ഇത് മനുഷ്യത്വമില്ലായ്മ, മര്യാദകേട്, അഹങ്കാരം, ഗുണ്ടാ പിരിവാണോ എന്ന് സത്യന്‍ അന്തിക്കാട്

By Rohini

നിര്‍മാതാക്കളും തിയേറ്ററുടമകളും തമ്മിലുള്ള കിടമത്സരത്തില്‍ പെട്ട് അമരുകയാണ് മലയാളത്തില്‍ റിലീസ് കാത്തു നില്‍ക്കുന്ന കുറേ ഏറെ നല്ല ചിത്രങ്ങള്‍. ക്രിസ്മസിനും ന്യൂ ഇയറിനും പുതിയ സിനിമകളൊന്നും റിലീസാകാത്തത് മലയാള സിനിമയെ പ്രതിസന്ധിയില്‍ നിന്ന് കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൊണ്ടു പോകുകയാണ്.

എനിക്കൊന്ന് ചവയ്ക്കണം; ആ രംഗം ഷൂട്ട് ചെയ്യുന്നതിന് മുമ്പ് മോഹന്‍ലാല്‍ പറഞ്ഞു

വിഷയത്തില്‍ ശക്തമായ പ്രതികരിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മാതൃഭൂമി ആഴ്ചപതിപ്പിന് വേണ്ടി എഴുതിയ കുറിപ്പ് സത്യന്‍ അന്തിക്കാട് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. സത്യന്‍ അന്തിക്കാടിന്റെ വരികളിലൂടെ തുടര്‍ന്ന് വായിക്കാം. കച്ചവടത്തിന്റെ വില്ലന്‍ വേഷങ്ങള്‍ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്

ചരിത്രത്തിലാദ്യമായി ഒരു മുതലാളി സമരം

ചരിത്രത്തിലാദ്യമായി ഒരു മുതലാളി സമരം

മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിചിത്രമായ ഒരു സമരത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് മലയാള സിനിമ. വേതന വര്‍ദ്ധനവിനും ജോലിസമയ ഏകീകരണത്തിനുമൊക്കെയായി ഇവിടെ സമരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ തൊഴിലാളി സമരങ്ങളായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു 'മുതലാളിസമരം' അതും സിനിമയുടെ ഏറ്റവും നല്ല കൊയ്ത്ത് കാലം എന്നു പറയപ്പെടുന്ന ക്രിസ്മസ് അവധിക്കാലത്ത്.

ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഏര്‍പ്പാട്

ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഏര്‍പ്പാട്

ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഏര്‍പ്പാടായിപ്പോയി ഇതെന്ന് സമരക്കാരില്‍ ചിലര്‍ക്കെങ്കിലും തോന്നിയിട്ടുണ്ട്. കാരണം സംഘടനാ നേതാവിന്റെ അമ്പില്‍ മുറിവേറ്റത് നാലു നിര്‍മ്മാതാക്കള്‍ക്കാണെങ്കില്‍, തകര്‍ന്നുപോയത് മുന്നൂറില്‍ പരം തിയേറ്റര്‍ ഉടമകളാണ്. ഉത്സവകാലത്ത് ഒരു ഈച്ച പോലും കയറാതെ തിയേറ്ററുകള്‍ വിജനമായികിടന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടമാണ് ഉണ്ടായതെന്ന് ഇപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകണം.

സിനിമ ഒരു ഉത്പന്നമാണോ?

സിനിമ ഒരു ഉത്പന്നമാണോ?

എന്റെ സംശയം അതൊന്നുമല്ല. ചന്തയില്‍ വെട്ടിമുറിച്ച് വില പേശി വില്‍ക്കാവുന്ന ഒരു ഉത്പന്നമാണോ സിനിമ? അതൊരു ഫാക്ടറിയില്‍ യന്ത്രങ്ങളാല്‍ നിര്‍മ്മിക്കപ്പെടുന്ന വസ്തുവല്ലല്ലോ. ഒരു കൂട്ടം കലാകാരന്മാരുടെ വളരെക്കാലത്തെ പ്രയത്‌നത്തിന്റെ ഫലമാണ് ഓരോ സിനിമയും. അതിനൊരു വിലയും കല്പിക്കാതെയല്ലേ ഈ വെല്ലുവിളികളൊക്കെ നടത്തുന്നത്?

