'ഗദ്ദാഫി ഭരണത്തിനെതിരെ തുറന്നടിച്ച പെണ്‍ പുലി'! ജസ്സയെ അല മുറബിത്തുമായി താരതമ്യം ചെയ്ത് രഘു
ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ജസ്ല മാടശ്ശേരി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ജസ്ല ഷോയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയ വീഡിയോകളിലൂടെ ശ്രദ്ധേയയായ ആളാണ് ജസ്ല. ബിഗ് ബോസില്‍ നിന്നും ലഭിച്ച സുഹൃത്തിനെക്കുറിച്ച് സഹ മല്‍സരാര്‍ത്ഥിയായ ആര്‍ജെ രഘു കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.
ബിഗ് ബോസിലെ സഹമല്‍സരാര്‍ത്ഥികളെക്കുറിച്ച് വിലയിരുത്തല്‍ നടത്തുന്നതിനിടെയാണ് രഘു ജസ്ലയെക്കുറിച്ചും മനസു തുറന്നത്. ലിബിയന്‍ ഏകാധിപതി കേണല്‍ മുഹമ്മദ് ഗദ്ദാഫി ഭരണത്തിനെതിരെ വിരല്‍ ചൂണ്ടിയ ഡോ അല മുറബിത്തുമായി ജസ്ലയെ താരതമ്യപ്പെടുത്തുകയാണ് രഘു.

രഘുവിന്റെ കുറിപ്പ്
ലിബിയൻ ഏകാധിപതി കേണൽ മുഹമ്മദ് ഗദ്ദാഫിയുടെ അനീതികൾക്കെതിരെ റിബൽ ശബ്ദങ്ങൾ ഉയർന്നുവന്നു. സ്ത്രീപക്ഷ രാഷ്ട്രീയത്തിൻ്റെ ആദ്യാക്ഷരം പോലും അറിയാത്ത ഗദ്ദാഫിയുടെ ഭരണത്തിന് നേരെ വിരൽ ചൂണ്ടിയ പെൺ പുലിയാണ് "അല മുറബിത്ത് ". 2011 ൽ ജെറഫ് വാലിയിലെ അഴുക്കുചാലിൽ നിന്നും ഗദ്ദാഫിയെ റിബലുകൾ പിടികൂടുമ്പോൾ , ആ കൂട്ടത്തിൽ അല മുറബിത്തിൻ്റെ അച്ഛനും ഉണ്ടായിരുന്നു.

സ്ത്രീകളെ സ്വന്തം ആവശ്യങ്ങൾക്കുള്ള ഉപകരണമായി കണക്കാക്കുകയും, ആവശ്യം കഴിഞ്ഞാൽ അവരെ ഇല്ലായ്മ ചെയുകയും ചെയ്യുന്ന ലിബിയൻ ഏകാധിപതിയുടെ വീഴ്ച വഴി ലിബിയയിലെ സ്ത്രീകൾക്ക് പുതിയ ഊർജം ലഭിച്ചു. ശാന്ത സുന്ദരമായ കനേഡിയൻ ജീവിതത്തിനു വിരാമം ഇട്ടുകൊണ്ട് അല മുറബിത്ത് ലിബിയയിലേക്ക് ചേക്കേറിയത് സ്ത്രീകൾക്കെതിരെയുള്ള അസമത്വവും , അനീതിയും കണ്ടുകൊണ്ടുതന്നെയാണ്.

സിവിൽ വാറിൻ്റെ എല്ലാ ക്ഷീണവും ഉള്ള ലിബിയയിൽ നിന്നും ' അല ' തുടങ്ങിയ വോയിസ് ഓഫ് ലിബിയന്‍ വുമെണ്‍ ലിബിയയിലെ മാത്രമല്ല, സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ലോകത്തെ എല്ലാ ആക്ടിവിസ്റ്റുകൾക്കും ഒരു പ്രചോദനമായി . 'അലയെ' ലോകം അംഗീകരിക്കാൻ അധികം സമയം വേണ്ടിവന്നില്ല.

2019 ഇൽ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളിൽ (ജെന്‍ഡര്‍ പോളിസി) അല തിരഞ്ഞെടുക്കപ്പെട്ടു. ആക്റ്റിവിസ്റ്റ് എന്നതിലുപരി പ്രാസംഗികയായും, ഡോക്ടർ ആയും, യുഎന്‍ ൻ്റെ അംഗമായും "അല" ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നു . ആശയങ്ങളിൽ ഉറച്ചു നിന്ന് ജസ്‍ലക്ക് പോരാടി മുന്നേറാനുള്ള കരുത്തു ലഭിക്കട്ടെ. ആര്‍ ജെ രഘു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നേരത്തെ ബിഗ് ബോസിലെ മറ്റു മല്‍സരാര്‍ത്ഥികളെക്കുറിച്ചും ആര്‍ജെ രഘു വിലയിരുത്തല്‍ നടത്തിയിരുന്നു. ആര്യ, ഫുക്രു, വീണാ നായര്‍, പ്രദീപ് ചന്ദ്രന്‍, സോമദാസ്, പാഷാണം ഷാജി, അമൃത സുരേഷ്, അഭിരാമി സുരേഷ്, പരീക്കുട്ടി, രാജിനി ചാണ്ടി, പവന്‍, തുടങ്ങിയവരെക്കുറിച്ചാണ് രഘു വിലയിരുത്തല്‍ നടത്തിയിരുന്നത്.


Click it and Unblock the Notifications











