നിമ്മി അരഞ്ഞാണം കൊണ്ടുവരാന്‍ പറഞ്ഞു! മകന്‍റെ പേരിടല്‍ ചടങ്ങിനെക്കുറിച്ച് സത്യന്‍ അന്തിക്കാട്
ഒരു അരഞ്ഞാണത്തിന്റെ കഥയെന്ന് പറഞ്ഞായിരുന്നു സത്യന്‍ അന്തിക്കാടിന്‍റെ കുറിപ്പ് തുടങ്ങുന്നത്. മുറ്റത്ത് കിടക്കുന്ന പഴയ മാരുതി കണ്ട് ഈയിടെ വീട്ടിൽ വന്ന ഒരു അതിഥി ചോദിച്ചു: ''ഇതാണോ ആദ്യം വാങ്ങിയ കാർ ?' അതെ''എത്ര വർഷമായിട്ടുണ്ടാവും?'മുപ്പതു വർഷം കഴിഞ്ഞു. 'തലയണമന്ത്ര'ത്തിന്റെ ജോലികൾ നടക്കുന്ന സമയത്താണ്.''അതിഥിക്ക് അദ്ഭുതം !'അപ്പോൾ, നാടോടിക്കാറ്റും ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റും സന്മനസ്സുള്ളവർക്ക് സമാധാനവും വരവേല്പും പൊന്മുട്ടയിടുന്ന താറാവുമൊക്കെ സംവിധാനം ചെയ്യുന്ന കാലത്ത് കാറില്ലേ?''
''ഇല്ല.'' ഞാൻ പറഞ്ഞു. അന്തിക്കാടുനിന്ന് എവിടെ പോകാനും ഇഷ്ടം പോലെ ബസ് ഉണ്ടല്ലോ, കാർ ഒരു അത്യാവശ്യഘടകമല്ലായിരുന്നു.'' പറഞ്ഞത് സത്യമാണ്. സ്വന്തമായി ഒരു കാർ എന്നത് അന്തസ്സിന്റെ പ്രതീകമായി ഒരിക്കലും തോന്നിയിട്ടില്ല. മാത്രമല്ല, ബസ് യാത്രകൾ രസമുള്ള ഒരുപാട് അനുഭവങ്ങൾ തന്നിട്ടുമുണ്ടെന്നും അദ്ദേഹം പറയുന്നു. സത്യന്‍ അന്തിക്കാട് പങ്കുവെച്ച അരഞ്ഞാണ കഥയിലൂടെ തുടര്‍ന്നുവായിക്കാം.

ജോൺ പോളിന്റെ വരവ്
സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചുള്ള സിനിമ - അതുമാത്രമായിരുന്നു മനസ്സിൽ. അപ്പോഴാണ് ജോൺപോളിന്റെ വരവ്. ജോൺ ദീർഘകാലമായുള്ള സുഹൃത്താണ്. സാഹിത്യബോധമുള്ള എഴുത്തുകാരനാണ്. 'മുരളി മൂവീസ് രാമചന്ദ്രന് വേണ്ടി ഒരു സിനിമ ചെയ്യണം. സത്യന് ഇഷ്ടമുള്ള കഥ. ഇഷ്ടമുള്ള അഭിനേതാക്കൾ. ഒന്നിലും രാമചന്ദ്രൻ ഇടപെടില്ല.'' ആ സ്വാതന്ത്ര്യമായിരുന്നു ഞാനും ആഗ്രഹിച്ചത്. രാമചന്ദ്രേട്ടനെ നേരത്തേ അറിയാം. ഐ.വി. ശശിയുടെ ഉറ്റ സുഹൃത്ത്.

