ഇനിയില്ല ആയിഷയോടൊപ്പം വിനോദ് നടന്ന പയ്യന്നൂര്‍ കോളേജിലെ ആ വരാന്ത!!
പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലൂടെ അയിഷയോടൊപ്പം ഞാന്‍ നടന്നു, വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേകതരം പാതിരാ കാറ്റുണ്ട്. അത് അവളുടെ തട്ടത്തിലും മുടിയിലും തട്ടിത്തടഞ്ഞു പോകുന്നുണ്ടായിരുന്നു....പ്രേക്ഷകര്‍ അത്രമേല്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ച ഡയലോഗുകളാണിവ. ഈ ഡയലോഗ് അറിയാത്ത മലയാളികള്‍ കുറവായിരിക്കും. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ ആയിഷയെയും വിനോദിനെയും നെഞ്ചേറ്റിയ പ്രേക്ഷകര്‍ക്ക് ആ കഥാപാത്രങ്ങളെ പോലെ തന്നെയാണ് ഈ ഡയലോഗുകള്‍. ചിത്രത്തിലെ ഏറ്റവും ഹിറ്റായ ഡയലോഗു കൂടിയായിരുന്നു ഇത്. ചിത്രത്തിലെ ഡയലോഗിനൊപ്പം ഷാന്‍ റഹ്മാന്‍ ഈണമിട്ട ഗാനങ്ങളും പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്തിരുന്നു.

നിവിന്‍ പോളി, ഇഷ തെല്‍വാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രനിവാസന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു തട്ടത്തിന്‍ മറയത്ത്. ചിത്രത്തില്‍ ആയിഷയെന്ന ഉമ്മച്ചിക്കുട്ടിയോട് വിനോദ് തന്റെ പ്രണയം തുറന്നു പഞ്ഞത് പയ്യന്നൂര്‍ കോളേജിന്റെ വരാന്തയില്‍ വെച്ചായിരുന്നു. പ്രണയം തുളുമ്പുന്ന ആ ഡയലോഗുകളുടെ അത്രയും പ്രധാന്യം ആ വരാന്തയില്‍ നിന്നുള്ള സീനിനു ലഭിച്ചിരുന്നു. എന്നാല്‍ പ്രണയവും വിരഹവും നിറഞ്ഞുനിന്ന ആ വരാന്ത ഇനിയില്ല....
കോളേജ് നവീകരണത്തിന്റെ ഭാഗമായി വരാന്ത പൊളിച്ചുനീക്കുകയാണെന്ന വിവരം കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും അഭിനേതാവുമായ സുബീഷ് സുധിയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. നിങ്ങൾ പൊളിക്കുന്നത് നമ്മുടെ കുറെ പേരുടെ ഓർമ്മകളെ ആണ്... എങ്കിലും പുതിയ തലമുറക്കു നന്നായി പഠിക്കാൻ ആണ് പുതിയ കെട്ടിടങ്ങൾ വരുന്നത് എന്ന് ആശ്വസികാം.എന്നു തുടങ്ങുന്ന സുബീഷിന്റെ പോസ്റ്റ് പയ്യന്നൂര്‍ കോളേജ് വരാന്തക്ക് ആദരാഞ്ജലികള്‍ എന്നു പറഞ്ഞാണ് അവസാനിക്കുന്നത്.

സുബീഷ് സുധിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
നിങ്ങൾ പൊളിക്കുന്നത് നമ്മുടെ കുറെ പേരുടെ ഓർമ്മകളെ ആണ്. എനി എന്ത് കാണാൻ ആണ് പയ്യന്നുർ കോളേജിലെക് വരേണ്ടത്. ഈ വരാന്ത വിനീത് ശ്രീനിവാസന് കാണിച്ചു കൊടുക്കാൻ പറ്റി എന്ന സന്തോഷം. പിന്നെ നമ്മുടെ പുതിയ തലമുറക്കു നന്നായി പഠിക്കാൻ ആണ് പുതിയ കെട്ടിടങ്ങൾ വരുന്നത് എന്ന് ആശ്വസികാം ആദരാഞ്ജലികൾ പയ്യന്നുർ കോളേജ് വരാന്ത...
പോസ്റ്റിന് ഇതിനോടകം തന്നെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ഈ വരാന്തയുടെ ചുവരുകൾക്കും ഓരോ കഥ പറയനാനുണ്ട്.....എന്ന് ഒരാള്‍ കമന്റിട്ടപ്പോള്‍ മാറ്റങ്ങള്‍ വരണം എന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്. സിനിമയുടെ ചിത്രീകരണത്തിനായി കോളേജുകള്‍ അന്വേഷിച്ചു നടന്ന വിനീതിന് പയ്യന്നൂര്‍ കോളേജ് കാണിച്ചുകൊടുത്തത് സൂബീഷായിരുന്നു. ആ കോളേജ് കണ്ടപ്പോള്‍ തന്നെ അതു മതിയെന്ന് വിനീത് പറയുകയായിരുന്നു. സിനിമയിലെ ഡയലോഗ് ആണെങ്കില്‍ പോലും പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലൂടെ നടക്കുമ്പോള്‍ പ്രത്യേകമായ ഒരു ഫീല്‍ അനുഭവിച്ചിട്ടുണ്ടെന്ന് വിനീത് ഒരിക്കല്‍ പറഞ്ഞിരുന്നതായി സുബീഷ് പറയുന്നു.


Click it and Unblock the Notifications











