ആറ് ഭീകരന്മാര്‍ തമ്മിലുളള മല്‍സരമാണ് ഞാന്‍ അവിടെ കണ്ടത്‌! ഈമയൗവിനെക്കുറിച്ച് ഷഹബാസ് അമന്‍

By Midhun

മലയാളത്തില്‍ നിരവധി വ്യത്യസ്ഥ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ നായകന്‍ എന്ന ചിത്രം സംവിധാനം ചെയ്തായിരുന്നു ലിജോ മലയാള സിനിമയില്‍ തന്റെ വരവറിയിച്ചിരുന്നത്. ലിജോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പുതിയ മലയാള ചിത്രമാണ് ഈമയൗ.

പുതുമുഖങ്ങളെ അണിനിരത്തിയാരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിനു ശേഷമാണ് ലിജോ പുതിയ ചിത്രവുമായി എത്തിയിരിക്കുന്നത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് സിനിമാ പ്രേമികളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈമയൗവിനെ പ്രശംസിച്ച് നിരവധി പേര്‍ എത്തുന്നതിനിടെ ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമനും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

വ്യത്യസ്തമായൊരു സിനിമയുമായി ലിജോ വീണ്ടും

വ്യത്യസ്തമായൊരു സിനിമയുമായി ലിജോ വീണ്ടും

വ്യത്യസ്ത പ്രമേയങ്ങള്‍ അവതരിപ്പിച്ചും പരീക്ഷണ ചിത്രങ്ങളൊരുക്കിയുമാണ് ലിജോ ജോസ് പെല്ലിശ്ശേരി സിനിമാ പ്രേമികളുടെ ഇഷ്ട സംവിധായകനായി മാറിയിരുന്നത്. ലിജോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആമേന്‍, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങള്‍ക്കെല്ലാം മികച്ച വരവേല്‍പ്പായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. ആലപ്പുഴയുടെ പശ്ചാത്തലത്തിലായിരുന്നു ലിജോ ആമേന്‍ ചിത്രത്തിന്റെ കഥ പറഞ്ഞിരുന്നത്. ഫഹദ് ഫാസിലിന് തന്റെ കരിയറില്‍ ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലെ സോളമന്‍. ലിജോ തന്റെ കരിയറില്‍ സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം തന്നെ വേറിട്ട രീതിയില്‍ ഒരുക്കിയവായിരുന്നു. അങ്കമാലി ഡയറീസിനു ശേഷം പ്രേക്ഷകര്‍ക്ക് വ്യത്യസ്ത കാഴ്ചാനുഭവം സമ്മാനിച്ചുകൊണ്ടാണ് ലിജോയുടെ ഈമയൗ പുറത്തിറങ്ങിയിരിക്കുന്നത്.

ഈമയൗ

ഈമയൗ

വ്യത്യസ്ഥമാര്‍ന്നൊരു പേരാണ് ലിജോ തന്റെ പുതിയ ചിത്രത്തിനായി നല്‍കിയിരിക്കുന്നത്. കടലോര ഗ്രാമത്തിലെ ലാറ്റിന്‍ കുടുംബത്തില്‍ നടക്കുന്ന മരണമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ആക്ഷേപ ഹാസ്യ രൂപത്തിലാണ് സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പേര് പുറത്തിറങ്ങിയതു മുതല്‍ക്കു തന്നെ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷകളോടെയാണ് സിനിമയ്ക്കു വേണ്ടി കാത്തിരുന്നത്. കുട്ടിസ്രാങ്ക് എന്ന ചിത്രത്തിനു ശേഷം പിഎഫ് മാത്യുസ് എഴുതിയ തിരക്കഥയിലാണ് ഈമയൗ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ താരങ്ങള്‍

ചിത്രത്തിലെ താരങ്ങള്‍

വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, പോളി വില്‍സണ്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കമ്മട്ടിപ്പാടത്തിനു ശേഷം വിനായകന്റെ തികച്ചും വ്യത്യസ്തമായൊരു കഥാപാത്രമാണ് ചിത്രത്തിലേതെന്നാണ് അറിയുന്നത്. മല്‍സരിച്ചുളള അഭിനയമാണ് ചിത്രത്തില്‍ താരങ്ങള്‍ നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകള്‍ക്കും ട്രെയിലറിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രം കണ്ട ശേഷം നിരവധി പേരാണ് മികച്ച അഭിപ്രായങ്ങള്‍ പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്. ഇത്തവണ മികച്ച ഗായനുളള സംസ്ഥാന പുരസ്‌കാരം നേടിയ ഗായകന്‍ ഷഹബാസ് അമനും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് ഷഹബാസ് അമന്‍ ചിത്രത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