അവളുടെ രാവുകൾ
മുരളി മൂവീസിന്റെ 'ഉത്സവം' എന്ന ചിത്രത്തിലൂടെയാണ് ഐ.വി. ശശിയെന്ന സംവിധായകൻ ഉദയം കൊണ്ടത്. അവർ രണ്ടു പേരുമൊരുമിച്ച 'അവളുടെ രാവുകൾ' അക്കാലത്തെ തരംഗം തന്നെയായിരുന്നു. കോഴിക്കോട്ടുകാരനാണ്. പുര നിറഞ്ഞു കവിഞ്ഞ ഒരു അവിവാഹിതൻ. കല്യാണത്തെപ്പറ്റി ചോദിച്ചാൽ പറയും: ''അതിനുള്ള പ്രായമാവണ്ടേ'' എന്ന്. മദ്രാസിൽ ഒരു വാടകവീട്ടിലാണ് താമസം.
'അവളുടെ രാവുകൾ' ഒരു പണംവാരിപ്പടമായിരുന്നെങ്കിലും അതിന്റെ വലിയ ഗുണമൊന്നും രാമചന്ദ്രേട്ടന് കിട്ടിയിട്ടില്ല. അതിനുശേഷമെടുത്ത ചിത്രങ്ങൾ സാമ്പത്തികനേട്ടമുണ്ടാക്കിയിട്ടുമില്ല. ഐ.വി. ശശിക്കാണെങ്കിൽ നിന്നു തിരിയാൻ പോലും നേരമില്ലാത്ത തിരക്ക്.

പ്രേമവും വിവാഹവും
ഞാനും രാമചന്ദ്രേട്ടനും ജോൺപോളും കൂടിയിരുന്നു സംസാരിച്ചു. അങ്ങനെയാണ് വി.കെ. എന്നിന്റെ 'പ്രേമവും വിവാഹവും' എന്ന ചെറുകഥയിലേക്കെത്തുന്നത്. 'അപ്പുണ്ണി' എന്ന പേരിൽ അത് സിനിമയാക്കാൻ തീരുമാനിച്ചു. വി.കെ.എൻ തന്നെ സ്‌ക്രിപ്റ്റ് എഴുതി. കോഴിക്കോട്ട് മണ്ണൂർ എന്ന ഗ്രാമമാണ് ലൊക്കേഷൻ. വൈക്കം മുഹമ്മദ് ബഷീർ വന്ന് സ്വിച്ചോൺ ചെയ്തു. ഞങ്ങൾ വളരെ ആസ്വദിച്ച് ചെയ്ത സിനിമയായിരുന്നു അപ്പുണ്ണി. ഷൂട്ടിങ് സമയത്ത് നല്ല സാമ്പത്തിക ദാരിദ്ര്യമുണ്ടായിരുന്നെങ്കിലും അതൊന്നും രാമചന്ദ്രേട്ടൻ എന്നെ അറിയിച്ചിരുന്നില്ല. എപ്പോഴും ചിരിച്ച മുഖത്തോടെ ഒരു സുഹൃത്തായിട്ട് മാത്രമേ സെറ്റിലെത്തിയിരുന്നുള്ളൂ.

ആദ്യത്തെ കുഞ്ഞ്
ഷൂട്ടിങ് കഴിഞ്ഞ് സിനിമയുടെ എഡിറ്റിങ് ജോലികൾ മദ്രാസിൽ നടക്കുന്ന സമയം. അപ്പോഴാണ് എനിക്ക് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. ആശുപത്രിയിൽ പോയി മോനെ ഒന്നു കണ്ടതിനുശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഞാൻ മദ്രാസിൽ തിരിച്ചെത്തി. ഇന്നത്തെപ്പോലെ ഒരുപടം കഴിഞ്ഞ് അഞ്ചാറുമാസം വീട്ടിലിരുന്നശേഷം അടുത്തപടം എന്ന പതിവൊന്നും അന്ന് ആരംഭിച്ചിട്ടില്ല. മറ്റൊരു സിനിമയുടെ ജോലികളും ഇതിനിടയിൽ തുടങ്ങിവെച്ചിരുന്നു.

വന്നേ പറ്റൂ
കുറച്ചുദിവസം കഴിഞ്ഞപ്പോൾ നാട്ടിൽ നിന്ന് ഭാര്യ നിമ്മിയുടെ കത്തുവന്നു. അന്നൊക്കെ കത്തിലൂടെ മാത്രമാണ് ആശയവിനിമയം. എന്റെ വീട്ടിലെന്നല്ല സമീപത്തൊന്നും ഫോണില്ല. മോന്റെ നൂലുകെട്ടിന്റെ ദിവസം ഓർമയുണ്ടല്ലോ. പേരിടലും അന്നുതന്നെയാണ്. എത്ര തിരക്കുണ്ടെങ്കിലും വന്നേ പറ്റൂ." സത്യത്തിൽ അങ്ങനെയൊരു ചടങ്ങ് ഞാൻ മറന്നുപോയിരുന്നു. കത്തുകിട്ടിയതിന്റെ പിറ്റേന്ന് പുറപ്പെടണം. അതിനടുത്തദിവസമാണ് പേരിടൽ. കൂട്ടത്തിൽ ചെറിയ ഒരാവശ്യം കൂടി നിമ്മി എഴുതിയിരുന്നു.

