പക്വതക്കുറവുണ്ട്, പിള്ളേരുടെ സ്വഭാവം; ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട വിവാദത്തിൽ സജി നന്ത്യാട്ട്
വിവാദങ്ങളൊഴിഞ്ഞ സമയമില്ലാത്ത നടനായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മാനേജർ വിപിൻ കുമാർ നൽകിയ പരാതി സിനിമാ ലോകത്ത് വലിയ ചർച്ചയായി. നരിവേട്ട എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മുകുന്ദൻ തന്നെ മർദ്ദിച്ചെന്നാണ് വിപിൻ കുമാറിന്റെ പരാതി. മാർക്കോയ്ക്ക് ശേഷ ഹിറ്റുകൾ ലഭിക്കാത്തതിന്റെ ഫ്രസ്ട്രേഷനിലാണ് ഉണ്ണി മുകുന്ദനെന്നും ഒപ്പമുള്ളവരോടാണ് ഈ ദേഷ്യം തീർക്കുന്നതെന്നും വിപിൻ കുമാർ ആരോപിച്ചു. ആരോപണം ഉണ്ണി മുകുന്ദൻ നിഷേധിക്കുന്നുണ്ട്.
തന്റെ മുൻ മാനേജർ എന്ന് അവകാശപ്പെടുന്ന വിപിൻ നടിമാരോട് മോശമായി പെരുമാറിയെന്നും ഇത് വൈകാരികമായി താൻ ചോദിക്കുകയാണുണ്ടായതെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. ഉണ്ണി മുകുന്ദനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നിർമാതാവ് സജി നന്ത്യാട്ട്. നടന് പക്വതക്കുറവുണ്ടെന്ന് സജി നന്ത്യാട്ട് പറയുന്നു.

കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞത് സത്യമാണെന്ന് ഉണ്ണി പറഞ്ഞിട്ടുണ്ട്. ഉണ്ണിയുടെ കൂടെയുള്ള ആളെ വിളിച്ച് എന്താണ് യാഥാർത്ഥ്യം എന്ന് ചോദിച്ചു. ഉണ്ണിയുടെ അപക്വതയുണ്ടെന്ന് എനിക്ക് തോന്നുന്നു. പ്രായമതാണ്. മെച്വൂരിറ്റി കുറവുണ്ട്. ഉണ്ണി ശുദ്ധനും നല്ലവനുമാണ്. പിന്നെ പിള്ളേരുടെ സ്വഭാവങ്ങളുണ്ട്. അല്ലാതെ ഉണ്ണി ഭീകരനൊന്നും അല്ല. കൂളിംഗ് ഗ്ലാസ് എറിഞ്ഞ് പൊട്ടിച്ചത് തെറ്റാണ്. പക്ഷെ ഉണ്ണിയുടെ ചാപല്യമാണതെന്നും സജി നന്ത്യാട്ട് പറയുന്നു. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം.
ഉണ്ണി മുകുന്ദനെതിരെയുള്ള ആരോപണത്തിൽ വിപിൻ കുമാർ ഉറച്ച് നിൽക്കുന്നുണ്ട്. നരിവേട്ടയുടെ പ്രശ്നം ഏറ്റവും അവസാനമായി ഉണ്ടായതാണ്. ഒറ്റപ്പെട്ട സംഭവമല്ല ഇത്. അദ്ദേഹം സംവിധാനം ചെയ്യാനിരുന്ന പടം ഗോകുലം അനൗൺസ് ചെയ്തു. രണ്ടാമത്തെ ദിവസം അവർ പിന്മാറി. അതിന്റെ കാരണം ഗോകുലം മൂവീസ് തന്നെ പറയട്ടെ. ഉണ്ണി മുകുന്ദന്റെ വീഴ്ച കൊണ്ടാണ് അത് നഷ്ടപ്പെട്ട് പോയത്. ആ ഫ്രസ്ട്രേഷൻ എന്റെയടുത്ത് തീർത്തു.

