അതിനേക്കാൾ ഭീകരമാണ് പണിതുണ്ടാക്കിയ സെറ്റ് പൊളിഞ്ഞു വീഴുമ്പോൾ, കുറിപ്പുമായി ആര്‍ജെ രഘു
സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചൊരു കാര്യമായിരുന്നു കഴിഞ്ഞ ദിവസം കാലടിയില്‍ നടന്നത്. മിന്നല്‍ മുരളിയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനായൊരുക്കിയ സെറ്റ് നശിപ്പിക്കുകയായിരുന്നു. ഇതേക്കുറിച്ച് പ്രതികരിച്ച് എത്തിയിരിക്കുകയാണ് ആര്‍ജെ രഘു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം:-
സർക്കാർ സർവീസിലെ വിരമിക്കലിനു ശേഷം കിട്ടിയ 2 ലക്ഷത്തി 36 ആറായിരം രൂപകൊണ്ട് ഒരു ഒറ്റമുറി വീടുകെട്ടാൻ അച്ഛൻ പെട്ട പെടാ പാട് നേരിൽ കണ്ട ആളാണ് ഞാൻ . സിറ്റ്ഔട്ടിലെ കോൺക്രീറ്റ് തൂണ് അളവിൽ കവിഞ്ഞ രീതിയിൽ ചെരിഞ്ഞു നിന്നപ്പോൾ, ഭൂമി പിളർന്നപ്പോൾ നിലവിളിച്ചു പരക്കം പായുന്ന അച്ഛൻ്റെ മുഖമാണ് എനിക്കോർമ്മ .
കാലടി സൊ കോൾഡ് മത ഭ്രാന്തന്മാർ ഇടിച്ചു പൊളിച്ചു കളഞ്ഞത് ഒരു സാധാരണക്കാരൻ്റെ വീടെന്ന സ്വപ്നത്തേക്കാൾ വലുതാണ് . നമ്മളോ നമ്മുടെ വേണ്ടപെട്ടവരോ അധ്വാനിച്ചു ഉണ്ടാക്കുന്ന ഒരു വീടിൻ്റെ പണി പൂർത്തിയാവുന്നതിന് മുന്നേ അസ്ഥിവാരം അടിച്ചിളക്കുന്നവനെ നമ്മൾ വെറുതെ വിടുമോ .

മിന്നൽ മുരളിയുടെ നിർമാതാവ് എത്ര കാലം മുന്നേ ഈ സിനിമക്കായി പണം നിക്ഷേപിച്ചു തുടങ്ങിയിട്ടുണ്ടാവും , കോവിഡ് കാലം കഴിഞ്ഞാലും എത്ര പേർ തീയേറ്ററിൽ പോയി കാണാൻ തയാറാകും , ഈ ചോദ്യങ്ങളൊക്കെ നിലനിൽക്കുമ്പോഴും പ്രതീക്ഷയുടെ വെളിച്ചം എവിടെയോ ഉണ്ടെന്ന വിശ്വാസത്തിൽ ഈ സിനിമയുടെ പൂർത്തീകരണത്തിനായി ഇറങ്ങി തിരിച്ച നിർമാതാവും , സംവിധായകനും , നടന്മാർക്കും എല്ലാം ഇതു അവരവരുടെ സ്വപ്‍ന സൗധം തന്നെയാണ് .
കേവലം ഒരു സിനിമാ സെറ്റ് നശിപ്പിക്കൽ മാത്രമായി ഇതിനെ കാണുന്നവരോട്, നമ്മുടെ വീടിൻ്റെ ഒരു കോൺക്രീറ്റ് കഷ്ണം അടർന്നു വീണാൽ ഉണ്ടാവുന്ന ടെൻഷൻ ഉണ്ടല്ലോ അതിനേക്കാൾ ഭീകരമാണ് പണിതുണ്ടാക്കിയ ഈ സെറ്റ് പൊളിഞ്ഞു വീഴുമ്പോൾ.

നശിപ്പിച്ചവർക്കും സ്വന്തം വീടുകൾ ഇല്ലേ , അതും വിയർപ്പിലും സഹനത്തിലും കെട്ടി ഉണ്ടാക്കിയതല്ലേ ,ജനൽ ചില്ലിൽ ഒരു കല്ല് വന്നു വീണാൽ ഇവർ സഹിക്കുമോ ?? മതം പറയാൻ പറ്റിയ ടൈം ആണ് , എല്ലാ ചിഹ്നവും ഒരു മാസ്കിലേക്കും ഗ്ലൗസിലേക്കും മാറിയത് അറിയാത്തവർ ഈ ലോകത്ത് ഇപ്പോഴും ഉണ്ടല്ലോ . ഒരു പെറ്റി കേസിൽ ഒതുക്കാതെ , ഒരു ഇടപെടലിനും മുഖം കൊടുക്കാതെ കേരള പോലീസ് ശക്തമായി നടപടി എടുക്കും എന്ന പ്രതീക്ഷയിൽ . മുരളി മിന്നലാവട്ടെ . മിന്നൽ "ഇടിയിൽ " അവസാനിക്കട്ടെ .


Click it and Unblock the Notifications