ആ നാല് പേർക്കെതിരെയാണ് പരാതി നൽകിയത്; മോശം അനുഭവം ഏറെ ബാധിച്ചു; പുറത്താക്കലിന് പിന്നാലെ സാന്ദ്ര തോമസ്
നിർമാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേർസ് അസോസിയേഷനിൽ നിന്നും പുറത്താക്കി. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്ന് സംഘടന പറയുന്നു. നേരത്തെ സംഘടനയുടെ നേതൃത്വത്തിലുള്ള ചിലർക്കെതിരെ സാന്ദ്ര തോമസ് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയിരുന്നു. ലൈംഗിക ചുവയോടെ സംസാരിച്ചു എന്നായിരുന്നു പരാതി. മാധ്യമങ്ങൾക്ക് മുന്നിൽ നേതൃത്വത്തിനെതിരെ സംസാരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നടപടി. അതേസമയം സംഘടനയിലെ ചിലരുടെ ഗൂഢലോചനയുടെ ഭാഗമായാണ് തന്നെ പുറത്താക്കിയതെന്ന് സാന്ദ്ര തോമസ് ആരോപിക്കുന്നു.
സംഘടനയുടെ ഭാരവാഹികളും താൻ പരാതി നൽകിയവരും പിന്നിലുണ്ട്. പവർ ഗ്രൂപ്പ് സിനിമാ രംഗത്തുണ്ട്. എത്ര മൂടി വെച്ചാലും അത് പുറത്ത് വരുമെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. അതിജീവിതകൾക്കൊപ്പം നിന്നതിനാലാണ് തനിക്കെതിരെ ഇങ്ങനെയൊരു നടപടി എടുത്തത്. ജോലി ചെയ്യുന്നവർക്ക് ലൈംഗിക അതിക്രമത്തിന് പരാതി നൽകാം. എന്നാൽ ഞാൻ ഒരു എംപ്ലോയർ ആണ്. തനിക്ക് ഇത്തരം പരാതി നൽകാൻ സ്പേസില്ല.

മറ്റ് സ്ത്രീകളുടെ കൂടെ നിന്ന് ഇത് ഇല്ലാതാക്കാനാണ് താൻ ശ്രമിച്ചതെന്ന് സാന്ദ്ര തോമസ് വ്യക്തമാക്കി. റിപ്പോർട്ടർ ചാനലിനോട് സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്. താൻ നൽകിയ കേസിനെക്കുറിച്ചും സാന്ദ്ര സംസാരിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ നേതൃത്വത്തിൽ നിന്നും പെരുമാറ്റം ഉണ്ടായിട്ടുണ്ട്. പ്രസിഡന്റ് ആന്റോ ജോസഫ്, സെക്രട്ടറി ബി രാകേഷ്, ഔസേപ്പച്ചൻ, അനിൽ തോമസ് എന്നിവർക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി കൊടുത്തത്.
ഈ നാല് പേരിൽ നിന്നുമാണ് മോശം അനുഭവമുണ്ടായത്. പരസ്യമായി അതേക്കുറിച്ച് പറയുന്നില്ല. പക്ഷെ മാനസികമായി ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കിയ അനുഭവമായിരുന്നു. ആ കൂട്ടത്തിൽ നിന്നുള്ളയാൾ തന്നെയാണ് എനിക്ക് മെസേജ് അയക്കുന്നതും ഇത് അറിയുന്നതും. പിറ്റേ ദിവസം തന്നെ ഇവരെ വിളിച്ച് ബുദ്ധിമുട്ട് അറിയിച്ചു. ലിസ്റ്റിനോടും അരുൺ തോമസിനോടും നിങ്ങൾ ചെയ്തത് ശരിയായില്ലെന്ന് പറഞ്ഞു. അരുൺ തോമസും ലിസ്റ്റിനുമൊക്കെ അടുത്ത സുഹൃത്തുക്കളാണ്.

അവരുടെ ഭാഗത്ത് നിന്നും ഇങ്ങനെയാെരു അനുഭവം ഉണ്ടായത് തന്നെ മാനസികമായി തകർത്തെന്നും സാന്ദ്ര പറയുന്നു. പാനിക്ക് അറ്റാക്കിലേക്ക് വരെ പോയി. അതിൽ നിന്ന് റിക്കവർ ചെയ്ത് വരാൻ ഇത്ര സമയമെടുത്തു. ഇപ്പോഴും അതാലോചിക്കുമ്പോൾ വിഷമമാണെന്ന് സാന്ദ്ര പറയുന്നു. തന്നെ പോലെ നിർമാതാക്കളായ മറ്റ് സ്ത്രീകൾക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകാൻ ഭയമുള്ളത് കൊണ്ടാണ് അവർ മുന്നോട്ട് വരാത്തത്.
ഞങ്ങളെ പോലെയുള്ളവർക്ക് ഇങ്ങനെ സംഭവിച്ചെങ്കിൽ സാധാണ ആർട്ടിസ്റ്റിനും ടെക്നീഷ്യൻസിനും നേരിടേണ്ട അവസ്ഥ എന്തായിരിക്കുമെന്ന് സാന്ദ്ര തോമസ് ചോദിക്കുന്നു. കേസിൽ നിന്ന് പിന്മാറണമെന്ന് പറഞ്ഞ് സിനിമാ രംഗത്ത് നിന്നും പലരും വിളിച്ചിരുന്നു. ഇനിയൊരിക്കലും സിനിമ ചെയ്യാൻ പറ്റില്ലെന്ന് ഭീഷണി വന്നു. എന്നാൽ താൻ കേസുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. എന്നാൽ സാന്ദ്രയുടെ പരാതി വ്യാജമാണെന്നാണ് പ്രൊഡ്യൂസേർസ് അസോസിയേഷൻ പറയുന്നത്.


Click it and Unblock the Notifications