അപ്പോഴും ഞാൻ ഉപദേശിച്ചു. കയ്യിലിരുന്ന സിനിമകൾ പോയി. ആലോചനയിലുണ്ടായിരുന്ന രണ്ട് സിനിമകളുടെ സംവിധായകരുമായി പ്രശ്നം. കെെയിലിരിക്കുന്നത് പുള്ളിക്ക് നഷ്ടപ്പെടുമെന്ന അവസ്ഥ വന്നു. അതിന്റെ കൂട്ടത്തിൽ അവസാനമായി വന്ന സംഭവമാണ് നരിവേട്ട. മാനേജർ പരിപാടി ഇനി വേണ്ട എന്ന് പുള്ളി പറഞ്ഞപ്പോൾ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ടൊവിനോയെയും ഉണ്ണി മുകുന്ദനെയും തെറ്റിച്ചിട്ട് എനിക്കൊന്നും കിട്ടാനില്ല.
ചാറ്റ് സ്ക്രീൻ ഷോട്ട് സ്റ്റോറിയാക്കി ഉണ്ണിയെന്താണ് സമർത്ഥിക്കുന്നതെന്ന് എനിക്കറിയില്ല. ഉണ്ണിയുടെ സമ്മതമില്ലാതെ ആരോടും പുള്ളിക്ക് വിവാഹ അഭ്യർത്ഥന നടത്തിയിട്ടില്ല. കല്യാണം കഴിക്കേണ്ടത് അദ്ദേഹമാണ്. അദ്ദേഹത്തിന് താൽപര്യമില്ലെങ്കിൽ കല്യാണം കഴിക്കില്ല. എനിക്കതിൽ നിന്നും എന്ത് നേടാനാണ്. ആരോടെങ്കിലും ചോദിച്ചെന്ന് അത്രയ്ക്ക് ഉറപ്പുണ്ടെങ്കിൽ പുള്ളി പറഞ്ഞിട്ടേ ചോദിച്ചിട്ടുള്ളൂ. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണതെന്നും വിപിൻ കുമാർ പറഞ്ഞു.
അതേസമയം വിപിൻ കുമാറിന്റെ ആരോപണങ്ങളെ ഉണ്ണി മുകുന്ദൻ നിഷേധിക്കുന്നു. എന്റെ സ്വഭാവത്തിന്റെ പ്രശ്നമാണെന്നാണ് വിപിൻ പറഞ്ഞത്. എന്റെ സ്വഭാവത്തിന് എന്താണ് പ്രശ്നം. ഞാൻ ആരോട് എന്ത് ചെയ്തുവെന്നാണ് പറയുന്നത്. ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ എനിക്ക് വേറെ രീതിയിൽ വന്നു. ഞാൻ കേരളത്തിൽ തന്നെയാണ് ഉള്ളത്. പറയുന്ന സമയത്ത് കോടതിയിൽ പോയിട്ടുണ്ട്.
മീഡിയയുടെ മുന്നിൽ വന്നിട്ടുണ്ട്. താൻ എവിടേക്കും ഓടിപ്പോയിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. ടൊവിനോ വിഷയം വ്യാജമാണെന്ന് എന്നെ അറിയാവുന്ന എല്ലാവർക്കും അറിയാം. അടുത്ത സുഹൃത്തുക്കളാണ് ഞങ്ങൾ. ഈ വിഷയം നടക്കുമ്പോൾ ഒരു ലേഡി എന്നെ വിളിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലത്തിലുള്ള കാര്യങ്ങളാണ് പറഞ്ഞത്. വധ ഭീഷണി തൊട്ട് പെണ്ണ് കേസ് വരെ ഫോൺ കോളിൽ വരുന്നുണ്ട്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് ഡിജിപിക്കും ഡിവെെഎസ്പിക്കും പരാതി നൽകിയിട്ടുണ്ട്. തനിക്ക് പേടിയുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.


Click it and Unblock the Notifications