അരഞ്ഞാണം വാങ്ങണം
"മോന്റെ അരയിൽ കെട്ടാൻ ഒരു അരഞ്ഞാണം വാങ്ങികൊണ്ടുവരണം."
അതൊരു നാട്ടുനടപ്പാണ്. പേര് വിളിക്കുന്ന ദിവസം അരയിലൊരു ചരട് കെട്ടും. സ്വർണം കൊണ്ടുള്ള അരഞ്ഞാണവും മാലയുമിടും. സാമ്പത്തികസ്ഥിതിയെപ്പറ്റി അറിയാവുന്നതുകൊണ്ട് മാലയുടെ കാര്യം ഭാര്യ സൂചിപ്പിച്ചതേയില്ല. പക്ഷേ, അരഞ്ഞാണം; അതാഗ്രഹിക്കുന്നുണ്ട്. എനിക്ക് പ്രത്യേകിച്ച് ടെൻഷനൊന്നും തോന്നിയില്ല. രണ്ടു സിനിമകളുടെ ജോലികൾ നടക്കുന്നുണ്ടല്ലോ. പെട്ടെന്നു തന്നെ നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. അരഞ്ഞാണം നാളെ രാവിലെ വാങ്ങാം. വൈകുന്നേരമാണല്ലോ ട്രെയിൻ.
Recommended Video

മഞ്ഞച്ചരടാണ് പ്രധാനം
പക്ഷേ, പിറ്റേന്ന് രാവിലെ എന്റെ താമസസ്ഥലത്ത് വന്ന് രാമചന്ദ്രേട്ടൻ പറഞ്ഞു.
''വിതരണക്കാർ ഇന്നു പണമയക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, അവര്‍ അയച്ചിട്ടില്ല. എന്തുചെയ്യും?' ഒരുനിമിഷം എനിക്കിത്തിരി സങ്കടം തോന്നി. പക്ഷേ, അതിന്റെ പേരില്‍ മറ്റൊരാളെ വിഷമിപ്പിക്കരുതല്ലോ. സാരമില്ല'' ഞാൻ പറഞ്ഞു. നൂലുകെട്ടിന് ഒരു മഞ്ഞച്ചരടാണ് പ്രധാനം. അതുമതി. പണം വരുമ്പോൾ നമുക്ക് അരഞ്ഞാണം വാങ്ങിയിടാം''. അല്പനേരം നിശ്ശബ്ദനായിരുന്നിട്ട് രാമചന്ദ്രേട്ടന്‍ ചോദിച്ചു.
''അതുമതി അല്ലേ''. ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു. 'അതുമതി.

എന്നെ അസ്വസ്ഥനാക്കി
നിമ്മിക്കും അങ്ങനെ സ്വർണ്ണത്തിൽ വലിയ താല്പര്യമൊന്നുമില്ല. പിന്നെ ഇതൊരു വലിയ ആഘോഷമായൊന്നും നടത്തുന്നില്ല. ഞങ്ങൾ വീട്ടുകാർ മാത്രമേ ഉണ്ടാകൂ''.
പിന്നെയും കുറേനേരം തപ്പിത്തടഞ്ഞു നിന്നിട്ട് രാമചന്ദ്രേട്ടന്‍ പോയി. രണ്ട് ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടും പേരിടലിന് മോനൊരു അരഞ്ഞാണം വാങ്ങാന്‍ പറ്റിയില്ലല്ലോ എന്ന ചിന്ത അന്നു മുഴുവൻ എന്നെ അസ്വസ്ഥനാക്കി. വൈകുന്നേരം വടപളനി കോവിലിനുമുന്നിലെ കടയിൽ നിന്ന് ഒരു മഞ്ഞച്ചരടും വാങ്ങി ഞാൻ വണ്ടികയറി.

