ഒരു ഡയറി നിറയെ നരേന് പ്രണയലേഖനം എഴുതിയിട്ടുണ്ട്; സുരഭി ലക്ഷ്മി
തനി കോഴിക്കോടൻ ശൈലിയിൽ സംസാരിച്ച് ആരാധകരെ കൈയിലെടുത്ത എം 80 മൂസയിലെ പാത്തുവിനെ അങ്ങനെ ആരും പെട്ടെന്ന് മറക്കില്ല. പാത്തുവിന്റെ കഥാപാത്രം ജനപ്രീയമായത് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് സുരഭി ലക്ഷ്മി ആയതുകൊണ്ടാണ്.
എം 80 മൂസയിലെ പാത്തു ശ്രദ്ധേയമായതോടെ താരത്തിനെ തേടി സിനിമയിൽ നിന്നും അവസരങ്ങൾ എത്തി. തുടർന്ന് നിരവധി കോമഡി റോളുകളിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും മലയാളി സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ സുരഭി ലക്ഷ്മി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി.

താന്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള ഗോസിപ്പിനെക്കുറിച്ചും ആര്‍ക്കും അറിയാത്ത തന്റെ ജീവിതത്തിലെ സ്വഭാവങ്ങളെക്കുറിച്ചും പ്രണയത്തെകുറിച്ചുമെല്ലാം താരം അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് സംസാരിക്കുകയുണ്ടായി.
താരം കേള്‍ക്കാന്‍ ഏറ്റവും ആഗ്രമുള്ള ഗോസിപ്പ് എന്താണ് എന്ന ചോദ്യത്തിന് "എന്റെ കയ്യില്‍ ധാരാളം പൈസയുണ്ട്. ഞാന്‍ ഭയങ്കര കോടീശ്വരിയാണ്, എന്നൊക്കെ കേള്‍ക്കാനാണ് എനിക്ക് ആഗ്രഹം," എന്നായിരുന്നു സുരഭി ലക്ഷ്മിയുടെ മറുപടി.
താരത്തെ കുറിച്ച് ആര്‍ക്കും അറിയാത്ത ഒരു കാര്യം എന്താണെന്ന ചോദ്യത്തിന്, കോമഡി റോളുകളൊക്കെ ചെയ്യുന്നത് കൊണ്ട് ഞാന്‍ ജീവിതത്തിലും അങ്ങനെയാണെന്നാണ് ആളുകള്‍ വിചാരിക്കുന്നതെന്നും എന്നാല്‍ താന്‍ വീട്ടില്‍ ഭയങ്കര സീരിയസ് ആയിട്ടുള്ള ആളാണെന്നുമാണ് താരം ഉത്തരം നൽകിയത്.
"ആര്‍ക്കും അറിയാത്ത കാര്യം എന്ന് പറഞ്ഞാല്‍ ഞാന്‍ വീട്ടില്‍ ഭയങ്കര സീരിയസ് ആണ്. പുറമെ കോമഡി വേഷങ്ങളും ഒക്കെ ചെയ്യുന്നത് കൊണ്ട് ഞാന്‍ എപ്പോഴും തമാശ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരാളാണെന്ന് ആളുകള്‍ വിചാരിക്കും. പക്ഷെ, വീട്ടില്‍ പോകുമ്പോള്‍ ഞാന്‍ ഭയങ്കര സീരിയസായിട്ടുള്ള ഒരാളാണ്.
ശരിക്കും പറഞ്ഞാല്‍ അമ്മക്കൊക്കെ എന്നോട് എന്തെങ്കിലും വന്ന് പറയാന്‍ തന്നെ പേടിയാണ്. എന്റെ ദൈവമേ... കാരണം എല്ലാ പ്രഷറും കാരണം ഞാന്‍ പൊട്ടിത്തെറിക്കുന്ന സ്ഥലം അവിടെയാണ്. നിങ്ങക്കൊന്ന് മനസിലാക്കിക്കൂടേ, എന്നാണ് ഞാന്‍ പലപ്പോഴും ചോദിക്കുക. പിന്നെ ഞാന്‍ വിചാരിക്കും, അമ്മക്ക് എന്നെ മനസിലാകും, എന്ന്.
പിന്നെ ഞാന്‍ തന്നെ തിരിച്ച് അവിടെ പോയി എല്ലാം കോംപ്രമൈസ് ചെയ്ത് എടുക്കാറാണ് പതിവ്. അവരെന്ത് പിഴച്ചു, എന്ന് ഞാന്‍ വിചാരിക്കും. നമ്മള്‍ എന്ത് പറഞ്ഞാലും നമ്മളെ വിട്ട് പോകാത്ത ഒരാള്‍ എന്നതുകൊണ്ടാണ് അമ്മയോട് എപ്പോഴും ചൂടാകുന്നത്," സുരഭി വ്യക്തമാക്കി.
തനിക്ക് പ്രണയം തോന്നിയിട്ടുള്ള സെലിബ്രിറ്റിയെ കുറിച്ചും താരം പറയുകയുണ്ടായി.
"പ്രണയം പറഞ്ഞിട്ടില്ല. പക്ഷെ കുത്തിയിരുന്ന് എഴുതിയിട്ടുണ്ടായിരുന്നു. ബൈ ദ പീപ്പിള്‍ എന്ന സിനിമ ഇറങ്ങിയ സമയത്ത്. നരേന്‍ പൊലീസ് ഓഫീസറായിരുന്നല്ലോ ആ സിനിമയില്‍. അന്ന് നരേനെ ഒന്നും അറിയില്ല, ഇത് ആരാ എന്നൊന്നും അറിയില്ലല്ലോ.

