നടനും നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷഫീര്‍ സേട്ട് അന്തരിച്ചു! ആദരാഞ്ജലികളുമായി താരങ്ങള്‍
മലയാള സിനിമാലോകത്തെ ഞെട്ടിച്ച് വീണ്ടുമൊരു മരണ വാര്‍ത്ത എത്തിയിരിക്കുകയാണ്. സിനിമാ നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ ഷഫീര്‍ സേട്ട് അന്തരിച്ചു. ഹൃദയാഘതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി സിനിമാ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഷഫീര്‍ സേട്ട് ഇരുപത്തിയഞ്ചോളം സിനിമകളുടെ നിര്‍മാണ ചുമതല വഹിച്ചിട്ടുണ്ട്. ഇന്നലെ വരെ പല ചിത്രങ്ങളുടെയും പിന്നണിയില്‍ ജോലി ചെയ്തിരുന്ന ഷഫീര്‍ സേട്ടിന്റെ മരണം താരങ്ങളെയും ഞെട്ടിച്ചു. മെഗാസ്റ്റാര്‍ മമ്മൂട്ടിയടക്കം പ്രമുഖ താരങ്ങളെല്ലാം ഷഫീര്‍ സേട്ടിന് അനുശോചനം അറിയിച്ചിരിക്കുകയാണ്.

പൂര്‍ത്തിയാക്കാത്ത ചില സ്വപ്നങ്ങൾ
നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി, ഉള്‍പ്പെടെ എട്ടോളം സിനിമകളില്‍ ഷഫീര്‍ സേട്ട് അഭിനയിച്ചിട്ടുണ്ട്. വിഷുവിന് മുന്നോടിയായി മേരാ നാം ഷാജി റിലീസിനൊരുങ്ങുകയാണ്. അതിനിടെയാണ് മരണം വില്ലനായിട്ടെത്തിയത്. ആത്മകഥ, ചാപ്‌റ്റേര്‍സ്, ഒന്നും മിണ്ടാതെ എന്നീ സിനിമകളുടെ നിര്‍മാതവും ഷഫീര്‍ സേട്ടായിരുന്നു. ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു ഷഫീര്‍ സേട്ട്. ഈ സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയായിരുന്നു.
മാലാ പാര്‍വതി
ഷഫീര്‍ സേട്ടിന്റെ മരണം വിശ്വസിക്കാനാവുന്നില്ലെന്നാണ് നടി മാലാപാര്‍വതി ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നത്. ഷഫീറിന്റെ രണ്ട് മക്കളും സിനിമയില്‍ അഭിനയിച്ച് തുടങ്ങിയതിനെ പറ്റിയും നടി വെളിപ്പെടുത്തിയിരുന്നു. 'വിശ്വസിക്കാനാവുന്നില്ല. ഷഫീര്‍ സേട്ട് നമ്മളെ വിട്ട് പോയി എന്ന്. ഇന്നലെ വൈകുന്നേരവും തമാശ പറഞ്ഞ് പിരിഞ്ഞതാണ്. വെളുപ്പിന് 3.30ന് മരണം വന്ന് കൂട്ടി കൊണ്ട് പോയി എന്ന്. കൊടുങ്ങല്ലൂര്‍, ജോഷി സാറിന്റെ പടം കണ്‍ട്രോളര്‍ ആണ്. ഇന്നലെ ഷൂട്ടിംഗില്‍ അദ്ദേഹത്തിന്റെ രണ്ട് മക്കളും അഭിനയിച്ചിരുന്നു. ദിയ മൂന്നാം ക്ലാസ്സിലും ഇളയ മകന്‍ ഘഗഏ യിലും. താങ്ങാനാവുന്നില്ല' എന്നുമാണ് മാലാപാര്‍വതി പറയുന്നത്.
ലാല്‍ ജോസ്
മലയാള സിനിമയിലെ നിര്‍മാതാവും, നടനും, പ്രൊഡക്ഷന്‍ കണ്‍ട്രോളറും ആയിരുന്ന ശ്രീ ഷഫീര്‍ സേട്ട് (44) ഇന്നലെ രാത്രി കൊടുങ്ങല്ലൂരില്‍ വെച്ച് ഹൃദയ സ്തംഭനം മൂലം അന്തരിച്ചു എന്ന വിവരം അത്യധികം വ്യസനത്തോടും വേദനയോടും കൂടി അറിയിക്കുന്നു... ആദരാഞ്ജലികള്‍.
