ഷെെൻ ടോം ചാക്കോ അറസ്റ്റിൽ; നിർണായക തെളിവുകൾ പൊലീസിന്, ഡ്രഗ് ഡീലറിനെ അറിയാമെന്ന് നടൻ
ലഹരിക്കേസിൽ നടൻ ഷെെൻ ടോം ചാക്കോ അറസ്റ്റിൽ. ലഹരി ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് വിവരം. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. എൻഡിപിസി ആക്ട് 27, 29 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ലഹരി ഉപയോഗിച്ചു, ലഹരി ഉപയോഗത്തിന് പ്രേരിപ്പിച്ചു എന്നിവയടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ഉടൻ വൈദ്യ പരിശോധന നടത്തും. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കൊച്ചി നഗരത്തിലെ പ്രധാന ഡ്രഗ് ഡീലറായ സജീറിനെ അറിയാമെന്ന് ചോദ്യം ചെയ്യലിൽ ഷെെൻ ടോം സമ്മതിച്ചു. ലഹരി പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയതുമായി ബന്ധപ്പെട്ടാണ് ഷെെൻ ടോം ചാക്കോയെ ചോദ്യം ചെയ്തത്. ഗുണ്ടകളാണെന്ന് കരുതിയാണ് ഇറങ്ങി ഓടിയതെന്ന് ഷെെൻ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു.

ഡോർ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ തടിമാടൻമാരായ ചിലരെയാണ് കണ്ടത്. മസിലുള്ളവരെ കണ്ടപ്പോൾ പേടിച്ചു. പലരുമായും സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ട്. ശത്രുക്കൾ ഉള്ളതിനാൽ ഗുണ്ടകൾ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കരുതി. അത് കൊണ്ട് ഇറങ്ങി ഓടുകയായിരുന്നു. ചാടിയപ്പോൾ ഭയം തോന്നിയില്ല. ജീവൻ രക്ഷിക്കുക മാത്രമായിരുന്നു ആ നേരത്തെ ചിന്തയെന്നും ഷെെൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു.
കേസെടുത്തത് പ്രകാരം ഷെെൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് ശാസ്ത്രീയ പരിശോധന നടത്തും. മൂന്ന് എസിപിമാരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. മെത്താഫെറ്റമിനും കഞ്ചാവുമാണ് ഉപയോഗിക്കുന്നത്, സിനിമാ പ്രവർത്തകരാണ് ലഹരി എത്തിച്ച് നൽകുന്നത്, ആലപ്പുഴ ഹെെബ്രിഡ് കഞ്ചാവ് കേസിലെ പ്രതിയായ തസ്ലീമയെ അറിയാം എന്നീ കാര്യങ്ങൾ പൊലീസിന് ഷെെൻ ടോം ചാക്കോ മൊഴി നൽകിയിട്ടുണ്ട്.
ഷെെൻ ടോമിനെതിരെയുള്ള കൊക്കെയ്ൻ കേസ്
2015 ജനുവരു മാസത്തിലാണ് കൊക്കെയിൻ കേസിൽ ഷെെൻ ടോം ചാക്കോ അറസ്റ്റിലായത്. കലൂർ-കടവന്ത്ര റോഡിലെ ഫ്ലാറ്റിൽ നിന്നും ഷെെനും സുഹൃത്തുക്കളായ ബ്ലെസി സിൽവസ്റ്റർ, രേഷ്മ രംഗസ്വാമി, ടിൻസി ബാബു, സ്നേഹ ബാബു എന്നിവരെയും പിടികൂടി. ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും പത്ത് പാക്കറ്റ് കൊക്കെയ്ൻ കണ്ടെത്തിയെന്നായിരുന്നു പൊലീസ് പറഞ്ഞത്. കേരളത്തിലെ ആദ്യ കൊക്കെയിൻ കേസാണിത്. മാസങ്ങളോളം ഷെെൻ ടോം ചാക്കോ ജയിലിൽ ആയിരുന്നു.
ഈയടുത്ത് ഈ കേസിൽ നിന്നും ഷെെൻ ടോമിനെ കുറ്റ വിമുക്തനാക്കി വിചാരണക്കോടതി വിധി വന്നു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയെന്നും നടപടി ക്രമങ്ങൾ പാലിച്ചല്ലെന്നും വിചാരണക്കോടതി വിമർശിച്ചിരുന്നു. വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും.
