ചില ആൾക്കാരുടെ അജണ്ട, ആർക്കാണ് ആ കുത്ത് ഏറ്റതെന്ന് എനിക്കറിയില്ല: ശ്വേത മേനോൻ
മല്ലിക സുകുമാരനെ കുക്കു പരമേശ്വരൻ ലൂസ് ടോക്കർ എന്ന് വിളിച്ചിട്ടില്ലെന്ന് താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് നടി ശ്വേത മേനോൻ.
ആ വാർത്ത ചോർത്തിക്കൊടുത്തത് എക്സിക്യൂട്ടീവ് അംഗങ്ങളിൽ ഒരാളാണ്. കുക്കു എന്ന വ്യക്തി ലൂസ് ടോക്കർ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. ഞാൻ മല്ലികാന്റിയോട് സംസാരിച്ചു. കുക്കു അങ്ങനെ സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ് റെക്കോഡ് ചെയ്യും. ആരാണ് ആ വാക്ക് ഉപയോഗിച്ചതെന്ന് പുറത്ത് വരും. മല്ലികാന്റി ട്രാൻസ്പരന്റാണ്. വേദനിച്ചാൽ പറയും.
അവരുടെ അനുഗ്രഹം വേണം. ലൂസ് ടോക്കർ എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. അത് കുക്കു പരമേശ്വരൻ അല്ലെന്ന് ശ്വേത മേനോൻ പറയുന്നു. കാൻ ചാനൽ മീഡിയയിൽ സംസാരിക്കുകയായിരുന്നു നടി. അമ്മ സംഘടനയെ എങ്ങനെയെങ്കിലും താഴ്ത്തിക്കാണിക്കണമെന്ന് ചില ആൾക്കാരുടെ അജണ്ടയാണെന്നും ശ്വേത മേനോൻ പറയുന്നു.

അമ്മ എന്ന് പറയരുതെന്നും എഎംഎംഎ എന്ന് പറയണമെന്നും പറയുന്നവരോട് എനിക്ക് പറയാനുള്ളത് രജിസ്ട്രേഷൻ അവർ കാണണമെന്നാണ്. അമ്മ എന്ന വാക്ക് തന്നെയാണ്. കുത്ത് ഇല്ല. ആർക്കാണ് ആ കുത്ത് ഏറ്റതെന്ന് എനിക്കറിയില്ലെന്നും ശ്വേത മേനോൻ പറഞ്ഞു. നടി പാർവതി തിരുവോത്ത് ആണ് എഎംഎംഎ എന്ന് പറയണമെന്ന് ഈയടുത്ത് ഒരു പൊതുവേദിയിൽ പറഞ്ഞത്.
അമ്മ അല്ല. എഎംഎംഎയാണ്. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്. അസോസിയേഷനാണ്. ഒരു ക്ലബ് അല്ല, ഒരു കുടുംബമല്ല. ഓരോ തവണയും അസോസിയേഷനിൽ പോയി പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ അത് വിട് പാർവതി, നമ്മൾ ഒരു കുടുംബമല്ലേ എന്നാണ് പറഞ്ഞിരുന്നത്. പഞ്ചായത്തിൽ പണ്ട് കണ്ട് വരുന്ന രീതിയിലുള്ള വോട്ടെടുപ്പുകളാണ് അവിടെ. അംഗങ്ങൾ കൈ പൊക്കി കാണിക്കും. ഒരു ഘട്ടം കഴിഞ്ഞ് ഇത് പ്രഹസനമാണെന്ന് മനസിലാക്കിയെന്നും സ്വാഭിമാനം ഉള്ളത് കൊണ്ട് ഇറങ്ങാൻ തോന്നിയെന്നുമായിരുന്നു ഒരിക്കൽ പാർവതി പറഞ്ഞത്.

അന്ന് പാർവതിക്കെതിരെ പരോക്ഷമായി നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി സംസാരിച്ചിരുന്നു. അമ്മ എന്ന പേര് സംഘടനയ്ക്ക് നൽകിയത് അന്തരിച്ച മുരളിയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. നമ്മുടെയൊക്കെ മുരളി ചേട്ടൻ. അമ്മയെന്ന പേര് അങ്ങനെ തന്നെ ഉച്ചരിക്കണം. പുറത്ത് നിന്നുള്ള മുതലാളിമാർ പറയുന്നത് അനുസരിക്കില്ല. എ കുത്ത് എം കുത്ത് എം കുത്ത് എ എന്ന പേര് അവൻമാരുടെ വീട്ടിൽ കൊണ്ട് വെച്ചാൽ മതി. ഞങ്ങൾക്ക് അമ്മയാണ് ഈ സംഘടനയെന്നും സുരേഷ് ഗോപി അന്ന് പറഞ്ഞു.
പാർവതി, റിമ കല്ലിങ്കൽ ഉൾപ്പെടെയുള്ള നടിമാർ അമ്മ സംഘടനയിൽ നിന്നും നേരത്തെ രാജി വെച്ചതാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സംഘടന എടുത്ത നിലപാടുകൾക്കെതിരെ പാർവതി ഉൾപ്പെടെയുള്ള നടിമാർ ശക്തമായി രംഗത്ത് വന്നു. സംഘടനയ്ക്കുള്ളിൽ നിന്നും നീതി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് ഇവർ രാജി വെക്കുന്നത്. ഇവരെ അങ്ങോട്ട് ചെന്ന് സംസാരിച്ച് സംഘടനയിലേക്ക് തിരിച്ചെടുക്കില്ലെന്നാണ് ശ്വേത മേനോൻ പറയുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയ വിവാദങ്ങൾ അമ്മ സംഘടനയെ തകർച്ചയുടെ വക്കിലെത്തിച്ചിരുന്നു. അന്നത്തെ ഭാരവാഹികൾ നേതൃസ്ഥാനം ഒഴിഞ്ഞു. വിവാദങ്ങളിൽ മറുപടി പോലും പറയാതെ നേതൃത്വം ഒഴിഞ്ഞത് വിമർശനങ്ങൾക്ക് കാരണമായി. ആദ്യമായാണ് സംഘടനയുടെ തലപ്പത്തേക്ക് ഒരു സ്ത്രീ എത്തുന്നത്. ശ്വേതയിൽ വലിയ പ്രതീക്ഷ അംഗങ്ങൾക്കുണ്ട്. ഈയടുത്ത് നടത്ത സംഘടന തെരഞ്ഞെടുപ്പ് വിവാദമായിരുന്നു. പ്രശ്നകലുഷിതമായ സാഹചര്യത്തിനിടയിലാണ് വോട്ടെടുപ്പ് നടന്നത്.


Click it and Unblock the Notifications











