കലക്ഷനിലെ റെക്കോര്‍ഡല്ല, സിനിമയുടെ ഗുണത്തെക്കുറിച്ചാണ് പ്രേക്ഷകര്‍ ശ്രദ്ധിക്കേണ്ടതെന്ന് പൃഥ്വിരാജ്
മാര്‍ച്ച് 28നായിരുന്നു പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ആദ്യ സിനിമയായ ലൂസിഫര്‍ തിയേറ്ററുകളിലേക്കെത്തിയത്. എല്ലാതരത്തിലുമുള്ള പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന തരത്തില്‍ തന്നെയാണ് സിനിമയൊരുക്കുന്നതെന്ന് പറഞ്ഞ പൃഥ്വി അത് തെളിയിച്ചിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാലും പ്രിയദര്‍ശിനി രാംദാസായി മഞ്ജു വാര്യരും ബോബിയെന്ന വില്ലനായി വിവേക് ഒബ്‌റോയിയുമൊക്കെ ഗംഭീര പ്രകടനമായിരുന്നു പുറത്തെടുത്തത്. മികച്ച സ്വീകാര്യതയുമായി മുന്നേറുന്ന സിനിമ 200 കോടി ക്ലബ് എന്ന ലക്ഷ്യവുമായി മുന്നേറുകയാണ്. കലക്ഷന്‍ റെക്കോര്‍ഡ് വെച്ചല്ല ഒരു സിനിമയെ വിലയിരുത്തേണ്ടതെന്ന അഭിപ്രായവുമായി നിരവധി പേരെത്തിയിരുന്നു.
പൃഥ്വിരാജും ഇക്കാര്യം ശരിവെച്ചിരിക്കുകയാണ്. ലൂസിഫറിന്റെ കോടി ക്ലബ് കണക്കുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പൃഥ്വിയുടെ വാക്കുകള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്നാണ് ആരാധകരും പറയുന്നത്. കോടി ക്ലബുകള്‍ ഒരിക്കലും നല്ലൊരു പ്രവണതയല്ല, എന്നാല്‍ പലപ്പോഴും അത്തരം മാര്‍ക്കറ്റിങ്ങിന്റെ ഭാഗമാവേണ്ടി വന്നിട്ടുണ്ടെന്നും പറയുന്നു. നിലവിലെ സാഹചര്യം അങ്ങനെയാണ്. കലക്ഷനും ബഡ്ജറ്റുമല്ല പ്രേക്ഷകര്‍ ശ്രദ്ധിക്കേണ്ടത്. സിനിമ മോശമാണോ നല്ലതാണോ എന്ന കാര്യത്തെക്കുറിച്ചാണ് പ്രേക്ഷകര്‍ ചിന്തിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ആദ്യദിനത്തിലെ കലക്ഷന്‍
റിലീസ് ദിനത്തില്‍ സിനിമ കണ്ടതിന് പിന്നാലെയായി ആദ്യദിന കലക്ഷന്‍ എത്രയാ എന്ന് ചിന്തിക്കുന്ന തലത്തിലേക്ക് ആരാധകര്‍ മാറിയിരിക്കുകയാണ് ഇപ്പോള്‍. ഇത്ര കോടി കിട്ടി എന്നതിനും അപ്പുറത്ത് സിനിമയെക്കുറിച്ചുള്ള കൃത്യമായ വിലയിരുത്തലിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. വാണിജ്യവശത്തെക്കുറിച്ച് പ്രേക്ഷകര്‍ അറിയേണ്ടതില്ലെന്ന നിലപാടിലാണ് അദ്ദേഹം. ലൂസിഫറിന്റെ മുടക്ക് മുതല്‍ പുറത്തുവിട്ടിരുന്നില്ലെങ്കിലും ആദ്യദിനം മുതലുള്ള ബോക്‌സോഫീസ് പ്രകടനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു.

ആദര്‍ശമൊക്കെ മാറ്റിവെച്ചോ?
സ്വന്തം സിനിമയുടെ കാര്യത്തില്‍ പല ആദര്‍ശങ്ങളും പൃഥ്വി മറന്നുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നുവന്നിട്ടുണ്ട്. കലക്ഷന്‍ നിലവാരത്തെക്കുറിച്ച് ചിന്തിക്കേണ്ടവരല്ല പ്രേക്ഷകരെങ്കില്‍ പിന്നെന്തിനാണ് നിത്യേന അത്തരം കാര്യങ്ങള്‍ പുറത്തുവിടുന്നതെന്നാണ് വിമര്‍ശകരുടെ ചോദ്യം. ആദ്യ ആഴ്ച പിന്നിടുന്നതിനിടയില്‍ത്തന്നെ സിനിമ 100 കോടി ക്ലബിലെത്തി എന്ന കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. നിര്‍മ്മാതാവും സംവിധായകനും ചേര്‍ന്നല്ലേയെന്നും അവര്‍ ചോദിക്കുന്നു. സ്വന്തം സിനിമയ്ക്കായി നിലപാടില്‍ വെള്ളം ചേര്‍ത്തുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ തുടക്കം മുതലേ ഉയര്‍ന്നിരുന്നു.