ഞങ്ങളുടെ കഷ്ടപ്പാട്

ഞങ്ങളുടെ കഷ്ടപ്പാട്

'ജോമോന്റെ സുവിശേഷങ്ങളു'ടെ ആശയം ഇക്ബാല്‍ കുറ്റിപ്പുറം എന്നോട് പറയുന്നത് ഒരു വര്‍ഷം മുന്‍പാണ്. അതൊരു കഥയായും തിരക്കഥയായും വികസിപ്പിക്കാന്‍ പിന്നേയും മാസങ്ങളെടുത്തു. റഫീക്ക് അഹമ്മദ് എന്ന കവി ഗാനങ്ങളെഴുതി. വിദ്യാസാഗര്‍ സംഗീതം പകര്‍ന്നു. എസ്.കുമാര്‍ നിഴലും വെളിച്ചവും ക്രമീകരിച്ച് അത് ക്യാമറയിലാക്കി. കലാസംവിധായകന്‍, അഭിനേതാക്കള്‍, വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തവര്‍, പാടിയവര്‍ അങ്ങനെ എത്രയോ പേര്‍ ഈ സിനിമക്കു വേണ്ടി മനസ്സുരുകി പ്രവര്‍ത്തിച്ചു! ഒടുവില്‍ ഞങ്ങളുടെ സ്വപ്ന സായുജ്യമായി അത് പ്രേക്ഷകര്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുന്നതിന്റെ തൊട്ടുമുന്‍പ് ഒരു സംഘടന പറയുന്നു ''ഇല്ല; ഞങ്ങളിത് പ്രേക്ഷകരെ കാണിക്കില്ല.''

മനുഷ്യത്വമില്ലായ്മ, മര്യാദകേട്

മനുഷ്യത്വമില്ലായ്മ, മര്യാദകേട്

കാര്യമെന്തായാലും ഇതിലൊരു മനുഷ്യത്വമില്ലായ്മയുണ്ട്. മര്യാദകേടുണ്ട്. അതിലേറെ മര്യാദകേടായിരുന്നു ''ഞങ്ങള്‍ക്ക് മലയാള സിനിമ വേണ്ട. അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചോളാം'' എന്ന പ്രഖ്യാപനം. അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതുപോലെ തികഞ്ഞ അഹങ്കാരമായിരുന്നു അത്. എന്‍.എസ്. മാധവന്‍ സോഷ്യല്‍ മീഡിയയിലെഴുതിയ വാക്കുകള്‍ തന്നെയാണ് അതിനുള്ള മറുപടി. ''മലയാള വാരികകള്‍ ഹിന്ദി, തമിഴ് കഥകള്‍ മാത്രമേ പ്രസിദ്ധീകരിക്കൂ എന്ന് പറയും പോലെ അര്‍ഥശൂന്യമാണത്.'' മലയാളികള്‍ക്ക് പെട്ടെന്ന് മനസ്സിലാകുന്ന ഉദാഹരണമായിരുന്നു എന്‍.എസ്. മാധവന്റേത്.തമിഴ്‌നാട്ടിലോ കര്‍ണ്ണാടകത്തിലോ ഏതെങ്കിലും തിയേറ്റര്‍ ഉടമകള്‍ 'ഞങ്ങളിനി പ്രാദേശിക സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല'' എന്നു പറയാന്‍ ധൈര്യപ്പെടുമോ? വിവേകശാലികളാണ് നമ്മള്‍. പക്ഷേ, അതൊരു ദൗര്‍ബല്യമായി കാണരുത്.

പ്രതീക്ഷകളെ മങ്ങലേല്‍പ്പിച്ചു

പ്രതീക്ഷകളെ മങ്ങലേല്‍പ്പിച്ചു

'മുന്തിരിവള്ളികള്‍ തളിര്‍ത്തപ്പോള്‍' എന്ന സിനിമയുടെ നിര്‍മ്മാതാവ് സോഫിയ പോള്‍ വിളിച്ചു പറഞ്ഞു: ''ഇത്ര അപകടമാണ് സ്ഥിതി എന്നറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കില്‍ ഈ രംഗത്തേക്ക് വരുമായിരുന്നില്ല.'' അവര്‍ മലയാള സിനിമയെ സ്‌നേഹിക്കുന്ന സ്ത്രീസമൂഹത്തിന്റെ പ്രതിനിധിയാണ്. ആ ചിത്രത്തിന്റെ സംവിധായകന്‍, ജിബു ജേക്കബും പുതിയ ആളാണ്. വെള്ളിമൂങ്ങയ്ക്കുശേഷം ഒരുപാട് മോഹങ്ങളോടെയാണ് ഒരു മോഹന്‍ലാല്‍ ചിത്രം ഒരുക്കിയത്. അവരുടെയൊക്കെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കുമാണ് ഈ സമരം മങ്ങലേല്‍പ്പിച്ചത്.

