ആളുകള്‍ കാത്തു നില്‍ക്കുന്നത് ഇഷ്ടചിത്രം കാണാനാണ്, തിയേറ്ററുകാര്‍ക്കെതിരെ പൊട്ടിത്തെറിച്ച് സാന്ദ്ര
പുതിയ സിനിമയ്ക്ക് കളമൊരുക്കി വരവേല്‍ക്കേണ്ടത് ഇങ്ങനെയല്ല. ഇത് നല്ല സിനിമകളെ തോല്‍പ്പിക്കാനുള്ള ശ്രമമാണ്.
86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രത്തെ തിയേറ്ററുകളില്‍ നിന്നും മാറ്റുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി തൃശ്ശൂര്‍ ഗിരിജാ തിയേറ്ററിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
സിനിമ കാണാന്‍ ആളില്ലെന്നും പറഞ്ഞ് ചിത്രം ഹോള്‍ഡ് ഓവറാക്കി വെച്ച് പുതിയ റിലീസ് ചിത്രം ഏറ്റെടുക്കാനാണ് ഇത്തരമൊരു ശ്രമം എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. അങ്കമാലി ഡയറീസിനെ തിയേറ്ററുകളില്‍ നിന്ന് പടിയടച്ചു പുറത്താക്കുന്നത് സിനിമയെ കൊലപ്പെടുത്തുന്നതിന് തുല്യമാണെന്നാണ് നിര്‍മ്മാതാവായ സാന്ദ്ര തോമസ് പറയുന്നത്.

സിനിമയെ കൊല്ലുന്നതിന് തുല്യം
മലയാള സിനിമയിലെ നല്ല മാറ്റത്തിന് തുടക്കം കുറിച്ച് 86 പുതുമുഖങ്ങളെ അണിനിരത്തി തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുന്ന ചിത്രത്തെ തിയേറ്ററുകളില്‍ നിന്നും മാറ്റാന്‍ ശ്രമിക്കുന്നത് ആ ചിത്രത്തെ കൊല്ലുന്നതിന് തുല്യമാണെന്ന് സാന്ദ്രാ തോമസ് ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രം
പുതിയ ആശയങ്ങളുമായി എത്തിയവർക്ക് ധൈര്യവും പണവും നൽകാൻ നിർമാതാക്കളും ഉണ്ടായതു കൊണ്ടാണ് സിനിമ വസന്തകാലത്തിലേക്ക് തിരിച്ചെത്തിയത് . അവരുടെ നെഞ്ചിൽ കത്തി കയറ്റി കൊടും ലാഭം മാത്രം നോക്കി പടം കളിക്കുക എന്ന മര്യാദയില്ലായ്മയാണ് ചില തിയറ്ററുടമകൾ ചെയ്യുന്നത്

നല്ല സിനിമകളെ തോല്‍പ്പിക്കാനുള്ള ശ്രമം
കുടുംബ പ്രേക്ഷകരടക്കം ഏറ്റെടുത്ത് നിറഞ്ഞ സദസിൽ ഓടുന്ന അങ്കമാലി ഡയറീസ് ഹോൾഡ് ഓവർ ചെയ്യാനുള്ള ശ്രമം തല്ലുകൊള്ളിത്തരം തന്നെയാണ് . പുതിയ സിനിമകളുടെ ആദ്യ ദിന കളക്ഷൻ മാത്രം ലക്ഷ്യം വച്ചുള്ള ഈ ചൂതാട്ടം നല്ല സിനിമയുടെ നിർമാതാവിനെ ചതിച്ച് തോൽപ്പിക്കലാണ് .

ഇഷ്ട സിനിമ ഏതെന്ന് പ്രേക്ഷകര്‍ തീരുമാനിക്കട്ടെ
നല്ല രീതിയിൽ ഓടുന്ന സിനിമ ഹോൾഡ് ഓവർ ചെയ്തല്ല പുതിയ സിനിമയ്ക്ക് കളമുണ്ടാക്കേണ്ടത് തിയറ്ററുടമകൾ ഒന്നു മനസിലാക്കണം , തിയറ്ററിന് മുന്നിൽ പ്രേക്ഷകർ കാത്തു നിൽക്കുന്നത് നിങ്ങൾക്കിഷ്ടമുള്ള സിനിമ കാണാനല്ല . അവർക്കിഷ്ടമുള്ള സിനിമ കാണാനാണ് .


Click it and Unblock the Notifications