അന്ന് ഞാന്‍ ഒരു ഡയറി മുഴുവന്‍ ഐ ലവ് യൂ, ഐ ലവ് യൂ എന്ന് എഴുതിയിട്ടുണ്ട്. ഇപ്പൊ അടുത്ത് ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. അപ്പൊ നരേന്‍ ചേട്ടനെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, നിങ്ങളോട് പണ്ട് എനിക്ക് ഭയങ്കര പ്രേമമായിരുന്നു, എന്നിട്ട് ഒരു ഡയറി മുഴുവന്‍ ഞാന്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്, എന്ന് പറഞ്ഞു. എന്നിട്ട് ഞാന്‍ അത് മൂപ്പര്‍ക്ക് അയച്ചുകൊടുത്തു.
ഐ ലവ് യൂ നരേന്‍ എന്നായിരുന്നു അതില്‍. അന്ന് സുനില്‍ എന്നെങ്ങാണ്ടായിരുന്നു അദ്ദേഹത്തിന്റെ പേര്. അങ്ങനെ എഴുതാന്‍ പറ്റാത്തത് കൊണ്ടാണ് ഞാന്‍ നരേന്‍ എന്നെഴുതിയത്.
കാരണം എന്റെ വീടിന്റെ അടുത്ത് സുനില്‍ എന്ന പേരിലുള്ള ഒരു ചേട്ടന്‍ ഉണ്ട്. ഡയറി കണ്ടുപിടിച്ചിട്ട് ഇനി അതൊരു പ്രശ്‌നമാവേണ്ട എന്ന് വിചാരിച്ചാണ് നരേന്‍ എന്ന് തന്നെ എഴുതിയത്. പണ്ടാണ് ഇത്. പ്ലസ് വണ്ണിനൊക്കെ പഠിക്കുമ്പോഴാണ്," സുരഭി ലക്ഷ്മി പറഞ്ഞു.

അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന 'പത്മ' എന്ന ചിത്രമാണ് സുരഭിയുടെ ഏറ്റവും ഒടുവിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം. സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരഭി ലക്ഷ്മിയാണ്.
Recommended Video
തീവണ്ടി, എന്ന് നിന്റെ മൊയ്തീന്‍, നീയും ഞാനും, കള്ളന്‍ ഡിസൂസ, വികൃതി, കുറുപ്പ് എന്നിവയിൽ ക്യാരക്ടർ റോളുകളിൽ സുരഭി തിളങ്ങി. 2017ല്‍ പുറത്തിറങ്ങിയ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.


Click it and Unblock the Notifications