'സ്റ്റാഫ് റൂമിൽ കേറിവന്ന വിദ്യാർഥിയെപ്പോലുണ്ട്'; വൈറലായി മമ്മൂട്ടിയുടേയും ക്ലാസ്മേറ്റ്സിന്റേയും ഫോട്ടോ
എഴുപത് പിന്നിട്ടിട്ടും മ്മൂട്ടി എന്ന നടന്റെ സൗന്ദര്യത്തിന് കോട്ടം സംഭവിച്ചിട്ടില്ല എന്നത് തർക്കമില്ലാത്ത കാര്യമാണ്. അതുകൊണ്ട് തന്നെയാണ് പുതിയ പുതിയ മേക്കോവറുകൾ നടത്തി ചിത്രങ്ങളുമായി മമ്മൂക്ക എത്തുമ്പോൾ ആരാധകർ ഏറ്റെടുത്ത് വൈറലാക്കുന്നതും. കൃത്യമായ വ്യായമവും ജീവിതചര്യയും പിന്തുടരുന്നതാണ് മമ്മൂക്കയുടെ യുവത്വത്തിന് പിന്നിലെ രഹസ്യം. മക്കളും കൊച്ചുമക്കളും ഉണ്ടായിട്ടും മകൻ ദുൽഖറിനൊപ്പം മമ്മൂട്ടി വന്ന് നിന്നാൽ എല്ലാവരും ആദ്യം നോക്കുക നിറഞ്ഞ യൗവ്വനവുമായി നിൽക്കുന്ന മമ്മൂട്ടിയെ തന്നെയായിരിക്കും.
മമ്മൂട്ടിക്ക് വയസ് കൂടുന്നത് പ്രായം പോലും ശ്രദ്ധിക്കുന്നില്ലേ എന്ന് പോലും ചിലപ്പോൾ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണുന്നവർക്ക് പോലും തോന്നിപ്പോകും. ലോക്ക് ഡൗൺ കാലത്ത് രണ്ട് വർഷത്തോളം വീട്ടിൽ അടച്ചിരിക്കേണ്ടി വന്നിട്ടും ചടഞ്ഞ് കൂടിയിരിക്കാതെ കൃത്യമായി വ്യായമവും ഫിറ്റ്നസും മമ്മൂട്ടി ശ്രദ്ധിച്ചിരുന്നു. ലോക്ക് ഡൗണിന് ശേഷം അദ്ദേഹം പങ്കുവെച്ച ചിത്രങ്ങൾ ആ സമയത്ത് വലിയ തരംഗമായിരുന്നു. ഇപ്പോൾ വീണ്ടും മമ്മൂട്ടിയുടെ ഒരു ചിത്രം സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

മഹാരാജാസ് കോളേജിൽ നടന്ന റീ യൂണിയനിടെ എടുത്ത മമ്മൂട്ടിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. 'സ്റ്റാഫ് റൂമിൽ കേറിവന്ന സ്റ്റുഡന്റിനെപ്പോലുണ്ട്, അവിശ്വസനീയം, ഇതിൽ ആരുടെ മകനാണ് മമ്മൂക്ക' എന്നിങ്ങനെ രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ക്ലാസ്മേറ്റ്സിനൊപ്പം നിൽക്കുമ്പോൾ മമ്മൂട്ടിയെ മാത്രമാണ് വളരെ പ്രായം കുറഞ്ഞ ആളായി തോന്നുന്നത്. ഫോട്ടോ വൈറലാകാൻ തുടങ്ങിയപ്പോൾ ചിലർ എഡിറ്റ് ചെയ്ത ഫോട്ടോയാണെന്ന് അവകാശപ്പെട്ടും രംഗത്തെത്തിയിരുന്നു. മുണ്ടുടുത്ത് പ്രിന്റട് ഷർട്ട് ധരിച്ച് ചുള്ളനായിട്ടാണ് മമ്മൂട്ടി റീയൂണിയന് എത്തിയത്.

പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. മഹാരാജാസ് കോളജിൽ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടർന്ന് എറണാകുളത്തുള്ള ഗവൺമെന്റ് ലോ കോളജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ട് വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്ത് സ്ഥാനം നേടിയെടുക്കാൻ പിന്നീട് മമ്മൂട്ടിക്ക് സാധിച്ചു. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ചു. എം.ടി വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാള ചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. കെ.ജി ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്.
Recommended Video

അദ്ദേഹത്തിന്റെ യവനിക, 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്. ഇക്കഴിഞ്ഞ സെപ്തംബറിലാണ് മമ്മൂട്ടി സിനിമാ ജീവിതം ആരംഭിച്ചതിന്റെ അമ്പത് വർഷം പൂർത്തിയാക്കിയത്. പുഴു, ഭീഷ്മ പർവം, നൻപകൽ നേരത്ത് മയക്കം എന്നിവയാണ് ഇനി റിലീസിനെത്താനുള്ള മമ്മൂട്ടിയുടെ സിനിമകൾ. ഭീഷ്മ പർവം പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമായിരുന്നു. ഫെബ്രുവരി 24ന് സിനിമ റിലീസ് ചെയ്യും. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ഭീഷ്‍മ വർധൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അടുത്തിടെയാണ് പുഴുവിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. നവാഗതയായ റത്തീനയാണ് സിനിമയുടെ സംവിധാനം. സിൻ സിൽ സെല്ലുലോയ്ഡിൻറെ ബാനറിൽ എസ്.ജോർജ്ജ് ആണ് നിർമാണം. ദുൽഖർ സൽമാന്റെ നിർമാണകമ്പനിയായ വേ ഫെറർ ഫിലിംസാണ് സഹനിർമ്മാണവും വിതരണവും ചെയ്യുന്നത്.


Click it and Unblock the Notifications