അജു വർഗീസ്
ഷൈജു അന്തിക്കാട്
മാർച്ച് 24ന് വൈകീട്ട് ഷഫീർ fb യിൽ പോസ്റ്റ് ചെയ്തതാണീ ഫോട്ടോ. തന്റെ മകന്റെ പിറന്നാൾ ആഘോഷം. "Chottu's 5th birthday celebration with my dreams" എന്ന ക്യാപ്ഷനോടെ.ആ കുടുംബത്തിന്റെ ഈ ചിരിയാണ്, സ്വപ്നങ്ങളാണ് രണ്ട് ദിവസത്തിനുള്ളിൽ മാഞ്ഞു പോയത്. വിധി മായ്ച്ചുകളഞ്ഞത്. എപ്പോഴും ചിരിച്ചുകൊണ്ട് കാണപ്പെടാറുള്ള ഷഫീറിന്റെ ഈ ചിരി മായുന്നത് സങ്കടകരമാണ്. ആ കുടുംബത്തിന്റെ ചിരി മായുന്നതും. ഈ പിറന്നാൾ ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ ആ കുഞ്ഞുമകൻ ഒരിക്കലും കരുതിക്കാണില്ല അടുത്ത പിറന്നാളിന് ഉപ്പ ഉണ്ടാവില്ലെന്ന്. ഇനി ഒരു പിറന്നാളിനും സമ്മാനങ്ങളുമായി ഉപ്പ വരില്ലെന്ന്. ആ കുഞ്ഞു മക്കളോട് ഒരൽപ്പം കരുണ കാണിക്കാമായിരുന്നു കാണാമറയത്തിരിക്കുന്ന ദൈവത്തിന്. സിനിമ ഷഫീറിന് ജീവനും ജീവിതവുമായിരുന്നു.ജോഷി സാറിന്റെ സിനിമയുടെ ഷൂട്ടിങ്ങിൽ ആയിരുന്നു ഷഫീർ. ഷൂട്ടിന് പുറപ്പെടുമ്പോൾ ചിരിയോടെ, സന്തോഷത്തോടെ പുറപ്പെട്ട വീട്ടിലേക്ക് ചേതനയറ്റ ആ ശരീരം തിരിച്ചെത്തുമ്പോൾ അത് താങ്ങാനുള്ള ശക്തി... മനക്കരുത്ത് ഷഫീറിന്റെ കുടുംബത്തിന് ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മരണം എപ്പോഴും നമ്മുടെ തൊട്ട്പിന്നിൽ നടക്കുന്ന സുഹൃത്താണ്. ചിലപ്പോൾ ആ സുഹൃത്ത് മുൻപേ കയറി നടക്കും. ഇത് പക്ഷെ വളരെ മുൻപേ ആയിപ്പോയി, വളരെ വളരെ മുൻപേ. 44 വയസ് മരിക്കാനുള്ള വയസായിരുന്നില്ല.ഒരുപാട് സ്വപ്‌നങ്ങൾ ബാക്കി വെച്ചുകൊണ്ടാണ് ഷഫീർ മടങ്ങുന്നത്. കുടുംബത്തെക്കുറിച്ചുള്ള സ്വപ്നം, കുട്ടികളെക്കുറിച്ചുള്ളസ്വപ്നം, സിനിമയെക്കുറിച്ചുള്ള സ്വപ്നം, ജീവിതത്തെക്കുറിച്ചുള്ള സ്വപ്നം. എല്ലാം പാതി വഴിയിൽ ഉപേക്ഷിച്ചുകൊണ്ടുള്ള മടക്കം. ആ നല്ല സുഹൃത്തിന്റെ ആത്മാവിനു നിത്യശാന്തി നൽകാൻ പ്രാർത്ഥിക്കുന്നു.


Click it and Unblock the Notifications