ആറ് ഭീകരര്‍ തമ്മിലുളള മല്‍സരമെന്ന് ഷഹബാസ് അമന്‍

ആറ് ഭീകരര്‍ തമ്മിലുളള മല്‍സരമെന്ന് ഷഹബാസ് അമന്‍

'ഈമയൗ' കാണുമ്പോള്‍ ഒരു മല്‍സരം കാണുകയായിരുന്നു! ഇതിവൃത്തത്തില്‍ നിന്നു മാത്രമല്ല, സിനിമയുടേതായ എല്ലാ അകവട്ടത്തില്‍ നിന്നും മാറി നിന്ന്‌ കൊണ്ട് ശ്രദ്ധിച്ചത് ആ മല്‍സരമായിരുന്നു. പൊരിഞ്ഞ മഴയത്ത് നടക്കുന്ന ആ മല്‍സരത്തില്‍ പങ്കെടുക്കുന്നത് പ്രധാനമായും ആറു ഭീകരരാണ്, സംവിധായകന്‍ ലിജോ ജോസ്, ആക്ടേഴ്‌സായ പൗളിച്ചേച്ചി, ചെമ്പന്‍ വിനോദ്, വിനായകന്‍,ദിലീഷ് പോത്തന്‍,സുബൈര്‍. ചായാഗ്രാഹകന്‍ ഷൈജു ഖാലിദ്! പൊരിഞ്ഞ മല്‍സരം.അവസാന റൗണ്ടില്‍ എത്തുമ്പോഴേക്കും മല്‍സരം അതില്‍ നാലു പേര്‍ തമ്മില്‍ മാത്രമായി! ലിജോ,ചെമ്പന്‍,വിനായകന്‍,ഷൈജു!ആരാരെന്ന് പറയാന്‍ പറ്റാത്ത സ്ഥിതി. എന്നു പറഞ്ഞാല്‍ മല്‍സരത്തിലെ മല്ല് എന്ന് പറയുന്നത്, ആരാണു ഇതു വരെയുള്ള തങ്ങളെ തരിമ്പും കോപ്പിയടിക്കാതെ രണ്ട് മണിക്കൂര്‍ പൂര്‍ത്തിയാക്കുക??. അവിടെയാണു സംഭവം കിടക്കുന്നത്. മെയ്ക്കിംഗിന്റെ ഭീകരത എന്നൊക്കെപ്പറയുന്നത് അവിടെയാണ്. ഇടവകയിലെ ആ ഇത്തിരി വട്ടം വിട്ട് ഈമക്ക് എവിടെയും പോകാനില്ല. കാണികള്‍ക്കുമില്ല പോകാന്‍ വേറെ ഒരിടം. മഴ പെയ്ത് ചളിപിളിയായ ആ സ്ഥലത്ത് കിടന്ന് കളിക്കുകയാണു എല്ലാവരും. തിയറ്ററിനു പുറത്ത് പാര്‍ക്ക് ചെയ്ത കാറും വീട്ടിലേക്കുള്ള വഴിയും മഴയില്‍ കുതിര്‍ന്ന് കുളമായിട്ടുണ്ടാകുമല്ലോ എന്ന് ഇടക്ക് ശ്രദ്ധ തെറ്റിക്കൊണ്ടിരുന്നു! എല്ലാം സ്‌ക്രീനനുനുഭവത്തിന്റെ ചാല മാത്രമായിരുന്നു എന്നത് വേറെക്കാര്യം.

