100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടിയാണെന്ന് സുരേഷ് കുമാർ
മോഹന്‍ലാലിന്റെ സിനിമ 200 കോടി ക്ലബ്ബില്‍ കയറി, മമ്മൂട്ടിയുടെ സിനിമ നൂറുകോടി ക്ലബ്ബില്‍ കയറി... എന്നിങ്ങനെ ഫാന്‍സ് ഗ്രൂപ്പുകളില്‍ വലിയ തര്‍ക്കങ്ങള്‍ ഉണ്ടായ വിഷയമായിരുന്നു സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍. സിനിമ പ്രഖ്യാപിക്കുമ്പോള്‍ തന്നെ അതിന്റെ ബജറ്റും റിലീസിന് എത്തി ഒരാഴ്ചയ്ക്കുള്ളില്‍ അതിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇത്ര ഉണ്ടെന്നും തുടങ്ങി പല കഥകളാണ് നിര്‍മ്മാതാക്കള്‍ തന്നെ പുറത്തു വിട്ടിരുന്നത്.
എന്നാല്‍ അതൊക്കെ വെറും പബ്ലിക് സ്റ്റണ്ട് മാത്രമായിരുന്നുവെന്നും നൂറുകോടി ക്ലബ്ബും പാന്‍ ഇന്ത്യന്‍ സിനിമ എന്ന ടാഗുമൊക്കെ വെറും വീരവാദങ്ങള്‍ ആണെന്നും പറയുകയാണ് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. മലയാള സിനിമ വലിയ പ്രതിസന്ധി നേരിടുകയാണ് കഴിഞ്ഞ ദിവസം സുരേഷ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു.

ജൂണ്‍ ഒന്നു മുതല്‍ സിനിമയുടെ ചിത്രീകരണവും റിലീസും അടക്കം ഒന്നും നടക്കാത്ത രീതിയില്‍ സമരത്തിന് ഒരുങ്ങുകയാണ് നിര്‍മാതാക്കളുടെ സംഘടന. ഇതിനോട് അനുബന്ധിച്ച് മനോരമ ഓണ്‍ലൈന്‍ നല്‍കിയ അഭിമുഖത്തിലൂടെ താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചും സിനിമയുടെ കളക്ഷനെ കുറിച്ചും സുരേഷ് കുമാര്‍ വെളിപ്പെടുത്തുകയാണ്.
'സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും വാസ്തവമല്ല. അതിന്റെ സത്യാവസ്ഥ തേടി പോയാല്‍ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തു വരുന്നതെന്നും സുരേഷ് കുമാര്‍ പറയുന്നു.
സിനിമയുടെ യഥാര്‍ത്ഥ കളക്ഷന്‍ റിപ്പോര്‍ട്ട് ഒരു നിര്‍മ്മാതാവും നമുക്ക് തരാറില്ല. കാരണം യഥാര്‍ത്ഥ കളക്ഷന്‍ പുറത്ത് പറഞ്ഞാല്‍ ആര്‍ട്ടിസ്റ്റ് നിര്‍മാതാവിനെ ചീത്ത വിളിക്കും. അതുകൊണ്ട് അവര്‍ക്ക് പേടിയാണ്. ഞങ്ങള്‍ വിതരണക്കാരെയും തിയേറ്ററുകാരെയും ഒക്കെ വിളിച്ചാണ് കളക്ഷന്‍ റിപ്പോര്‍ട്ട് എടുക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വിട്ടില്ലെങ്കില്‍ ഇനിയും 100 കോടി ക്ലബ്ബ് എന്ന വീരവാദം ഒക്കെ കേള്‍ക്കേണ്ടിവരും.
കഴിഞ്ഞ ദിവസം എക്‌സിബിറ്റേഴ്‌സും തിയേറ്റര്‍ ഉടമകളും ഞങ്ങളുമെല്ലാം കൂടിയുള്ള മീറ്റിങ്ങില്‍ ആണ് 100 കോടി രൂപ കളക്ട് ചെയ്ത പടം ഏതാണെന്ന് പറയാന്‍ വെല്ലുവിളിച്ചത്. ഒരു പടവും 100 കോടി കളക്ട് ചെയ്തിട്ടില്ല എല്ലാം പെരുപ്പിച്ച് പറയുന്നത് മാത്രമാണ്. ഗ്രോസ് കളക്ഷന്‍ 100 കോടി വന്നാല്‍ നിര്‍മ്മാതാവിന് കിട്ടുന്നത് 30 കോടിയായിരിക്കും. 30 കോടി ടാക്‌സ് പോകും 55 ശതമാനം തിയേറ്ററിന് പോകും. പ്രിന്റ്, പബ്ലിസിറ്റി ഒക്കെ ചെയ്തിട്ട് ബാക്കി നിര്‍മ്മാതാവിന് എത്രയാണ് കിട്ടുന്നത്?
നൂറുകോടി ക്ലബ്ബ് എന്ന് പറഞ്ഞ് പോസ്റ്റര്‍ ഒട്ടിച്ച് ഇറക്കുന്നതൊന്നും വാസ്തവമല്ല. ഞങ്ങളുടെ സംഘടന 'വെള്ളിത്തിര' എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിലൂടെ മുഴുവന്‍ കാര്യങ്ങളും പുറത്തുവിടും. ഇനി മുതല്‍ ഓരോ മാസത്തെ കണക്കും പുറത്തുവിടാന്‍ ആണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

എല്ലാമാസവും സിനിമകളുടെ റിലീസ് സംബന്ധിച്ച് അവലോകനം നടത്തും. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും യഥാര്‍ത്ഥ പ്രതിഫലത്തിന്റെ കണക്കുകള്‍ പുറത്തുവിടും.
താരങ്ങള്‍ പ്രതിഫലം മാത്രമല്ല ഓവര്‍സീസ് റൈറ്റും വാങ്ങിക്കൊണ്ടു പോവുകയാണ്. ഒരു വലിയ താരത്തിന്റെ സിനിമ വന്നാല്‍ അഞ്ചാറ് കോടി രൂപ ഓവര്‍സീസ് കിട്ടും. അതും കൂടി അവര്‍ എടുക്കുകയാണ്.. പടം മോശമാണെങ്കില്‍ പോലും രണ്ട് കോടി രൂപയെങ്കിലും കിട്ടും. അതും അവര്‍ക്ക് വേണം.
അപ്പോള്‍ പിന്നെ എന്താണ് പാവം നിര്‍മ്മാതാവിന് കിട്ടുന്നത്. എന്തിനാണ് അയാള്‍ പ്രൊഡ്യൂസ് ചെയ്യുന്നത്? പടം പൊട്ടിയാല്‍ പോലും പ്രതിഫലം കുറയ്ക്കാന്‍ ആര്‍ട്ടിസ്റ്റുകള്‍ തയ്യാറാകുന്നില്ല. ഒരിക്കല്‍ കൂട്ടിയാല്‍ പിന്നെ കുറയ്ക്കുകയില്ല. അമ്മ സംഘടനയുമായി ഇത് ചര്‍ച്ച ചെയ്യാന്‍ നോക്കിയാല്‍ ഇപ്പോള്‍ സംഘടനയുമില്ല പിന്നെ ആരുമായി സംസാരിക്കാനാണെന്നും' സുരേഷ് കുമാര്‍ ചോദിക്കുന്നു....


Click it and Unblock the Notifications











