മോശം സിനിമ ചെയ്തുകളയാമെന്ന് ആരും കരുതുന്നില്ല! തുറന്നുപറച്ചിലുകളുമായി രമേഷ് പിഷാരടി!
അഭിപ്രായവും അധിക്ഷേപവും ഒന്നല്ലെന്ന് രമേഷ് പിഷാരടി. മോശം സിനിമ ചെയ്തുകളയാമെന്ന് അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ആരും കരുതാറില്ല. ഷൈലോക്കിനെ അഭിനന്ദിച്ച് എബ്രിഡ് ഷൈന്‍ എഴുതിയ കത്ത് പങ്കുവെച്ചതിന് പിന്നാലെയായാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. രമേഷ് പിഷാരടിയുടെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം. എല്ലാ തരം സിനിമകളും ഇറങ്ങട്ടെ. എല്ലാവരും അവനവന് ഇഷ്ടമുള്ള സിനിമകൾ കാണട്ടെ. വിജയിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യണ്ട. വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യട്ടെ. പൈസ മുടക്കിയാണ് കാണുന്നത് അത് കൊണ്ട് അഭിപ്രായം പറയാം പറയണം. അഭിപ്രായവും അധിക്ഷേപവും ഒന്നല്ല.
പൈസ മുടക്കിയാണ് കാണുന്നത് എന്നത് പോലെ തന്നെ പൈസ മുടക്കിയാണ് ഉണ്ടാക്കുന്നതും അത് കൊണ്ട് ഒരു മോശം സിനിമ ചെയ്തുകളയാം എന്ന് അതിനു പിന്നിൽ പ്രവർത്തിക്കുന്ന ആരും ആഗ്രഹിക്കുന്നില്ല .(15 വർഷത്തെ ടാക്സ് അടച്ചു ;കുണ്ടും കുഴിയും ഉള്ള റോഡിലൂടെയാണ് തീയേറ്ററിലേക്കു വരുന്നത് സിനിമ അത്രയും പണം അപഹരിക്കുന്നില്ല എന്നു സമാധാനിക്കാം ).
ഓരോ വർഷവും 20ൽ താഴെയാണ് വിജയശതമാനം.എന്നിട്ടും സ്വപനങ്ങൾ മുന്നോട്ടു നയിച്ച് ഒരുപാടു പേർ ഇവിടെയെത്തും . എല്ലാ കളിയിലും സച്ചിൻ സെഞ്ചുറി അടിച്ചിട്ടില്ല . എ.ആർ .റഹ്മാന്‍റെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റല്ല അത് കൊണ്ട് അവർ പ്രതിഭ ഇല്ലാത്തവരാകുന്നില്ല . ഉത്സവ പറമ്പുകളിൽ 200 രൂപയ്ക്കു മിമിക്രി അവതരിപ്പിക്കാൻ പോയത് മുതൽ കഴിഞ്ഞ സിനിമ സംവിധാനം ചെയ്തത് വരെയുള്ള 20 വർഷത്തെ ജീവിത യാത്രയുടെ അധ്വാനവും ആഴവും മനസിലാക്കിയാണ് താന്‍ ഇതേക്കുറിച്ച് പറയുന്നതെന്നും രമേഷ് പിഷാരടി കുറിച്ചിട്ടുണ്ട്.

സിദ്ദിഖ് സാറും അജയ്‌വാസുദേവും എല്ലാം സിനിമാ സ്നേഹികളുടെ ഭാഗത്തു നിന്നും നേരിടുന്ന അഭിപ്രായം എന്ന പേരിലുള്ള അധിക്ഷേപം "കാണുമ്പോൾ ഒന്ന് പറയാതെ വയ്യ. സിനിമാ സ്നേഹത്തിനു മുകളിലാണ് മനുഷ്യ സ്നേഹം " ഇത് എഴുതാൻ പ്രേരണ ആയത് നായകനെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയ നായികയുള്ള സിനിമ സംവിധാനം ചെയ്ത (കുങ്ഫു മാസ്റ്റർ ) എബ്രിഡ് ഷൈനിന്റെ ഈ തുറന്ന കത്താണെന്നും പിഷാരടിയുടെ കുറിപ്പില്‍ പറയുന്നു.


Click it and Unblock the Notifications











