'സിബിഐ 5 റിലീസ് ചെയ്ത് അര മണിക്കൂറിനുള്ളില്‍ ഒരു മോശം വീഡിയോ കണ്ടു'; ഡീഗ്രേഡിങ്ങിനെതിരെ എസ്.എന്‍.സ്വാമി
സിബിഐ സീരീസിലെ ഏറ്റവും പുതിയ ചിത്രമാണ് സിബിഐ 5 ദി ബ്രെയിന്‍. കെ.മധുവിന്റെ സംവിധാനത്തില്‍ എസ്.എന്‍.സ്വാമി തിരക്കഥയെഴുതിയ ചിത്രം കഴിഞ്ഞ മെയ് ഒന്നാം തീയതിയാണ് തീയറ്ററുകളിലെത്തിയത്. സേതുരാമയ്യരുടെ അഞ്ചാം അവതാരപ്പിറവിയെ നെഞ്ചിലേറ്റിയ പ്രേക്ഷകര്‍ എക്കാലത്തെയും മികച്ച കുറ്റാന്വേഷണചിത്രങ്ങളിലൊന്നായി സിബിഐ 5-നേയും ഉള്‍പ്പെടുത്തുന്നു.
അതേസമയം സിബിഐ അഞ്ചാം ഭാഗത്തെ തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ടായെന്ന് തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി ആരോപിക്കുന്നു. രാവിലെ എട്ടരയ്ക്ക് റിലീസ് ചെയ്ത സിനിമയെക്കുറിച്ചുള്ള മോശം നിരൂപണ വീഡിയോ ഒന്‍പത് മണിയോടെ കാണാന്‍ ഇടയായെന്നും അദ്ദേഹം വെളിപ്പെടുത്തി. സിബിഐ അഞ്ചാം ഭാഗത്തിലെ അഭിനേതാക്കളേയും അണിയറപ്രവര്‍ത്തകരേയും അഭിനന്ദിച്ച് പ്രസ് ക്ലബ്ബില്‍ നടത്തിയ സ്വീകരണച്ചടങ്ങിലായിരുന്നു എസ്.എന്‍.സ്വാമിയുടെ ഈ തുറന്നു പറച്ചില്‍.

'ഡിജിറ്റല്‍ മീഡിയയുടെ അതിപ്രസരമുള്ള സമയത്തല്ല ഞാന്‍ ഇതിന് മുന്‍പ് സിനിമ ചെയ്തിരുന്നത്. ആറേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞാന്‍ വീണ്ടും സിനിമ ചെയ്യുന്നത്. ഒരു സിനിമയുടെ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളും ടെക്‌നിക്കുകളും മാറിയ ഒരു കാലത്താണ് ഞങ്ങള്‍ ഈ സിനിമയുമായി എത്തിയത്. ഒരുപാട് കാര്യങ്ങള്‍ എനിക്ക് കൃത്യമായി അറിയില്ലായിരുന്നു, അനുഭവങ്ങളിലൂടെയാണ് പഠിച്ചത്.
ഡീഗ്രേഡിങ് വളരെ ഗൗരവമായിത്തന്നെ ഈ സിനിമക്കുണ്ടായിരുന്നു. പക്ഷെ അത് സിനിമയെ പ്രതികൂലമായി ബാധിച്ചില്ല. അതിന് ഒരേയൊരു കാരണം ഈ നാട്ടിലെ പ്രബുദ്ധരായ പ്രേക്ഷകരാണ്. അവരോടാണ് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നത്. പ്രത്യേകിച്ച് സ്ത്രീ ജനങ്ങളോട്. അവര്‍ ഒന്നടങ്കം ഈ സിനിമയെ ഇഷ്ടപ്പെടുകയും ഇതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അതാണ് ഈ സിനിമ കാണാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചത്.

എനിക്ക് ചെറിയ ഒരു വിഷമം എന്തെന്നാല്‍ പല വിമര്‍ശകരും മനഃപൂര്‍വ്വം ചെയ്തതാണോ എന്നും അറിയില്ല, പറയാന്‍ പാടില്ലാത്ത പല സ്‌പോയിലേഴ്‌സും പറയുകയുണ്ടായി. അവരുടെ ഉദ്ദേശം വിമര്‍ശനമല്ല സിനിമയുടെ പ്രധാന ഭാഗങ്ങള്‍ മറ്റുള്ളവരെ അറിയിക്കുക എന്നതാണ്. അതിനെ ഒരു നല്ല വിമര്‍ശനമായി കാണാന്‍ സാധിക്കുകയില്ല.
ഒന്നാം തീയതി രാവിലെ എട്ടരയ്ക്കാണ് സിനിമ റിലീസ് ചെയ്തത്. ഒമ്പത് മണിയോടെ വിമര്‍ശനത്തിന്റെ വിഡിയോ കാണാന്‍ ഇടയായി. ഇതൊന്നും ഞങ്ങള്‍ക്ക് പരിചിതമല്ല. അറുപതില്‍ അധികം സിനിമകള്‍ക്ക് ഞാന്‍ തിരക്കഥ എഴുതി. അതില്‍ നാല്‍പതോളം സിനിമകളില്‍ മമ്മൂട്ടി നായകനായി, മോഹന്‍ലാല്‍ ഇരുപതോളം സിനിമകളിലും. അമ്പിളി ചേട്ടന്‍ എന്ന ജഗതി ശ്രീകുമാറും 40-ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അന്നൊന്നും ഇത്തരം പ്രവണതകള്‍ ഉണ്ടായിട്ടില്ല.
പണ്ടും ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ന് അങ്ങനെയല്ല, ഈ മാറ്റത്തിന് കാരണമെന്ത് എന്ന് മനസ്സിലാകുന്നില്ല. എന്നെയോ സംവിധായകനെയോ വിമര്‍ശിച്ചാല്‍ അത് അത്ര പ്രശ്‌നമല്ല. എന്നാല്‍ പണം മുടക്കുന്ന നിര്‍മ്മാതാവിന്റെ കാര്യം അങ്ങനെയല്ല. അവര്‍ക്ക് ഉണ്ടാകുന്ന നഷ്ടം നികത്താന്‍ ബുദ്ധിമുട്ടായിരിക്കും. എല്ലാ സിനിമയും സിബിഐ പോലെ ആകില്ല.''എസ്.എന്‍. സ്വാമി പറഞ്ഞു.

നേരത്തെ സംവിധായകന്‍ കെ.മധുവും എസ്.എന്‍.സ്വാമിയുടെ അതേ അഭിപ്രായം പങ്കുവെച്ചിരുന്നു. സിനിമയേയും ഞങ്ങളുടെ കൂട്ടുകെട്ടിനേയും തകര്‍ക്കാന്‍ ആരോ ശ്രമിക്കുന്നുണ്ടെന്നായിരുന്നു സംവിധായകന്റെ തുറന്നുപറച്ചില്‍.
'സേതുരാമയ്യര്‍ മമ്മൂട്ടിയുടെ ഉള്‍ക്കാഴ്ചയാണ്. അദ്ദേഹം ഈ കഥാപാത്രമായി ജീവിക്കുകയാണ്. സേതുരാമയ്യര്‍ എന്ന് പറഞ്ഞാല്‍ അത് മമ്മൂട്ടിയാണ്. മമ്മൂട്ടി എന്ന് പറഞ്ഞാല്‍ അത് സേതുരാമയ്യരും. ലോകമെമ്പാടും സിനിമയ്ക്ക് വേണ്ടി കയ്യടിക്കുന്ന പ്രേക്ഷകര്‍ മമ്മൂട്ടിയ്ക്കും എനിക്കും എസ്.എന്‍ സ്വാമിയ്ക്കും ഞങ്ങളുടെ സൃഷ്ടിയ്ക്കും കൈയ്യടിക്കുന്നുണ്ട്.
സിബിഐ പരമ്പരകള്‍ അതാത് കാലത്തെ യുവത്വത്തിനെ കൂടെ കൂട്ടി ചെയ്ത സിനിമയാണ്. ഇപ്പോഴും ഈ സിനിമയ്ക്ക് യുവത്വത്തിന്റെ പിന്തുണയുണ്ട്. അത് എവിടെയോ തച്ചുടയ്ക്കാന്‍ ആരോ ശ്രമിക്കുന്നുണ്ടെന്നാണ് കെ മധു പറയുന്നത്.
Recommended Video

ഇത്രയും നല്ലൊരു പടത്തിന് ആദ്യത്തെ ഒന്ന് രണ്ട് ദിവസങ്ങളില്‍ ഒരു നെഗറ്റീവ് അഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ ചില ആളുകള്‍ ശ്രമിച്ചു. അത് ഒരു പരിധി വരെ നടന്നു. അതിനെയെല്ലാം അതിജീവിച്ച് കൊണ്ട് ലോകമെമ്പാടും ഇന്ന് സ്ത്രീഹൃദയങ്ങളില്‍ പതിഞ്ഞ്, കുടുംബസദസുകളില്‍ നിറഞ്ഞ് ഈ ചിത്രം ഓടുന്നതില്‍ എനിക്ക് മറ്റാരോടും നന്ദി പറയാനില്ല. ജഗദീശ്വരന്‍, എന്റെ മാതാപിതാക്കള്‍, ഗുരുനാഥന്‍, അവരുടെ അനുഗ്രഹം കാരണമാണ് ഈ മാറ്റങ്ങള്‍ ഉണ്ടായത്.
അയ്യരും ചാക്കോയും വിക്രവും ജയിക്കാനായി ജനിച്ചവരാണ്. ചാക്കോയായി മുകേഷും ഈ ചിത്രത്തില്‍ അഭിനയിച്ചു. വളരെ മനോഹരമായി മുകേഷ് ചെയ്തു. സായികുമാറിന്റെ ദേവദാസ് എന്ന കഥാപാത്രവും കൈയ്യടി നേടുന്നു. ഒരുപാട് പേരുടെ പ്രാര്‍ഥന ഈ സിനിമയിലുണ്ടെന്നും കെ മധു പറയുന്നു.


Click it and Unblock the Notifications











