ആ ഏഴ് വർഷങ്ങൾ ഏഴ് നൂറ്റാണ്ടുകളായിരുന്നു, അൽഷിമേഴ്സ് തട്ടിയെടുത്ത അച്ഛന്റെ ജീവിതത്തെ കുറിച്ച് സാജൻ സൂര്യ
മിനിസ്‌ക്രീനില്‍ ഒരുപാട് കാലമായി സജീവ സാന്നിധ്യമായുള്ള നടനാണ് സാജന്‍ സൂര്യ. സ്ത്രീയിലെ ഗോപന്‍ എന്ന നിത്യഹരിത കഥാപാത്രം മുതല്‍ ജീവിത നൗകയിലെ പുതിയ കഥാപാത്രമായ ജയകൃഷ്ണന്‍ വരെയെത്തി നില്‍ക്കുന്നു സാജന്റെ വേഷങ്ങള്‍. താരത്തിന്റെ ഓരോ വേഷവും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായതാണ്. നൂറോളം പരമ്പരകളില്‍ വേഷമിട്ട സാജന്‍ ഇപ്പോഴും മിനിസ്‌ക്രീനിലെ നായക സങ്കല്‍പത്തിലുള്ള മലയാളിയുടെ താരമാണ്.

സോഷ്യല്‍മീഡിയയില്‍ സജീവമായ സാജന്‍ തന്റെ ജീവിതത്തിലെ മികച്ച നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സീരിയലിലെ മമ്മൂക്ക എന്നൊക്കെയാണ് സാജനെ പ്രിയപ്പെട്ടവർ കളിയാക്കുന്നത്. അകാലത്തിൽ വേർപിരിഞ്ഞ് അച്ഛനെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് ഇപ്പോൾ സാജൻ സൂര്യ. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനുമായിരുന്ന സതീശൻ നായരായിരുന്നു സാജന്റെ അച്ഛൻ.

അൽഷിമേഴ്സ് എന്ന രോഗം ബാധിച്ച് വർഷങ്ങളോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് സാജന് അച്ഛനെ നഷ്ടമാകുന്നത്. അച്ഛന് അസുഖം ബാധിച്ച അന്നുമുതൽ അദ്ദേഹം ഈ ലോകത്ത് നിന്ന് വിടപറയുന്ന അന്ന് വരെ തന്റെ അച്ഛനും താനും കുടുംബവും അനുഭവിച്ച വേദനകളെ കുറിച്ചാണ് സാജൻ ഇപ്പോൾ മനസ്തുറക്കുന്നത്. അച്ഛൻ അസുഖബാധിതനായി കിടന്ന ഏഴ് വർഷങ്ങൾ ഏഴ് നൂറ്റാണ്ടുകളായിട്ടാണ് അനുഭവപ്പെട്ടത് എന്നാണ് സാജൻ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്. സാജന്റെ കൗമാരപ്രായത്തിലാണ് അച്ഛൻ അൽഷിമേഴ്സ് രോഗാവസ്ഥയിലേക്ക് എത്തിപ്പെട്ടത്.

'എന്താണ് സംഭവിക്കുന്നതെന്ന് അവർ അറിയുന്നില്ലല്ലോ. കണ്ടുനിൽക്കുന്നവരാണല്ലോ അതിന്റെ ഭീകരത മനസിലാക്കുന്നത്. ഇപ്പോൾ എല്ലാവർക്കും ഈ രോഗത്തെക്കുറിച്ച് അറിയാം. പണ്ട് അങ്ങനെയല്ല. മറന്നുപോകുന്ന അസുഖം എന്നൊക്കെ പറയുമ്പോൾ ഭ്രാന്ത് എന്ന രീതിയിലൊക്കെ പലരും തെറ്റിദ്ധരിച്ചിരുന്നു. അതിന്റെ വിഷമം കൂടി താങ്ങേണ്ടി വരും. എനിക്ക് 16 വയസുള്ളപ്പോഴാണ് അച്ഛനെ രോഗം ബാധിക്കുന്നത്. അസുഖം ബാധിച്ച ശേഷം അച്ഛന്റെ ഓർമിയിലുണ്ടായിരുന്നത് ഞാൻ ജനിച്ചപ്പോഴൊക്കെയുള്ള കാലമാണ്.

