സ്വന്തമായി നിലപാടുകളുള്ളവര്‍, ചരിത്രത്തില്‍ സ്മരിക്കപ്പെടുക തന്നെ ചെയ്യും! ഷമ്മി തിലകന്റെ കുറിപ്പ്
മലയാള സിനിമയില്‍ അഭിനയംകൊണ്ട് വിസ്മയിപ്പിച്ച താരങ്ങളില്‍ ഒരാളായിരുന്നു നടന്‍ തിലകന്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു. അഭിനയത്തിലും ജീവിതത്തിലും സ്വന്തമായ വ്യക്തിത്വവും നിലപാടുകളുമുളള നടന്‍ കൂടിയായിരുന്നു അദ്ദേഹം. തിലകന്റെ ഓര്‍മ്മ ദിവസത്തില്‍ മകന്‍ ഷമ്മി തിലകന്റെതായി വന്ന കുറിപ്പ് ശ്രദ്ധേയമായി മാറിയിരുന്നു. ആരെയും കൂസാതെ സത്യം വിളിച്ചുപറയാന്‍ ചങ്കൂറ്റം കാണിച്ച തിലകനെ യേശുക്രിസ്തുവിനോട് ഉപമിച്ചാണ് ഓര്‍മ്മ ദിവസത്തില്‍ ഷമ്മിയുടെ കുറിപ്പ് വന്നിരിക്കുന്നത്.
തിലകനെ മലയാളികള്‍ ഇന്നും ഓര്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണം അദ്ദേഹത്തിന്റെ സിനിമകള്‍ മാത്രമല്ല, നിലപാടുകള്‍കൊണ്ട് കൂടിയാണെന്ന് തന്റെ പോസ്റ്റിലൂടെ ഷമ്മി തിലകന്‍ ചൂണ്ടിക്കാണിക്കുന്നു. ഷമ്മി തിലകന്റെ വാക്കുകളിലേക്ക്: പ്രണാമം, വേർപിരിയലിന്റെ എട്ടാം വർഷം. രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്നെന്ന് നാം കരുതുന്ന, ദൈവപുത്രനായി ആദരിക്കുന്ന ജീസസ് ക്രൈസ്റ്റ് വാക്ക്, ചിന്ത, പ്രവൃത്തി എന്നിവയുടെ സമീകരണം കൊണ്ട് ലോകത്തെ ജയിച്ചവനാണ്.

പറഞ്ഞ സത്യങ്ങൾ മാറ്റി പറഞ്ഞാൽ ശിക്ഷിക്കാതിരിക്കാമെന്ന്, സ്വന്തം കൈ കഴുകിക്കൊണ്ട് ന്യായാധിപൻ പീലാത്തോസ് അവനോട് പറഞ്ഞു. പക്ഷേ അവൻ സത്യമാണ്_ജയിക്കേണ്ടത് എന്ന തൻറെ നിലപാടിൽ ഉറച്ചു നിന്നതിനാൽ, ആ കപട ന്യായവാദികൾ മുൻകൂട്ടി വിധിച്ച കുരിശുമരണം അവന് ഏറ്റുവാങ്ങേണ്ടിവന്നു.

സ്വന്തമായ നിലപാടുകളോടെ സത്യമാർഗത്തിൽ സഞ്ചരിക്കുന്നവർ എന്നും മഹാന്മാർ ആയിരിക്കും. അവരൊരിക്കലും സത്യനിഷേധികളായ സൂത്രശാലികൾക്ക് പ്രിയപ്പെട്ടരാകില്ല. അവരെ ഈ കലിയുഗത്തിലും ഇക്കൂട്ടർ സംഘം ചേർന്ന് ആക്രമിച്ചു കീഴടക്കിക്കൊണ്ടേയിരിക്കുന്നു. ഇത്തരം സൂത്രശാലികൾ താൽക്കാലികമായെങ്കിലും ചിലർക്കൊക്കെ പ്രിയപ്പെട്ടവർ ആയിരിക്കും.

പക്ഷേ ഇക്കൂട്ടർ എത്ര തന്നെ മിടുക്കുള്ളവരായാലും അവരുടെ അധർമ്മ പ്രവർത്തികൾ ഒരിക്കൽ അനാവരണം ചെയ്യപ്പെടുക തന്നെ ചെയ്യും. സുമനസ്സുകളിൽ അവർ വിസ്മരിക്കപ്പെടും. എന്നാൽ സ്വന്തമായി നിലപാടുകളുള്ളവർ, സത്യം തുറന്നുപറഞ്ഞവർ അവർ ചരിത്രത്തിൽ അർഹിക്കുന്ന നിലയിൽ സ്മരിക്കപ്പെടുക തന്നെ ചെയ്യും. അതാണ് കാലം കാത്തുവെയ്ക്കാറുള്ള നീതി.

ബൈബിളിൽ പറയുന്നത് ഇപ്രകാരം. നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല. അവൻറെ സ്മരണ എന്നേക്കും നിലനിൽക്കും. ദുർവാർത്തകളെ അവൻ ഭയപ്പെടുകയില്ല. അവൻറെ ഹൃദയം അചഞ്ചലവും കർത്താവിൽ ആശ്രയിക്കുന്നതുമാണ്. അവൻറെ ഹൃദയം ദൃഢതയുള്ളതായിരിക്കും. അവൻ ഭയപ്പെടുകയില്ല. അവൻ ശത്രുക്കളുടെ പരാജയം കാണുന്നു. [സങ്കീർത്തനങ്ങൾ 112-ൽ 6 മുതൽ 8], ഷമ്മി തിലകന്‍ കുറിച്ചു.


Click it and Unblock the Notifications