ഇതെന്താ ഗുണ്ടാപ്പിരിവോ

ഇതെന്താ ഗുണ്ടാപ്പിരിവോ

സേതുമണ്ണാര്‍ക്കാട് എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് ജോമോന്‍ നിര്‍മ്മിച്ചത്. നിര്‍മ്മാണരംഗത്തേക്കുള്ള സേതുവിന്റെ ആദ്യത്തെ കാല്‍വെപ്പ്. കിട്ടുന്ന വരുമാനത്തിന്റെ നേര്‍പ്പകുതി ഞങ്ങള്‍ക്ക് എന്ന് അവസാന നിമിഷത്തില്‍ ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ അതിനൊരു ഗുണ്ടാപ്പിരിവിന്റെ ലക്ഷണമില്ലേ എന്ന് സംശയിച്ചാല്‍ തെറ്റുപറയാന്‍ പറ്റുമോ? ഇനിയൊരു സിനിമയെടുക്കാന്‍ പുതിയ നിര്‍മ്മാതാക്കള്‍ക്ക് എങ്ങനെയാണ് ധൈര്യം വരിക?

സിനിമ ഒരു ശീലമാണ്

സിനിമ ഒരു ശീലമാണ്

അധികമാരും ഓര്‍ക്കാതെപോകുന്ന ഒരു സത്യമുണ്ട്. സിനിമ ഒരു ശീലമാണ്. വായുവും വെള്ളവുംപോലെ ഒരു മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഒന്നല്ല സിനിമ. കുറെക്കാലം തിയറ്ററുകളില്‍ പോകാതിരുന്ന ഒരാള്‍ക്ക് പതുക്കെ പതുക്കെ ആ ശീലം ഇല്ലാതാകും. ഇത്തരം സമരങ്ങള്‍ പ്രേക്ഷകരെ താല്പര്യമില്ലായ്മയിലേക്കാണ് നയിക്കുക.

പ്രതീക്ഷ തോന്നിയ വര്‍ഷമായിരുന്നു 2016

പ്രതീക്ഷ തോന്നിയ വര്‍ഷമായിരുന്നു 2016

ഏണ്‍പതുകള്‍ക്ക് ശേഷം സിനിമയ്ക്ക് പുതിയൊരു ഉണര്‍വുണ്ടായ കാലമാണ് 2016. അല്പമെങ്കിലും ഗുണമുണ്ടെന്നു തോന്നിയ എല്ലാ സിനിമകളും പ്രേക്ഷകര്‍ വിജയിപ്പിച്ചു. സിനിമയോടുള്ള അവരുടെ അഭിനിവേശത്തിനു മുന്നില്‍ വാതില്‍ കൊട്ടിയടക്കരുത്. അതുപോലെത്തെന്നെ ഓണം, വിഷു, ക്രിസ്ത്മസ് തുടങ്ങിയ ഉത്സവകാലത്ത് സിനിമാസമരങ്ങള്‍ പാടില്ലെന്ന് ഉത്തരവിറക്കാന്‍ സര്‍ക്കാരും തയ്യാറാകണം.

കച്ചവടത്തിന്റെ വാളോങ്ങരുത്

കച്ചവടത്തിന്റെ വാളോങ്ങരുത്

മലയാളത്തില്‍ സിനിമ എന്ന കലാരൂപം ഉണ്ടായിട്ട് നൂറുവര്‍ഷം തികഞ്ഞിട്ടില്ല. ഈ രംഗത്ത് അത്ഭുതങ്ങള്‍ കാഴ്ചവെക്കാന്‍ കഴിവുള്ള ഒരു യുവതലമുറ പിന്നില്‍ വളര്‍ന്നു വരുന്നുണ്ട്. കച്ചവടത്തിന്റെ വാളോങ്ങി അവരെ വിരട്ടരുത്. കാരണം അതിനെ അതിജീവിക്കാനുള്ള സാങ്കേതിക ആയുധങ്ങളുമായാണ് അവര്‍ വരുന്നത്. ആ ഓര്‍മ്മയുണ്ടാകുന്നത് നല്ലതാണ്- സത്യന്‍ അന്തിക്കാട് എഴുതി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X