായി ഉണ്ടാക്കിയ കരാറിൽനിന്ന് പിന്മാറാനാവില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദൃശ്യം 2 ന്റെ റിലീസുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാന്‍ ആരും ശ്രമിക്കുന്നില്ല. സ്വന്തം കാര്യം മാത്രമാണ് വിമർശകർ ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ലാഭമായിരുന്നു ലക്ഷ്യമെങ്കിൽ കുഞ്ഞാലി മരക്കാറിൻറെ സ്ഥാനത്ത് പത്ത് മോഹൻലാൽ ചിത്രം നിർമ്മിക്കാമായിരുന്നു. ദൃശ്യം 2 റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററുകളുമായി കരാർ ഉണ്ടായിരുന്നില്ല. തിയേറ്റർ ഉടമകളെ മോഹിപ്പിച്ച് കരാർ ഉണ്ടാക്കിയ ശേഷം അവരെ കബിളിപ്പിച്ചെങ്കിൽ മാത്രമേ, ഞാൻ തെറ്റു ചെയ്തു എന്ന ആരോപണം ഉന്നയിക്കാൻ കഴിയൂ. ഒ.ടി.ടി. റിലീസിന് നൽകിയാൽ വലിയ ഗുണം ചെയ്യുന്ന ചിത്രമായിരുന്നു കുഞ്ഞാലി മരയ്ക്കാർ. അത് താൻ തീയറ്ററിൽ പ്രദർശിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മറക്കരുതെന്നും നിർമ്മാതാവ് പറയുന്നു. ദൃശ്യം 2 സംന്ധിച്ച് ഒരു ഉറപ്പും ആർക്കും നൽകിയിട്ടില്ല. വിഷയത്തിൽ തനിക്ക് മോഹൻലാലിന്റെയും സംവിധായകൻ ജിത്തു ജോസഫിൻറേയും പിന്തുണയുണ്ടെന്നും ആൻണി പെരുമ്പാവൂർ പറഞ്ഞു. തിയേറ്റര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഫിയോക്കിന്റെ യോഗത്തിന് ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.ഫിയോക്കിന്റെ സംസ്ഥാന പ്രസിഡന്റാണ് ആന്റണി പെരുമ്പാവൂര്‍. നടന്‍ ദിലീപും യോഗത്തില്‍ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications