ഓച്ഛാനിച്ചു നിൽക്കുന്നത് പണ്ടാണ്! കുനിച്ച് നിർത്തി കഴുത്ത് വെട്ടുന്ന പരിപാടി നടക്കില്ലെന്ന് സീമ ജി നായർ
തിയേറ്ററില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും മറ്റെല്ലായിടത്തും എമ്പുരാന്‍ തരംഗമായി മാറിയിരിക്കുകയാണ്. ലൂസിഫര്‍ എന്ന സൂപ്പര്‍ഹിറ്റ് സമ്മാനിച്ച ശേഷം അതിന്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന് പറഞ്ഞത് മുതല്‍ മലയാളികള്‍ കാത്തിരിക്കുകയായിരുന്നു. അങ്ങനെ രണ്ട് ദിവസം മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ തിയേറ്ററുകളിലേക്ക് എത്തി. കേരളം ഇതുവരെ കണ്ടതില്‍ വെച്ച് റെക്കോര്‍ഡ് ടിക്കറ്റ് ബുക്കിംഗ് ആയിരുന്നു എമ്പുരാന് വേണ്ടി നടന്നത്.
വെളുപ്പിന് ലക്ഷക്കണക്കിന് ആളുകളാണ് തിയേറ്ററുകളിലേക്ക് ഇടിച്ച് കയറിയത്. എന്നാല്‍ പിന്നാലെ സിനിമയിലെ ചില രംഗങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. രാഷ്ട്രീയപരമായ അഭിപ്രായഭിന്നത കൂടി വന്നതോടെ വ്യാപകവിമര്‍ശനമായി. ചിലര്‍ സിനിമ കാണാന്‍ വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്തത് ക്യാന്‍സല്‍ ചെയ്തു. മറ്റ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ എഴുതി.

അങ്ങനെ എമ്പുരാനെ തകര്‍ക്കാന്‍ ചിലര്‍ നോക്കുമ്പോള്‍ രണ്ട് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. സംവിധായകന്‍ പൃഥ്വിരാജും നടന്‍ മോഹന്‍ലാലുമൊക്കെ ഈ വാര്‍ത്ത സ്ഥീരികരിച്ചിരുന്നു. അതേ സമയം സിനിമയ്ക്ക് നേരെയുണ്ടാവുന്ന അക്രമണങ്ങളില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി സീമ ജി നായര്‍.
സീമയുടെ കുറിപ്പിന്റെ പൂര്‍ണരൂപമിങ്ങനെയാണ്... 'ആരെ പേടിക്കാനാണ്, ധൈര്യമായിട്ടു മുന്നോട്ട്. എത്രയൊക്കെ ഹേറ്റ് ക്യാംപെയിന്‍ വന്നാലും കാണേണ്ടവര്‍ ഇത് കാണും. പണ്ടൊക്കെയാണ് ഓച്ഛാനിച്ചു നില്‍ക്കുന്ന കാലഘട്ടം. ഇപ്പോള്‍ ഒരുപാട് ദൂരം മുന്നോട്ടു പോയിരിക്കുന്നു. ആരെ, ആരാണ് പേടിക്കേണ്ടത്? കൈകെട്ടി, കഴുത്തു കുനിച്ചു നിര്‍ത്തി കഴുത്തു വെട്ടുന്ന രീതി അത് കേരളത്തില്‍ വിലപ്പോകില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആരുടേയും മുന്നില്‍ അടിയറവ് വെക്കാന്‍ ഉള്ളതല്ല. പറയേണ്ടപ്പോള്‍ പറയേണ്ടത് പറയാന്‍ ധൈര്യം കാണിച്ച നിങ്ങള്‍ക്കിരിക്കട്ടെ കൈയ്യടി...

ഇവിടെ ആര്‍ക്കാണ് പൊള്ളിയത്, ആരുടെ പേര് ആരെങ്കിലും പറഞ്ഞോ, കോഴി കട്ടവന്റെ തലയില്‍ പപ്പാണെന്നും പറഞ്ഞു എന്തിനീ ബഹളം. സിനിമ സിനിമയായി മുന്നോട്ടു പോകട്ടെ. ഇതിനിടയില്‍ തമ്മില്‍ അടിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ വളരെയേറെ. നന്നായി ആലോചിച്ചിട്ടാണ് ഈ പോസ്റ്റ്. പോരട്ടങ്ങനെ പോരട്ടെ, തെറി കൂമ്പാരങ്ങള്‍ പോരട്ടെ... എല്ലാവര്‍ക്കും എന്തോ കൊള്ളുന്നുവെങ്കില്‍ അതില്‍ എന്തോ ഇല്ലേ? ഒന്നും ഇല്ലെങ്കില്‍ മിണ്ടാതിരുന്നാല്‍ പോരെ?
ആരൊക്കെ ആരുടെ അച്ഛന് വിളിച്ചാലും ഒറ്റ അച്ഛന് പിറന്നവര്‍ മുന്നോട്ട്... (തെറി പാര്‍സലില്‍ വരുന്നുണ്ട്, പോസ്റ്റ് ഇട്ടതെ ഉള്ളു. സൂപ്പറാണ്. എന്റെ പ്രിയപ്പെട്ടവര്‍ ആരും കമന്റ് വായിക്കല്ലേ. കുറച്ചൊക്കെ ഞാന്‍ റിപ്ലൈ കൊടുക്കുന്നുണ്ട്. ഉറക്കം വരുമ്പോള്‍ പോയി കിടക്കുമേ. എന്റെ പൊന്നോ എന്റെ അപ്പൂപ്പന്‍ വരെ പരലോകത്തു നിന്ന് ഇറങ്ങി വരും) അത്രക്കും ഉണ്ട്. പറ്റാത്തത് ഞാന്‍ ഡിലീറ്റ് ചെയ്യുമേ...' എന്നുമായിരുന്നു സീമ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.
പിന്നാലെ തനിക്ക് തെറിവിളികള്‍ വന്നോണ്ടേയിരിക്കുകയാണെന്ന് പറഞ്ഞ് മറ്റൊരു കുറിപ്പുമായിട്ടും നടി എത്തി. 'തെറിയുടെ പൂമൂടല്‍ നടന്നു കൊണ്ടിരിക്കുന്നു. ആണുങ്ങളും, പെണ്ണുങ്ങളും ഉണ്ട്. ആരൊക്കെ എത്ര തെറി വിളിച്ചാലും എങ്ങും ഏശീല്ലാ. കാരണം അത്രയും കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു നീക്കിയിട്ടുള്ളത്. സിനിമയില്‍ ചാന്‍സ് കിട്ടാന്‍ ഇതുവരെ ആരെയും സോപ്പിട്ട് നിന്നിട്ടില്ല. സിനിമയില്ലേല്‍, സീരിയല്‍ അതില്ലേല്‍ നാടകം. ഇനി അതുമില്ലേല്‍ ഒരു തട്ടുകട തുടങ്ങും. അത് മതി ജീവിക്കാന്‍. സിനിമ നടിയായി സപ്രമഞ്ച കട്ടിലില്‍ ഇരുന്ന് ഊഞ്ഞാലാടിക്കോളാം എന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്നും' സീമ പറയുന്നു.


Click it and Unblock the Notifications











