പൃഥ്വിരാജിനോട് എന്തോ വെെരാഗ്യം തീർക്കുന്നത് പോലെ, എങ്ങനെ സംവിധായകനായി? മേജർ രവിക്കെതിരെ ശാന്തിവിള ദിനേശ്
അഭിപ്രായങ്ങൾ തുറന്ന് പറയുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. സൂപ്പർതാരങ്ങളെ പോലും രൂക്ഷ ഭാഷയിൽ ശാന്തിവിള ദിനേശ് വിമർശിച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ തുറന്നടിക്കുന്നത് കാരണം തന്റെ യൂട്യബ് ചാനൽ പൂട്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ശാന്തിവിള ദിനേശ് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഇപ്പോഴിതാ മേജർ രവിക്കെതിരെ ശാന്തിവിള ദിനേശ് ഉന്നയിച്ച ആരോപണമാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരു ആവശ്യവുമില്ലാതെ പ്രശ്നമുണ്ടാക്കുകയാണിപ്പോൾ മേജർ രവിയുടെ പ്രധാന പരിപാടി. ഒരു പട്ടാളക്കാരന്റെ ലെവലിൽ നിന്നിരുന്നെങ്കിൽ മേജറിനെ ആ ബഹുമാനത്തോടെ മലയാളികൾ കണ്ടേനെ. ഞാൻ കേന്ദ്ര ഗവൺമെന്റിന്റെ സെൻസർബോർഡ് സെൻസർ ചെയ്ത് അനുമതി നൽകിയ ആടുജീവിതത്തിലെ നായകനെ അത് ചെയ്ത് കളയും ഇത് ചെയ്ത് കളയും എന്ന് പറഞ്ഞ് പരിഹാസ്യനായി മാറുന്നു. പൃഥ്വിരാജിനോട് വ്യക്തിപരമായി ദേഷ്യമുണ്ടെന്ന് തോന്നുന്നു. എമ്പുരാന് ശേഷം ഇദ്ദേഹം സംസാരിക്കുന്നത് കേട്ടാൽ അങ്ങനെ തോന്നും.

അദ്ദേഹത്തിന്റെ വർത്തമാനങ്ങൾ മുഴുവൻ പൃഥ്വിരാജിന് എതിരാണ്. അല്ലാതെ ആ പടം നിർമ്മിച്ചയാളിനോടോ നായകനായ മോഹൻലാലിനോടോ എഴുതിയ മോഹൻലാലിനോടോ പകയില്ല. പൃഥ്വിരാജിനോട് എന്തോ വെെരാഗ്യം തീർക്കുന്നത് പോലെയാണ് ഇപ്പോൾ മേജർ രവി സംസാരിക്കുന്നത്. രാജ്യസ്നേഹം വഴിഞ്ഞൊഴുകിയില്ല എന്നാണ് എമ്പുരാനിൽ മേജർ രവി കാണുന്ന കുറ്റം. ഇതിന് മറുപടി പറയേണ്ടവർ പറഞ്ഞ് കഴിഞ്ഞു.
മലയാളികൾ തിയറ്ററിൽ കയറി പടം കണ്ടു. യൂട്യൂബിലും എമ്പുരാൻ ട്രെൻഡ് സെറ്ററാണ്. പക്ഷെ മേജറുടെ ചൊറിച്ചിൽ മാറുന്നതേയില്ല. ഇപ്പോൾ അദ്ദേഹം എമ്പുരാനെ വിട്ട് ആടുജീവിതത്തിലാണ് കയറിപിടിച്ചിരിക്കുന്നത്. മേജറുടെ ഉപ്പാപ്പ കൊള്ളില്ലെന്ന് പറഞ്ഞാലും ആടുജീവിതം മനോഹരമായ സിനിമയാണ്. പൃഥ്വിരാജ് ഉജ്ജ്വലമായ പ്രകടനം നടത്തിയ സിനിമ തന്നെയാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ആടുജീവിതത്തിന് വേണ്ടി മെലിഞ്ഞെന്നോ താടി വെച്ചെന്നോ പറഞ്ഞ് അവാർഡ് കൊടുക്കാൻ പറ്റില്ലെന്നാണ് മേജറുടെ പുതിയ കാച്ചൽ. ഇയാളെങ്ങനെ സംവിധായകനായെന്നാണ് ഞാൻ ആലോചിക്കുന്നത്. കൊടുക്കാൻ പറ്റില്ലെന്ന് പറയാൻ ഈ മേജർ വാർത്താ പ്രക്ഷേപണ മന്ത്രിയല്ല. നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷന്റെ തലവനുമല്ല. അവാർഡ് നിർണയ ജൂറി മെമ്പർ പോലുമല്ല. പക്ഷെ അവാർഡ് കൊടുക്കാൻ പറ്റില്ലെന്ന് മേജർ ഉറപ്പിച്ച് പറയുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്ന് എടുത്ത് കൊടുക്കുന്നത് പോലെയാണ് അദ്ദേഹം പറയുന്നതെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.
മേജർ രവിക്കെതിരെ കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ സംസാരിച്ചിരുന്നു. എമ്പുരാനെതിരെ മേജർ രവി സംസാരിച്ചതാണ് വിമർശനത്തിന് കാരണമായത്. സിനിമ കണ്ടിറങ്ങി തന്നോടും ഇന്ദ്രജിത്തിനോടും പൃഥ്വിരാജിനെക്കുറിച്ച് പുകഴ്ത്തി സംസാരിച്ചു. എന്നാൽ പിന്നീട് പൃഥ്വിരാജിനെതിരെ സംസാരിക്കുകയാണ് മേജർ രവി ചെയ്തതെന്ന് മല്ലിക സുകുമാരൻ തുറന്നടിച്ചു. തന്റെ മക്കൾക്കെതിരെ ആര് സംസാരിച്ചാലും താൻ പ്രതികരിക്കുമെന്നും മല്ലിക വ്യക്തമാക്കി.
എമ്പുരാൻ വിവാദത്തിലായ ശേഷം പൃഥ്വിരാജിന് നേരെ വ്യാപകമായി വിമർശനം വന്നിരുന്നു. വിവാദങ്ങൾ കാരണം ചിത്രത്തിലെ സീനുകൾ ഒഴിവാക്കി. വിവാദങ്ങളോട് ഇതുവരെയും പൃഥ്വിരാജ് പ്രതികരിച്ചിട്ടില്ല. എന്നാൽ എമ്പുരാൻ വിവാദങ്ങൾ ശക്തമായി മല്ലിക സുകുമാരൻ പ്രതികരിച്ചു. തന്റെ മകനോട് വ്യക്തി വൈരാഗ്യമുള്ളവർ വിവാദങ്ങൾക്ക് പിന്നിലുണ്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു. ഇപ്പോഴും എന്തിനായിരുന്നു ഈ കോലഹലങ്ങളെന്ന് മനസിലായിട്ടില്ല. സിനിമയെ സിനിമയായി കാണണം. പൃഥ്വിരാജ് സോഷ്യൽ മീഡിയയിലെ ട്രോളുകളൊന്നും കാണാറില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനിൽ മോഹൻലാലാണ് പ്രധാന വേഷം ചെയ്തത്.


Click it and Unblock the Notifications











