അമ്മയും നടിമാരും തമ്മില്‍ പോരാട്ടം!കെപിഎസി ലളിതയെയും സിദ്ദിഖിനെയും കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ
താരസംഘടനയായ അമ്മയും വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കള്കടീവും തമ്മില്‍ തുറന്ന് പോര് ആരംഭിച്ചിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട പശ്ചാതലത്തിലായിരുന്നു മലയാള സിനിമയിലെ നടിമാരുടെ നേതൃത്വത്തില്‍ ഒരു സംഘടന ആരംഭിച്ചിരുന്നത്. ആക്രമണത്തിനിരയായ നടിയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി നടിമാരെല്ലാം സജീവമായി എത്തിയിരുന്നു.
എന്നാല്‍ കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. കഴിഞ്ഞ ദിവസം നടിമാരുടെ നേതൃത്വത്തില്‍ പത്രസമ്മേളനം വിളിച്ച് ചേര്‍ത്തിരുന്നു. ഇതിനുള്ള മറുപടിയുമായി നടി കെപിഎസി ലളിതയും നടന്‍ സിദ്ദിഖുമെത്തിയിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനങ്ങളായിട്ടാണ് ഇരുവരും സംസാരിച്ചത്. എന്നാല്‍ ഇരുവരുടെയും പരാമര്‍ശങ്ങള്‍ പരിധി വിട്ട് പോയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതോടെ കെപിഎസി ലളിതയ്ക്കും സിദ്ദിഖിനും സോഷ്യല്‍ മീഡിയയുടെ രൂക്ഷ വിമര്‍ശനമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

കെപിഎസി ലളിത പറഞ്ഞത്..
മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ ഉള്ളി തൊലിച്ചത് പോലെയുള്ളുവെന്നാണ് കെപിഎസി ലളിത പറയുന്നത്. ആരോപണം അനാവശ്യമാണ്. നടിമാരെന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റുള്ളതെന്നും സംഘടനയില്‍ പറയേണ്ടത് അവിടെ പറയണം. മറ്റ് സ്ഥലങ്ങളില്‍ പോയി സംഘടനയെ അപഹാസ്യരാക്കരുതെന്നും കെപിഎസി ലളിത പറയുന്നു. സംഘടനയില്‍ തിരിച്ചെടുക്കണമെങ്കില്‍ നടിമാര്‍ വന്ന് മാപ്പ് പറയണം. അമ്മയുടെ കെട്ടുറപ്പിനെ ഇതൊന്നും ബാധിക്കുകയില്ല. സംഘടനയ്ക്കുള്ളില്‍ നിന്ന് പ്രസിഡന്റിനെ ചീത്ത വിളിക്കുന്നത് ശരിയല്ല. പരസ്യമായ അധിഷേപം ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണെന്നും കെപിഎസി ലളിത പറയുന്നു.

നടിമാര്‍ വന്ന് മാപ്പ് പറയണം..
മറ്റ് ഭാഷകളിലെ സിനിമാ വ്യവസായ സംഘടനകളെ സംബന്ധിച്ച് വളരെ നല്ല രീതിയില്‍ പോവുന്ന ഒന്നാണ് അമ്മയെന്നും നടി പറയുന്നു. ഇത്രേം പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കാന്‍ എന്ത് കാര്യമാണ് ഉള്ളത്. എല്ലാവരും എന്തെങ്കിലുമൊരു പ്രശ്‌നം കിട്ടിയാല്‍ കൈകൊട്ടി ചിരിക്കാന്‍ നോക്കിയിരിക്കുവാണ്. എല്ലാവരും കൂടിയിരുന്ന് പറഞ്ഞ് തീര്‍ക്കാവുന്ന കാര്യമേ ഉണ്ടായിട്ടുള്ളുവെന്നും സംഘടനയില്‍ നടക്കുന്ന കാര്യമൊന്നും പുറത്ത് പറയാന്‍ പാടില്ല. നമ്മടെ അമ്മയോട് വന്ന് ക്ഷമ പറഞ്ഞാല്‍ എല്ലാവര്‍ക്കും അകത്ത് കയറാവുന്നതേയുള്ളുവെന്നും നടി കെപിഎസി ലളിത പറയുന്നു.

