'ലാലേട്ടന് കൊടുത്ത കൈയ്യടി മമ്മൂട്ടി വരെ നീണ്ടതാണെന്ന്' ആരാധകർ, മലയാള താരങ്ങളെ വാഴ്ത്തി ജൂനിയർ എൻടിആർ!
മലയാള സിനിമയുടെ ബിഗ് എമ്മുകൾ എന്നാണ് മോഹൻലാലിനേയും മമ്മൂട്ടിയേയും സിനിമാ പ്രേമികൾ വിശേഷിപ്പിക്കുന്നത്. ഇരുവരും അവരുടേതായ രീതിയൽ വ്യത്യസ്തത പുലർത്തുന്ന താരങ്ങളാണ്. ഇരുവരും പകരം വെക്കാൻ മറ്റൊരാളില്ലാത്ത കലാകാരന്മാരാണ്. മലയാള സിനിമ ഇന്ന് ലോകം മുഴുവൻ അറിയപ്പെടാനുള്ള കാരണക്കാരിൽ രണ്ടുപേർ കൂടിയാണ് മമ്മൂട്ടിയും മോഹൻലാലും. കോടിക്കണക്കിന് ആരാധകരാണ് ഇരുവർക്കും ലോകമെമ്പാടുമായി ഉള്ളത്. തങ്ങളിൽ ആരാണ് കേമൻ എന്ന തർക്കം മമ്മൂട്ടിക്കും മോഹൻലാലിനും തമ്മിൽ ഇല്ലെങ്കിലും ഫാൻസുകാർ വർഷങ്ങളായി ഇതിന്റെ പേരിൽ സോഷ്യൽമീഡിയയിലും അല്ലാതെയും വാക്ക്പോര് നടത്താറുണ്ട്.
ഇപ്പോൾ വീണ്ടും അത്തരം ഒരു വാക്ക്പോര് സോഷ്യൽമീഡിയയിൽ നടക്കുകയാണ്. ആർആർആർ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ജൂനിയർ എൻടിആർ കേരളത്തിൽ എത്തിയപ്പോൾ നടത്തിയ പ്രസംഗമാണ് ഇതിന് ആധാരം. എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് ആർആർആർ. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത സിനിമയിൽ ജൂനിയർ എൻടിആർ, രാംചരൺ തേജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും സിനിമയുടെ ഭാഗമായിട്ടുണ്ട്.

കൊവിഡും ലോക്ക് ഡൗണും മൂലം പലകുറി റിലീസ് നീട്ടിയ ചിത്രം ജനുവരി ഏഴിനാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോകുന്നത്. ബാഹുബലി 2 ഇറങ്ങി അഞ്ച് വർഷം കഴിയുമ്പോഴാണ് ആർആർആർ എത്തുന്നത്. സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, ശ്രിയ ശരൺ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദിൻറെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. ആർആർആറിനായി തിരുവന്തപുരത്ത് സംഘടിപ്പിച്ച പ്രമോഷൻ ചടങ്ങിൽ മലയാളത്തിന്റെ സൂപ്പർ ഹീറോ ടൊവിനോ തോമസ് ആയിരുന്നു മുഖ്യാതിഥി.

മിന്നൽ മുരളിയേയും ടൊവിനോയേയും ചടങ്ങിൽ വെച്ച് സംവിധായകൻ രാജമൗലി അഭിനന്ദിച്ചു. തെന്നിന്ത്യയിലെ എല്ലാവരുടെയും ആഗ്രഹമായിരുന്നു സ്വന്തമായൊരു സൂപ്പർഹീറോയെന്നും ഇപ്പോൾ സൂപ്പർഹിറ്റ് ചിത്രത്തിലൂടെ നമുക്കും സൂപ്പർഹീറോ വന്നിരിക്കുന്നുവെന്നും രാജമൗലി ചടങ്ങിൽ പറഞ്ഞു. ചടങ്ങിൽവെച്ച് ടൊവിനോയെ സഹോദരൻ എന്നാണ് ജൂനിയർ എൻടിആർ വിശേഷിപ്പിച്ചത്. മലയാളത്തിലെ താരങ്ങളെല്ലാം ബഹുമുഖ പ്രതികളാണെന്നും മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, ഫഹദ് എന്നിവരുടെ പ്രകടനങ്ങൾ അതിനുള്ള ഉത്തമ ഉദാഹരണമാണെന്നും ചടങ്ങിൽ വെച്ച് ജൂനിയർ എൻടിആർ പറഞ്ഞു.
Recommended Video

മോഹൻലാലിന്റെ പേര് ജൂനിയർ എൻടിആർ പറഞ്ഞപ്പോഴേക്കും നിറഞ്ഞ കൈയ്യടിയായിരുന്നു സദസിൽ നിന്ന് ഉയർന്നത്. പിന്നാലെ മമ്മൂട്ടിയുടെ പേര് പറഞ്ഞപ്പോഴും സദസിൽ കരഘോഷങ്ങളുടെ മേളമായിരുന്നു. ജൂനിയർ എൻടിആറിന്റെ മലയാള സൂപ്പർ താരങ്ങളെ പ്രശംസിച്ചുള്ള പ്രസംഗം വൈറലായതോടെ മമ്മൂട്ടി ഫാൻസും മോഹൻലാൽ ഫാൻസും വാക്ക്പോര് തുടങ്ങി. മമ്മൂട്ടിക്കാണ് ഏറ്റവും കൂടുതൽ ഫാൻസ് സപ്പോർട്ടുള്ളതെന്ന് ഒരു വിഭാഗം പറഞ്ഞപ്പോൾ മോഹൻലാൽ ഫാൻസ് പറഞ്ഞത് ഇപ്രകാരമായിരുന്നു. 'മോഹൻലാൽ എന്ന പേര് പറഞ്ഞപ്പോൾ ഉയർന്ന കൈയ്യടി മമ്മൂട്ടിയുടെ പേര് പറയും വരെ നീണ്ട് പോയതിനാലാണ് മമ്മൂട്ടിക്കാണ് ഫാൻസ് കൂടുതൽ എന്ന് തോന്നിയത്' എന്നായിരുന്നു. ഇരുവിഭാഗവും ഇപ്പോൾ ഇതേ ചൊല്ലി തകർക്കത്തിലാണ്. ആർആർആർ ടീമിന്റെ പ്രമോഷൻ ചടങ്ങിൽ തിളങ്ങിയത് ടൊവിനോയും മിന്നൽ മുരളിയുമായിരുന്നു. എല്ലാവർക്കും ലഭിക്കുന്ന പോലെ നമുക്കും ഒരു സൂപ്പർ ഹീറോയെ മിന്നൽ മുരളിയിലൂടെ ലഭിച്ചിരിക്കുകയാണെന്നാണ് ആർആർആർ ടീം പറഞ്ഞത്. ഡിസംബർ 24നാണ് മിന്നൽ മുരളി ബേസിലിന്റെ സംവിധാനത്തിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്.


Click it and Unblock the Notifications