സഹപ്രവർത്തകരുടെ പ്രതികരണം
ഷെെൻ ടോമിനെ വിമർശിച്ച് സംസാരിച്ച സഹപ്രവർത്തകർ കുറവാണ്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ തുടങ്ങിയവരാണ് ഷെെനിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. ഷെെൻ പല തവണ അഭിമുഖങ്ങളിൽ മോശമായി സംസാരിച്ചിട്ടുണ്ട്. എന്നാൽ അന്നൊന്നും ആങ്കർമാർ എതിർത്തില്ല. ഒരു പെൺകുട്ടി പോലും ഇങ്ങനെ സംസാരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഷെെൻ ടോം ചാക്കോയോട് പറഞ്ഞില്ലെന്നും ഭാഗ്യലക്ഷ്മി വിമർശിച്ചു. ഷെെൻ ടോമിനെതിരായി നടി വിൻസി അലോഷ്യസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിമർശനം.
ഷെെൻ ടോമിന്റെ മോശം പെരുമാറ്റത്തെ ചൂണ്ടിക്കാണിച്ചപ്പോൾ തന്നെ എതിർത്തവരുണ്ടെന്ന് രഞ്ജു രഞ്ജിമാറും പറഞ്ഞു. 'ഒരിക്കൽ ഞാൻ ഈ നടന്റെ ലീലാവിലാസങ്ങൾ ചൂണ്ടിക്കാണിച്ച് പ്രതികരിച്ചപ്പോൾ അകത്തളത്തിൽ ഇരുന്ന് പല പ്രമുഖരും അഭിനന്ദിച്ചു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ എനിക്കെതിരെ വിരൽ ചൂണ്ടി. എന്റെ സിനിമയുടെ കാര്യം ഞാൻ നോക്കാം, മാപ്പ് പറയണം എന്ന് ആ നടനും കുടുംബവും സംവിധായകനും എന്നോട് ആവശ്യപ്പെട്ടു. എന്നാൽ നിലപാടിൽ ഞാൻ ഉറച്ച് നിന്നു. എന്നെ സപ്പോർട്ട് ചെയ്തത് ആ നടി മാത്രം. (പേര് പറയുന്നില്ല അനുവാദം ഇല്ലാതെ). ആ സിനിമ ഞാൻ കംപ്ലീറ്റ് ചെയ്തു'
'ഈ അടുത്ത കാലത്ത് ഐഫ അബുദാബി വച്ചു നടന്നപ്പോഴും ഇങ്ങേരുടെ വികൃതികൾ നേരിട്ട് കണ്ടു. ചില നടികൾ ചാനൽ ചർച്ചയിൽ ഇവനെ പൊക്കി പറയുന്നു. ഇവൻ അഭിനയിച്ച സിനിമയിൽ ഇവൻ കാട്ടികൂട്ടുന്ന തോന്ന്യവാസം നേരിൽ കണ്ട വെക്തി ആണ് ഞാനും എന്റെ സഹപ്രവർത്തകരും. ഏത് അർത്ഥത്തിൽ ആണ് ഇയാൾ നല്ല നടൻ ആവുന്നത്' എന്നാണ് രഞ്ജു രഞ്ജിമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്. അതേസമയം ഷെെൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്യുന്നതിനെതിരെ നടി അൻസിബ സംസാരിച്ചു. ഷെെനിനെ അറസ്റ്റ് ചെയ്തത് ഉചിത തീരുമാനമല്ലെന്ന് അൻസിബ പറയുന്നു. അഡിക്ഷനുണ്ടെന്ന് ഉറപ്പിച്ചാൽ അത് ക്രെെമായല്ല ഞാൻ കാണുന്നത്. അത് രോഗാവസ്ഥയായാണ്. അയാളെ തിരിച്ച് ജീവിതതത്തിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടതെന്ന് അൻസിബ അഭിപ്രായപ്പെട്ടു.