ഈശിയും അയ്യപ്പനും

ഈശിയും അയ്യപ്പനും

അപ്പോഴും കടുത്ത മല്‍സരം നടന്നുകൊണ്ടിരിക്കുകയായിരുന്നു. എല്ലാവരുടെ മുന്‍പിലും ഉണ്ട് വലിയ ഹര്‍ഡില്‍. ലിജോയെ സംബന്ധിച്ച് ആമേനോ അങ്കമാലിയോ ആ വക യാതൊന്നുമോ കടന്നു വരാതെ പുതിയതായി ഓരോ ഫ്രെയിമിനെയും കരുതിപ്പോരുകയും അതേ സമയം ഈമക്കു മാത്രമായി പുതിയ ഒരു ചീട്ട് എറിയുകയും വേണം. ഷൈജുവിനെ സംബന്ധിച്ചാണെങ്കില്‍ അതിലേറെ. നവ സിനിമാക്കുതിപ്പിലുടനീളം അതിന്റെ മുന്നില്‍ നിന്ന് കൊണ്ട് ഏകദേശം അവയില്‍ മുഴുവനിലും തക്കമുദ്ര പതിപ്പിച്ച അതേക്യാമറകൊണ്ട് തന്നെ വേണം ഈമയെ ചുഴറ്റിയെറിയാന്‍. ഒന്ന് ഒന്നിനോട് ചെന്ന് ഒട്ടരുത്. ചെമ്പനും വിനായകനും ഇതേ പ്രശ്‌നം അനുഭവിക്കുന്നു. ഈശിയും അയ്യപ്പനും! അയ്യപ്പനെ ചെയ്യുന്ന വിനായകന്റെ പ്രശ്‌നം ചെമ്പന്റേതിനേക്കാള്‍ കടുത്തതാണു. ഒരനക്കം തെറ്റിയാല്‍ അയ്യപ്പന്‍ കമ്മട്ടിയിലെ 'ഗംഗ' യിലേക്ക് ചെന്ന് മുഖം കുത്തി വീഴും! പൗളിച്ചേച്ചിക്കും പോത്തനും വ്യത്യസ്തതയുടേയോ പുതുക്കത്തിന്റേയോ ആയ ചെറിയൊരാനുകൂല്യം കിട്ടുന്നുണ്ട്.എങ്കിലും,പറഞ്ഞല്ലോ കടുത്ത പോരാട്ടം നടക്കുകയാണെന്ന്.

ഒന്ന് നേരില്‍ കണ്ട് നോക്കൂ

ഒന്ന് നേരില്‍ കണ്ട് നോക്കൂ

ആകാംക്ഷക്കൊടുവില്‍ സംഭവിക്കുന്നത്.. വ്യക്തിപരമായ അഭിപ്രായത്തില്‍ വിനായകന്‍ കപ്പ് ഉയര്‍ത്തുന്ന രംഗമാണ്. ഒന്ന് നേരില്‍ കണ്ട് നോക്കൂ! അയാള്‍ പതുക്കെ കേറി വന്ന് എവിടെയാണെത്തുന്നതെന്ന്! ഓരോ മിടിപ്പിലും ഇതുവരെ താനോ മറ്റാരെങ്കിലുമോ ശരീരം ഉപയോഗിച്ച് കൊണ്ട് മലയാള സിനിമയില്‍ ചെയ്തിട്ടില്ലാത്ത ഒരു അയ്യപ്പനെ അയാള്‍ സംവിധായകന്റെയും ചായാഗ്രാഹകന്റെയും സഹഅഭിനേതാവിന്റെയും കൂടെ അവസാന നിമിഷം വരെ കട്ടക്ക് നിന്ന് രേഖപ്പെടുത്തുന്നു. ബ്രാവോ വിനായകന്‍! യൂ ആര്‍ ദ ബെസ്റ്റ്! ഒടുക്കം മല്‍സരം അവസാനിപ്പിച്ച് ഈ മ യ്യൗ എന്ന സിനിമ കടലിലൂടെ അങ്ങനെ പതുക്കെ മുന്നോട്ട് പോകുന്നു. 'എവിടെയീ യാത്ര തന്നറ്റം? മരണമോ? മറുപുറം വേറേ നിലാവോ?! '(സച്ചിദാനന്ദന്‍) പ്രിയ ലിജോ! നിങ്ങള്‍ക്ക് ചെറിയൊരു വട്ടുണ്ട്! കലയിലെ അല്‍പ്പം ടെന്‍ഷന്‍ നിറഞ്ഞ എന്നാല്‍ സുഖമുള്ള ഒരു വട്ട്. ഫിലിം മെയ്ക്കിംഗിന്റെ കാര്യത്തില്‍ അത് ഒരു ഇളം ഭ്രാന്തായി മാറുന്നുണ്ട്.എന്ത് വന്നാലും അത് കളയരുത്. ഈ മ യ്യൗ! സിനിമ അതിന്റെ സ്വയം പോരിമ ഒരിക്കല്‍ കൂടി അടയാളപ്പെടുത്തുന്നു! എല്ലാവരോടും സ്‌നേഹം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X