കരയുന്നത് കണ്ട് വിഷമം തോന്നി, മനുഷ്യത്വം ആണ് നമ്മളെ നയിക്കേണ്ടത്; ശ്രീലക്ഷ്മി അറയ്ക്കലിനെക്കുറിച്ച് രാഹുൽ
സോഷ്യൽ മീഡിയയിലെ അധിക്ഷേപ പരാമർശങ്ങളിൽ പൊട്ടിക്കരഞ്ഞ ശ്രീലക്ഷ്മി അറയ്ക്കലിന് ആശ്വാസ വാക്കുകളുമായി രാഹുൽ ഈശ്വർ. ശ്രീലക്ഷ്മിയെ അധിക്ഷേപിച്ചതിൽ എല്ലാ പുരുഷ സഹോദരന്മാർക്കും വേണ്ടി ഖേദം അറിയിക്കുന്നെന്ന് രാഹുൽ ഈശ്വർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ശ്രീലക്ഷ്മി അറക്കൽ കരയുന്നതു കണ്ടു വിഷമം തോന്നി. വളരെ ജെനുവിൻ ആയ വിഷമം എന്നാണ് തോന്നിയത്. ശ്രീലക്ഷ്മി ദീപക്കിനെ, ശ്രീ ദിലീപിനെ കുറിച്ച് പറഞ്ഞതിനോടൊക്കെ ശക്തമായി എതിർപ്പാണ്. അതൊക്കെ പൂർണമായും തെറ്റുമാണ്. പക്ഷെ അധിക്ഷേപം അല്ല അതിനുള്ള മറുപടി. "ചില വാക്കുകൾ" ഉപയോഗിച്ച് സ്ത്രീയെ അധിക്ഷേപ്പിക്കുന്നത് ഒരു കാരണവശാലും നമ്മൾ പുരുഷന്മാർ ചെയ്യരുത്.

ശ്രീലക്ഷ്മിയുടെ എല്ലാ കടുത്ത ഫെമിനിസ്റ്റ് നിലപാടുകളോടും എതിർപ്പോടു കൂടി തന്നെ പറയട്ടെ - ഈ കണ്ണീർ സത്യമാണെങ്കിൽ, ഒരു പുരുഷൻ എന്ന നിലയിൽ, എല്ലാ പുരുഷ സഹോദരന്മാർക്കും വേണ്ടി ഖേദം അറിയിക്കുന്നു. ഒരു സ്ത്രീയെയും അപമാനിക്കുന്ന പ്രവണത നല്ലതല്ല. ആരുടേയും കണ്ണീർ നമ്മളെ ചിരിപ്പിക്കരുത്. ശ്രീലക്ഷ്മി അറക്കലിനോട് യോജിക്കാം വിയോജിക്കാം, & അധിക്ഷേപം ശരിയല്ല എന്ന് ദയവായി ഓർക്കുക.
ശ്രീലക്ഷ്മി അടക്കം വളരെ ബുദ്ധിമുട്ടി ജീവിതത്തിൽ ഉയർന്നു വന്നു എന്നാണ് മനസിലാക്കുന്നത്. എല്ലാ വിധ ആശംസകളും. പുരുഷാവകാശ പോരാട്ടങ്ങൾ നയിക്കുന്നവരും ഫെമിനിസ്റ്റുകളും തമ്മിൽ ശത്രുതയുടെ ആവശ്യം ഇല്ല, കാരണം നമ്മൾ എല്ലാം അടിസ്ഥാനപരമായി മനുഷ്യർ ആണ്, മനുഷ്യത്വം ആണ് നമ്മളെ നയിക്കേണ്ടത്. ദീപകിന്റെ കുടുംബത്തിനും, നിങ്ങളുടെ ഫെമിനിസ്റ്റ് മൂവേമെന്റിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
ശ്രീലക്ഷ്മി അറയ്ക്കൽ പൊട്ടിക്കരഞ്ഞ് പറഞ്ഞത്
രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് കുളിച്ച് ട്യൂഷന് പോയി, അവിടെ നിന്ന് നേരെ ബിഎഡ് കോളേജിൽ പോയി പഠിച്ച്, വീട്ടിൽ വരാതെ അടുത്ത ട്യൂഷനെടുത്ത് രാത്രി എട്ട് മണിക്ക് വന്ന് ബിഎഡിന്റെ എല്ലാ വർക്കും എഴുതി തീർത്തിട്ടുണ്ട് ഞാൻ. അങ്ങനെ ജോലി ചെയ്ത് ജീവിച്ചയാളെ നിങ്ങൾ വേശ്യ എന്ന് പറയരുത്. ഭയങ്കര മോശമാണത്. ഞാനത്രയ്ക്ക് കഷ്ടപ്പെട്ടാണ് ഞാൻ ജീവിച്ചത്. പക്ഷെ നിങ്ങളെല്ലാവരും എന്നെ വേശ്യ എന്നാണ് വിളിക്കുന്നത്. അങ്ങനെ ജീവിക്കാം. പക്ഷെ അത് പറ്റില്ല. ആ ജോലി മോശമായത് കൊണ്ടല്ല. പക്ഷെ എനിക്ക് പറ്റില്ല.
അങ്ങനെയാണെങ്കിൽ ഇപ്പോൾ വീടും കാറുമെല്ലാമായേനെ. ഫോൺ വരെ എത്രയോ കൊല്ലമായി ഉപയോഗിക്കുന്നു. ഹാങ് ആയിപ്പോകുന്നു. ഫോൺ പോലും മാറ്റാൻ പെെസയില്ല. 9ാം ക്ലാസ് തൊട്ട് ഞാൻ ട്യൂഷനെടുക്കാൻ തുടങ്ങിയതാണ്. ഇപ്പോൾ 30 വയസായി. എനിക്ക് കഴിവുള്ളത് കൊണ്ട് മാത്രമാണ് ഞാൻ ജീവിച്ച് പോകുന്നത്. എന്റെ അമ്മ അംഗൻവാടി ടീച്ചറായാണ് ജോലി ചെയ്യുന്നത്. അമ്മയ്ക്ക് അന്ന് 600 രൂപയൊക്കെയാണ് മാസം കിട്ടിയിരുന്നത്. എനിക്ക് ഭക്ഷണം തരാൻ വേണ്ടി എന്റെ അമ്മ സക്കാത്ത് വാങ്ങാൻ പോയിട്ടുണ്ട്. അങ്ങനെ വരെ ജീവിച്ചിട്ടുണ്ട്. അങ്ങനെയുള്ള അമ്മയെക്കുറിച്ച് മോശം പറയരുതെന്നും ശ്രീലക്ഷ്മി അറയ്ക്കൽ പറഞ്ഞു.


Click it and Unblock the Notifications