കെപിഎസി എടുത്ത് കളയണം
കെപിഎസി യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായിരുന്ന ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് സിനിമയിലെത്തുന്നത്. മഹേശ്വരി അമ്മ എന്ന യഥാര്‍ത്ഥ പേര് മാറ്റി സിനിമയിലെത്തിയതോടെയാണ് കെപിഎസി ലളിത എന്ന പേര് നടി സ്വീകരിക്കുന്നത്. താരസംഘടനയായ അമ്മയുടെ ഭാഗത്ത് നിന്ന് കെപിഎസി ലളിത നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ നടിയ്ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് വരുന്നത്. പേരിനൊപ്പമുള്ള കെപിഎസി എടുത്ത് കളയണമെന്നും ഒരുപാട് അനുഗ്രഹീത കലാകാരന്മാര്‍ അതിലൂടെ വന്നവരാണെന്നും ലളിതയ്ക്ക് അതിനി ചേരില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. നടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് പറഞ്ഞിരുന്നതും ചോദ്യം ചെയ്യപ്പെടുകയാണ്.

സിദ്ദിഖിനെതിരെയും...
ദിലീപിനെ പിന്തുണച്ച് നടന്‍ സിദ്ദിഖും നടിമാരെ അധിഷേപിച്ചിരുന്നു. ദിലീപ് എന്ന നടനെ പുറത്താക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. 280 ഓളം ആളുകള്‍ പങ്കെടുത്ത ജനറല്‍ ബോഡിയാണ് ദിലീപിനെ പുറത്താക്കേണ്ടന്ന തീരുമാനം എടുത്തത്. ദിലീപിനെ പുറത്താക്കികൊണ്ട് എക്‌സിക്യൂട്ടിവ് എടുത്ത തീരുമാനമാണ് ജനറല്‍ ബോഡി മരവിപ്പിച്ചത്. ആ മരവിപ്പിച്ച നടപടി പിന്‍വലിക്കണമെന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജനറല്‍ബോഡി യോഗത്തില്‍ തീരുമാനം എടുത്താല്‍ അത് മരവിപ്പിക്കാന്‍ എക്‌സിക്യൂട്ടീവിന് കഴിയില്ലെന്നും സിദ്ദിഖ് പറയുന്നു. സിദ്ദിഖിന്റെ ഓരോ വാക്കുകളും എടുത്ത് പറഞ്ഞാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.

പൃഥ്വിരാജ് എവിടെ പോയി?
സിദ്ദിഖ്, കെപിഎസി ലളിത എന്നിവരുടെ പ്രതികരണത്തിന് ശേഷം നടന്‍ പൃഥ്വിരാജിന്‍ അസാന്നിധ്യം കൂടി ചിലരെ നിരാശരാക്കിയിരിക്കുകയാണ്. നടിയുടെ ഭാഗത്ത് നിന്ന് സംസാരിക്കാനെത്തിയ വനിതാ സംഘനടയിലെ നടിമാരെ അമ്മ അധിഷേപിച്ചതോടെ അങ്ങനെ സംസാരിക്കാന്‍ ഒരാള്‍ വേണം. അതിന് പൃഥ്വിരാജിനെ പോലൊരു താരത്തിനെ കഴിയുകയുള്ളുവെന്നും ചിലര്‍ പറയുന്നു. ഉടന്‍ തന്നെ വിഷയത്തില്‍ പൃഥ്വിരാജ് നിലപാട് വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഒപ്പം മഞ്ജു വാര്യരുടെ പ്രതികരണമെന്താണെന്ന് അറിയാനുള്ള ആകാംഷയും ആരാധകർ പങ്കുവെക്കുന്നു.


Click it and Unblock the Notifications