മലയാള സിനിമാ ലോരത്തെ വിമർശിച്ചാണ് സംവിധായകൻ വിനയൻ പ്രതികരിച്ചത്. ഒരുത്തൻ മയക്കുമരുന്നടിച്ചിട്ട് സിനിമാ സെറ്റിൽ വച്ച് തന്നെ അപമാനിച്ചു. വെളുത്തപൊടി വായീന്ന് തുപ്പുന്നതു കണ്ടു എന്നൊക്കെ പരസ്യമായി പറയാനും അയാടെ പേരും സിനിമാ സെറ്റിന്റെ പേരും വരെ എഴുതി സംഘടനകളായ സംഘടനകൾക്കൊക്കെ പരാതി കൊടുക്കാനും ധൈര്യം കാണിച്ച ഒരു യുവനടി ഇന്ന് ആ പരാതി പിൻവലിക്കാൻ കാണിക്കുന്ന പെടാപ്പാടും മലയാള സിനിമ നമ്പർ വൺ ആണന്നു തന്നെ കാണിക്കുന്നതാണ്.
ഇതിനു മുൻപ് ഇവരേക്കാൾ പ്രഗത്ഭരായ മൂന്നാലു നടിമാർ വിസിൽ ബ്ലോവേഴ്സ് ആകാൻ വന്നതും അവരെ പണിയില്ലാതെ പരണത്തു കയറ്റി ഇരുത്തിയതും ഒക്കെ ഈ യുവനടിയും ഓർത്തുപോയിക്കാണുമെന്ന് വിനയൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. അതേസമയം വിൻസി അലോഷ്യസിന്റെ പരാതി ഗൂഢാലോചനയാണെന്നാണ് ഷെെൻ ടോം ചാക്കോ പറയുന്നത്. സെറ്റിൽ വിൻസിക്ക് തന്നോട് എതിർപ്പുകൾ ഉണ്ടായിരുന്നു. ആ എതിർപ്പാണ് ഇപ്പോൾ പരാതിക്ക് കാരണം. അതേസമയം വിൻസിയുമായി തനിക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നും ഷെെൻ ടോം ചാക്കോ പ്രതികരിച്ചു.
ഇതിനിടെ ഷെെൻ ടോമിനെതിരെ വ്യാപക വിമർശനവും ട്രോളുകളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. അഭിമുഖങ്ങളിലെ പെരുമാറ്റവും സംസാരവും പരിധി വിട്ടപ്പോൾ ഷെെൻ ലഹരിക്കടിമയാണെന്ന് നേരത്തെ നിരവധി പേർ ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം സെറ്റുകളിൽ ഷെെൻ പ്രശ്നക്കാരനല്ലെന്നാണ് സംവിധായകരും നിർമാതാക്കളും അന്ന് വാദിച്ചത്. അഭിമുഖങ്ങളിലേത് പോലെയല്ല സെറ്റിൽ ഷെെൻ, ഷൂട്ടിംഗിമായി സഹകരിക്കും, കൃത്യസമയത്ത് എത്തുമെന്നായിരുന്നു ഇവരുടെ വാദം. സഹപ്രവർത്തകരായ നടീ നടൻമാരും ആരോപണം ഉന്നയിച്ചിരുന്നില്ല. അതേസമയം വിൻസി അലോഷ്യസിനെ സിനിമാ രംഗത്തെ നിരവധി പേർ പിന്തുണച്ചു.
ഷെെൻ ടോമിന്റെ സഹോദരൻ ജോ ജോൺ ചാക്കോയ്ക്കെതിരെയും വിമർശനവും പരിഹാസവും വരുന്നുണ്ട്. താൻ ഡി അഡിക്ഷൻ സെന്ററിലായിരുന്നില്ല, മാനസികാരോഗ്യ കേന്ദ്രത്തിൽ ആയിരുന്നു എന്നാണ് ജോ ജോൺ ചാക്കോ മാധ്യമങ്ങളോട് പറഞ്ഞത്. രണ്ടാഴ്ച പാലക്കാട് മനോമിത്രയിൽ നിന്നിട്ടുണ്ട്. അവിടെ അന്വേഷിച്ചാൽ അറിയാമെന്നും ജോ ജോൺ ചാക്കോ പറഞ്ഞു. ഷെെൻ ടോമിനേക്കാൾ പ്രശ്നക്കാരനാണോ ജോ ജോൺ ചാക്കോയെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന ചോദ്യങ്ങൾ


Click it and Unblock the Notifications