മോഹന്‍ലാലാണ് എന്‍രെ നായകന്‍
വ്യത്യസ്തമായ പ്രമോഷന്‍ രീതികളായിരുന്നു പൃഥ്വിരാജ് പരീക്ഷിച്ചത്. റിലീസിന് മുന്നോടിയായി സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതിനായി വ്യത്യസ്തമായ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയായാണ് സിനിമയുടെ ട്രെയിലറെത്തിയത്. ഇതിന് ശേഷമാണ് താനും സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. വ്യത്യസ്തമായ പ്രമോഷന്‍ സ്വീകരിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്‍രെ നായകന്‍ മോഹന്‍ലാലാണെന്നും അതിലും വലിയ ഹൈപ്പ് ഈ സിനിമയ്ക്ക് ലഭിക്കാനില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഡയലോഗുകളിലെ സ്ത്രീവിരുദ്ധത
സ്ത്രീവിരുദ്ധത നിറഞ്ഞ സിനിമകളില്‍ ഇനി താന്‍ അഭിനയിക്കില്ലെന്നും അത്തരത്തിലുള്ള ഡയലോഗുകള്‍ പറയില്ലെന്നും പരസ്യമായി പ്രഖ്യാപിച്ച പൃഥ്വിരാജ് സംവിധായകനായപ്പോള്‍ അക്കാര്യത്തില്‍ മാറ്റം വന്നോയെന്ന തരത്തിലുള്ള ചോദ്യവുമായും വിമര്‍ശകരെത്തിയിരുന്നു. മയില്‍വാഹനത്തിന്‍റെ ഡയലോഗുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം. എന്നാല്‍ വാണിജ്യപരമായ സിനിമയിലെ ചേരുവ എന്നതിനമുപ്പുറത്ത് അത്തരം കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മുരളി ഗോപിയുടെ തിരക്കഥയാണെന്ന കാര്യവും അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

റിലീസിന് ശേഷവും സര്‍പ്രൈസുകള്‍
റിലീസ് ചെയ്തതിന് ശേഷവും സര്‍പ്രൈസുമായാണ് പൃഥ്വിരാജ് എത്തിയത്. തമിഴ്നാട് ബോക്സോഫീസില്‍ ചരിത്രമെഴുതിയ ലൂസിഫര്‍ തമിഴിലേക്ക് ഡബ്ബ് ചെയ്യുകയാണെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം എത്തിയത്. മെയ് 3നാണ് തമിഴ് പതിപ്പ് തിയേറ്ററുകളിലേക്കെത്തുന്നത്. 26-04-2019 മുതൽ 16-05-2019 തീയതി വരെ കേരളത്തിലെ മാത്രം ലൂസിഫർ സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററുകളിൽ സിനിമ കണ്ടിറങ്ങിയതിനു ശേഷം നിങ്ങളുടെ കയ്യിൽ ഉള്ള ടിക്കറ്റ് കൌണ്ടർ ഫോയിലിന്റെ മറുവശത്തു നിങ്ങളുടെ പേരും അഡ്രസ്സും ഫോൺ നമ്പറും എഴുതി ഞങ്ങളുടെ ബോക്സിൽ നിക്ഷേപിക്കുക. നറുക്കെടുപ്പിലൂടെ ഗംഭീര സമ്മാനമൊരുക്കിയും ലൂസിഫര്‍ കാത്തിരിക്കുന്നുണ്ട്.

രണ്ടാം ഭാഗം പ്രഖ്യാപിച്ചൂടേ?
സ്റ്റീഫന്‍ നെടുമ്പള്ളിയും അബ്രാം ഖുറേഷിയുമൊക്കെ ആരാണെന്നും അവരുടെ യഥാര്‍ത്ഥ വ്യക്തിത്തെക്കുറിച്ചുമൊക്കെ നിരവധി സംശയങ്ങള്‍ പ്രേക്ഷക മനസ്സില്‍ അവശേഷിപ്പിച്ചാണ് ലൂസിഫര്‍ അവസാനിച്ചത്. അതിനാല്‍ത്തന്നെ സിനിമയുടെ രണ്ടാം ഭാഗത്തിനുള്ള സാധ്യതകളുണ്ടെന്നും ആരാധകര്‍ പറഞ്ഞിരുന്നു. തങ്ങളുടെ കൂട്ടുകെട്ടില്‍ നിന്നും ഇനിയും സിനിമയുണ്ടാവുമെന്ന് വ്യക്തമാക്കി മുരളി ഗോപി എത്തിയപ്പോള്‍ പൃഥ്വിരാജ് അത് ശരിവെച്ചിരുന്നു. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായിരിക്കുമോ ആ സിനിമയെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. ഒരുപാട് വൈകിപ്പിക്കാതെ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് പ്രഖ്യാപിച്ചൂടേയെന്നാണ് ആരാധകരുടെ ചോദ്യം.


Click it and Unblock the Notifications