അച്ഛന്റെ അനിയൻ പട്ടാളത്തിൽ ചേരുന്നതിന് തൊട്ടുമുമ്പുള്ള കാലമാണ് അത്. ഞാൻ മുമ്പിൽ ചെല്ലുമ്പോൾ ജയനാണോ (അച്ഛന്റെ അനിയന്‍) എന്ന് ചോദിക്കും. ഇത് സാജുവാണെന്ന് പറഞ്ഞാൽ... അല്ല സാജു കുഞ്ഞല്ലേ... എന്നാകും മറുപടി. ഏഴു വർഷം ഈ അസുഖത്തിന്റെ തടവിലായിരുന്നു അച്ഛൻ. എപ്പോഴും വീടിനുള്ളിൽ തന്നെ. ആ ഏഴുവർഷം ഞങ്ങൾ വേദനയുടെ ഏഴ് നൂറ്റാണ്ടുകളായാണ് അനുഭവിച്ചുതീർത്തത്. അതൊന്നും വിവരിക്കാൻ സാധ്യമല്ല. ഒടുവില്‍ അച്ഛൻ പോയി...' സാജൻ പറയുന്നു.

'വളരെ ഹാർഡ് വർക്കിങ് ആയ ആൾ ഓഫീസിൽ പോകാനൊക്കെ മടി കാണിച്ച് തുടങ്ങിയതോടെ അസുഖത്തിന്റെ ഗൗരവം എല്ലാവർക്കും ബോധ്യപ്പെട്ടു. പതിയെപ്പതിയെ അച്ഛനെ ഈ രോഗം കീഴടക്കുകയായിരുന്നു. ആദ്യമൊന്നും ഇങ്ങനെയൊരു അസുഖമുള്ള കാര്യം അച്ഛൻ പുറത്തുപറഞ്ഞില്ല. സ്വന്തമായി ചികിത്സിക്കാനൊക്കെ ശ്രമിച്ചു. ഒരു ഘട്ടത്തിൽ ആത്മഹത്യ ചെയ്താല്‍ കൊള്ളാമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നത്രേ. ഒരു കൂട്ടുകാരനോട് അത് പറഞ്ഞിരുന്നു....' സാജൻ കൂട്ടിച്ചേർത്തു.

വർഷങ്ങളായി മാറാത്ത സൗന്ദര്യം കൊണ്ട് മാത്രമല്ല ഒരു പിടി നല്ല കഥാപാത്രങ്ങൾക്കൊണ്ടും സാജൻ സൂര്യ കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരനാണ്. കുങ്കുമപൂവിലെ മഹേഷ്, ജീവിത നൗകയിലെ ഹരികൃഷ്ണൻ അങ്ങനെ നീളുന്നു അദ്ദേഹം ചെയ്ത മികച്ച കഥാപാത്രങ്ങൾ. അവയിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട മറ്റൊരു കഥാപാത്രം കൂടെയുണ്ട് ഭാര്യ സീരിയലിലെ നരൻ. വാക്കത്തി നരൻ എന്ന് ഇരട്ടപ്പേരുള്ള വില്ലത്തരമുള്ള ഒരു കഥാപാത്രം. ഈ കഥാപാത്രത്തിനും ആരാധകർ നിരവധിയാണ്. ആത്മ സംഘടനയും സൂര്യ ടിവിയും ഒന്നിച്ച് അവതരിപ്പിക്കുന്ന അരം + അരം = കിന്നരം എന്ന റിയാലിറ്റി ഷോയിൽ മത്സരാർഥിയാണ് ഇപ്പോൾ സാജൻ.


Click it and Unblock the Notifications