മലയാള സിനിമയ്ക്ക് അഭിമാനം; പുരസ്‌കാര വഴിയിൽ കാടകലം
പെരിയാർവാലി ക്രിയേഷന് വേണ്ടി സഖില്‍ രവീന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്ത കാടകലം ബ്രിട്ടനിൽ വച്ചു നടക്കുന്ന ഫസ്റ്റ് ടൈം ഫിലിം മേക്കർ അവാർഡ് ഫെസ്റ്റിവലിലേക്ക് ഒഫീഷ്യൽ സെലക്ഷന്‍ നേടി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച പത്തു ചിത്രങ്ങളുടെ പട്ടികയിലേക്കാണ് കാടകലം തിരഞ്ഞെടുത്തിരിക്കുന്നത്. ഫെസ്റ്റിവലിലെ പബ്ലിക് വോട്ടിങ്ങിൽ ചിത്രം ആദ്യ അഞ്ചു സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ പൈൻ വുഡ് സ്റ്റുഡിയോയിൽ കാടകലം പ്രദർശിപ്പിക്കുന്നതായിരിക്കും. കൂടാതെ ധൻബാദ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം സെലെക്ഷൻ നേടിയിട്ടുണ്ട്.

ഇതിനു മുൻപ് ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡ് ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് കാടകലം നേടിയിരുന്നു. ജിന്റോ തോമസും സഗിൽ രവീന്ദ്രനും ചേർന്നാണ് കാടകലത്തിന്റെ തിരക്കഥ എഴുതിയത്. മാസ്റ്റര്‍ ഡാവിഞ്ചിയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നാടകപ്രവര്‍ത്തകനും സിനിമ സീരിയല്‍ താരവുമായ സതീഷ് കുന്നോത്തും. ചലച്ചിത്രതാരം കോട്ടയം പുരുഷൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ചെറുപ്പത്തിൽ അമ്മയെ നഷ്ടപെട്ട ആദിവാസി ബാലൻ കുഞ്ഞാപ്പുവിന് എല്ലാം അച്ഛൻ മുരുകനാണ്. മുരുകൻ പറഞ്ഞു തന്ന കഥകളിലൂടെ അമ്മ താൻ ജീവിക്കുന്ന കാട്ടിൽ ഉണ്ടെന്ന് കുഞ്ഞാപ്പു വിശ്വസിക്കുന്നു. ഊരിലെ ആകാധ്യാപക വിദ്യാലയത്തിലെ പഠന ശേഷം അച്ഛന്റെ ആഗ്രഹം പൂർത്തിയാക്കാൻ അവൻ തന്റെ അച്ഛനെയും കാടിനേയും വിട്ട് തനിക്ക് ഒരിക്കലും സുപരിചിതമല്ലാത്ത നഗരത്തിലേക്ക് വിദ്യാഭ്യാസത്തിനായി പോവുന്നതും പിന്നീടുള്ള കുഞ്ഞാപ്പുവിന്റെ ജീവിതവുമാണ് കഥാപ്രമേയം.
ചിത്രത്തിലെ കനിയേ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ബി കെ ഹരിനാരായണന്റെ വരികളിൽ പി എസ് ജയഹരി സംഗീതം ചെയ്ത് സംഗീത സംവിധായകനും ഗായകനുമായ ബിജിബാൽ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനം ഇറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.റെജി ജോസഫ് ഛായാഗ്രഹണവും അംജാത് ഹസ്സന്ഡ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. കല -ബിജു ജോസഫ്, മേക്കപ്പ് -രാജേഷ് ജയൻ, ബിന്ദു ബിജുകുമാര്‍. പ്രൊഡക്ഷൻ കൺട്രോളർ -രാജു കുറുപ്പന്തറ. പ്രൊഡക്ഷൻ എക്സിക്യുട്ടിവ് -സുബിൻ ജോസഫ്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ജിന്റോ തോമസ്.അസിസ്റ്റന്റ് ഡയറക്ടർ -സ്വാതിഷ് തുറവൂർ ,നിഖിൽ ജോർജ്.


Click it and Unblock the Notifications