'വലിയൊരു കഠിനാധ്വാനം എന്റെ ആ കഥാപാത്രത്തിന് പിന്നിലുണ്ട്', കോളമ്പിയെ കുറിച്ച് രൺജി പണിക്കർ
തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംവിധായകൻ, അഭിനേതാവ്, പത്രപ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലയിൽ ശോഭിച്ച് നിൽക്കുന്ന പ്രതിഭയാണ് രൺജി പണിക്കർ. സ്ഫോടനാത്മകരമായ സംഭാഷണ രീതിയാണ് രൺജി പണിക്കരുടെ സിനിമകളുടെ പ്രധാന പ്രത്യേകത. രൺജി പണിക്കരുടെ സിനിമ എന്ന് പറയുമ്പോൾ മലയാളിക്ക് രോമാഞ്ചമുണ്ടാവും. സമകാലിക രാഷ്ട്രീയ വിഷയങ്ങൾ ഭംഗിയായി ചർച്ച ചെയ്യുന്ന സിനിമകളായിരുന്നു അവയെല്ലാം. രാഷ്ട്രീയവും ഗംഭീര സംഭാഷണങ്ങളും കൊണ്ട് തിയ്യേറ്ററുകളെ ഇളക്കി മറിച്ച സിനിമകളായിരുന്നു രൺജിയുടേത്. ഒരു പത്രപ്രവർത്തകൻ ആയതിനാലാവാം രൺജിക്ക് സമകാലിക വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അനായാസം കഴിയുന്നത്.

രാഷ്ട്രീയ സിനിമകൾ എഴുതുന്ന മറ്റ് തിരക്കഥാകൃത്തുക്കളിൽ നിന്നും വ്യത്യസ്ഥനാണ് രൺജി പണിക്കർ. ഇന്ന് രൺജി പണിക്കരിലെ നടന് വലിയൊരു ആരാധക വൃന്ദമുണ്ട്. പകിട മുതലാണ് രൺജി പണിക്കർ അഭിനയം കൂടി പയറ്റാമെന്ന് തീരുമാനിക്കുന്നത്. പിന്നീട് ഓം ശാന്തി ഓശാന, മുന്നറിയിപ്പ്, കസിൻസ്, അയാൾ ഞാനല്ല, ലോഹം, പ്രേമം, പാവ, ഒപ്പം, ഗോദ, അലമാര തുടങ്ങി നിരവധി സിനിമകളിൽ രൺജി പണിക്കർ അഭിനയിച്ച് കഴിഞ്ഞു. ഇനി വരാനിരിക്കുന്ന രൺജി പണിക്കർ സിനിമ കോളമ്പിയാണ്. വളരെ വ്യത്യസ്ഥമായ ഗെറ്റപ്പിലാണ് ചിത്രത്തിൽ രൺജി പണിക്കർ എത്തുന്നത്. അതുകൊണ്ട് തന്നെയാണ് സിനിമാ പ്രേമികൾ ആകാംഷയോടെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നതും.
പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് കോളാമ്പി. രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ, നിത്യാ മേനോൻ, രോഹിണി, മഞ്ജു പിള്ള, ബൈജു സന്തോഷ്, സിദ്ധാർത്ഥ് മേനോൻ, ജി സുരേഷ് കുമാർ, അരിസ്റ്റോ സുരേഷ്,സിജോയി വർഗ്ഗീസ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോളമ്പി സിനിമയിൽ അഭിനയിക്കാനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ രൺജി പണിക്കർ. 'കോളാമ്പി എന്ന പദം തന്നെ ശബ്ദത്തെ സൂചിപ്പിക്കുന്നതാണ്. കേരളത്തിന്റെ രാഷ്ട്രീയ കാലഘട്ടങ്ങളെ രൂപപ്പെടുത്തിയതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ളവയാണ് കോളാമ്പികൾ. ചരിത്രത്താളുകളിൽ പോലും അവയ്ക്ക് കൃത്യമായ പങ്കുണ്ട്. സംസ്കാരത്തിന്റെ രൂപീകരണത്തിൽ. ജനകീയ കലാരൂപങ്ങളെ ജനങ്ങളിലേക്കെത്തിക്കുന്നതിൽ. സംഗീതത്തെ ജനങ്ങളിലേക്കെത്തിക്കുന്നതിലെല്ലാം കോളാമ്പികൾ വലിയ പങ്കുവഹിക്കുന്നുണ്ട്. അത്തരത്തിൽ സുപ്രധാനമായ കോളാമ്പി ഇന്ന് നിശബ്ദമാക്കപ്പെടുമ്പോൾ... നിശബ്ദമാകുന്ന മറ്റ് പലതുമുണ്ട്. അതിനെ ഉയർത്തിക്കാണിക്കുമ്പോൾ കോളാമ്പിക്ക് ഈ പുതിയകാലത്തുണ്ടാകുന്ന പുതിയ മാനങ്ങളാണ് അതൊക്കെ തന്നെയാണ് സിനിമയിലേക്ക് ആകർഷിച്ചതും.'
'വ്യത്യസ്ഥമായ മേക്കോവറിലാണ് സിനിമയിൽ എത്തുന്നത്. എന്റെ മേക്കോവർ കണ്ടിട്ട് റസൂൽ പൂക്കുട്ടിക്ക് പോലും മനസ്സിലായില്ല. ഒരുപാട് കഠിനാധ്വാനം ചെയ്ത് തന്നെയാണ് ഞങ്ങൾ ഇതിൽ അഭിനയിച്ചിട്ടുള്ളത്. ഏകദേശം രണ്ടും മൂന്നും മണിക്കൂറാണ് മേക്കപ്പിന് വേണ്ടി വന്നത്. ആ മേക്കപ്പുമായി ആറ് മണിക്കൂറോളം അഭിനയം തുടരും. കുട്ടികളില്ലാത്ത രണ്ട് വൃദ്ധദമ്പതികളെ അവതരിപ്പിക്കുമ്പോൾ... അവരുടെ കുസൃതിയും പാട്ടും ഇഴചേരുന്നൊരു ബന്ധം പ്രേക്ഷകർക്ക് മുമ്പിൽ എത്തും. ആ ബന്ധം റൊമാൻസ് എന്ന പദത്തേയും മറിക്കടക്കും' രൺജി പണിക്കർ പറയുന്നു. അവസാനമായി റിലീസ് ചെയ്ത രൺജി പണിക്കർ സിനിമ കാവൽ ആണ്. സുരേഷ് ഗോപിയായിരുന്നു ചിത്രത്തിൽ മറ്റൊരു പ്രദാന കഥാപാത്രത്തെ അവതരിപ്പിച്ചത്.


Click it and Unblock the Notifications