വീട്ടുകാരോട് എന്തുപറയും
യാത്രയിലുടനീളം ആലോചിച്ചത് വീട്ടുകാരോട് എന്തുപറയും എന്നായിരുന്നു. ജോലിത്തിരക്കിനിടയിൽ മറന്നുപോയെന്നു പറയാം. റെയിൽവേ സ്റ്റേഷനിലേക്കുള്ള ധൃതിപിടിച്ച ഓട്ടത്തിനിടയിൽ കയറിയ ജ്വല്ലറിയിൽ അരഞ്ഞാണം മാത്രം ഉണ്ടായിരുന്നില്ലെന്നു പറയാം. എന്തു നുണ പറഞ്ഞാലും നിമ്മിക്കത് മനസ്സിലാകും. അല്ലെങ്കിലും ഇതിലൊക്കെ എന്തുകാര്യം എന്ന് സ്വയം സമാധാനിപ്പിച്ച് കിടന്നുറങ്ങി.
ഉണരുമ്പോൾ വണ്ടി തൃശ്ശൂർ സ്റ്റേഷനിൽ നിൽക്കുകയാണ്. ബാഗുമെടുത്ത് ചാടിയിറങ്ങി. അല്പം വൈകിയെങ്കിൽ വണ്ടി വിട്ടുപോയേനെ. ആൾത്തിരക്ക് ഒരുവിധം കുറഞ്ഞിരുന്നു. പ്ലാറ്റ്‌ഫോമിൽ നിന്ന് പുറത്തേക്കുള്ള ഗേറ്റിനടുത്തെത്തിയപ്പോൾ ഞാൻ ഞെട്ടിപ്പോയി.

ഇതെങ്ങനെ
അവിടെ രാമചന്ദ്രേട്ടൻ എന്നെയും കാത്തുനിൽക്കുന്നു! ഇതെങ്ങനെ ഇവിടെ എത്തി?''
''അതൊക്കെ എത്തി''എന്റെ വലത് കൈക്കുള്ളിലേക്ക് അദ്ദേഹമൊരു ചെറിയ പൊതി വെച്ചു തന്നു. നേർത്ത പച്ചക്കടലാസിൽ പൊതിഞ്ഞ ഒരു സ്വർണ്ണ അരഞ്ഞാണവും മാലയും. എനിക്ക് ചിരിക്കാനും കരയാനും പറ്റിയില്ല. അപ്പോഴേക്കും വടക്കോട്ടുള്ള ഏതോ ട്രെയിൻ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്കു വരുന്നുണ്ടായിരുന്നു.
ഇതിൽ പോയാൽ എനിക്ക് ഷൊർണൂരു നിന്ന് മദ്രാസിലേക്കുള്ള ട്രെയിൻ കിട്ടും. നമുക്ക് അവിടെ കാണാം.'' എന്നുപറഞ്ഞ് രാമചന്ദ്രേട്ടൻ തിരക്കിട്ട് ഓടിപ്പോയി.

അരുൺ എന്ന് വിളിച്ചു
വിശ്വസിക്കാനാവാതെ കുറച്ചുനേരം ഞാനവിടെത്തന്നെ നിന്നു.
ചടങ്ങ് ഭംഗിയായി നടന്നു. സ്വർണ്ണത്തിന്റെ അരഞ്ഞാണവും മാലയുമണിയിച്ച് മകന് 'അരുൺ' എന്ന് പേരുവിളിച്ചു. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഭാര്യയോട് ഞാൻ വിവരം പറഞ്ഞു. തിരിച്ച് ഒരക്ഷരം മിണ്ടിയില്ല. കവിളിൽ കണ്ണീരിന്റെ നനവ് ഞാനറിഞ്ഞു. അപ്പുണ്ണി'ക്ക് പ്രതിഫലമായി പിന്നീടെന്തു തന്നു എന്നെനിക്ക് ഓർമയില്ല. ഞാനതിനെപ്പറ്റി ചിന്തിച്ചിട്ടേയില്ല.

ബഷീർ പറഞ്ഞ വാക്കുകൾ
സിനിമ സ്വിച്ചോൺ ചെയ്തു കൊണ്ട് ഒരു പ്രാർത്ഥന പോലെ ബഷീർ പറഞ്ഞ വാക്കുകൾ ഇപ്പോഴും ഓർക്കുന്നുണ്ട്. അപ്പുണ്ണി വിജയിക്കട്ടെ. മംഗളം ഭവിക്കട്ടെ. എല്ലാ മനസ്സുകളിലും സ്‌നേഹവും സമാധാനവും നിറയട്ടെ''.നിറഞ്ഞ മനസ്സുകളുടെ അനുഗ്രഹവുമായി രാമചന്ദ്രേട്ടൻ യാത്രയായിട്ട് വർഷങ്ങളേറെയായി.


Click it and Unblock the Notifications