'തെലുങ്ക് സിനിമകളെ അവിടെയുള്ളവർ കുറ്റം പറയാറില്ലെ'ന്ന് മോഹൻലാൽ, 'എന്തും പ്രോത്സാഹിപ്പിക്കണോ'യെന്ന് മലയാളികൾ!
2022ൽ നിരവധി സിനിമകളാണ് മോഹൻലാലിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. പുതുവർഷത്തിൽ ആദ്യം റിലീസിനെത്തിയ മോഹൻലാൽ ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയായിരുന്നു. 2021 അവസാനിക്കാനായപ്പോഴും ഒരു മോഹൻലാൽ ചിത്രം റിലീസിനെത്തിയിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹമായിരുന്നു ഏറ്റവും അവസാനം റിലീസിനെത്തിയ മോഹൻലാൽ സിനിമ. നേരത്തെ തിയേറ്ററുകളിൽ എത്തേണ്ട സിനിമയായിരുന്നു മരക്കാർ അറബിക്കടലിന്റെ സിംഹം. കൊവിഡും തിയേറ്ററുകൾ അടച്ചതും പ്രതിസന്ധിയായപ്പോഴാണ് റിലീസ് നീട്ടിയത്.
ഡിസംബർ ആദ്യ വാരത്തിലാണ് മോഹൻലാൽ ചിത്രം മരക്കാർ തിയേറ്ററുകളിലെത്തിയത്. തിയേറ്ററുകളിൽ രണ്ടാഴ്ചയ്ക്ക് മുകളിൽ പ്രദർശിപ്പിച്ച ശേഷമാണ് സിനിമ ഒടിടിയിൽ വന്നത്. ആമസോൺ പ്രൈമിലായിരുന്നു സിനിമ റിലീസ് ചെയ്തത്. പ്രിയദർശനായിരുന്നു നൂറ് കോടി ബജറ്റിൽ ഒരുക്കിയ മരക്കാർ സംവിധാനം ചെയ്തത്. മികച്ച ചിത്രത്തിനടക്കം നിരവധി ദേശീയ പുരസ്കാരങ്ങളും മരക്കാറിന് ലഭിച്ചിരുന്നു. കാത്തിരുന്ന് സിനിമ റിലീസിനെത്തിയപ്പോൾ വളരെ പ്രതീക്ഷയോടെയാണ് ആരാധകരെല്ലാം സിനിമ കാണാൻ പോയത്. എന്നാൽ നെഗറ്റീവ് റിവ്യൂകളാണ് സിനിമയ്ക്ക് ഏറെയും ലഭിച്ചത്.

തിരക്കഥയിലേയും അഭിനയത്തിലേയും പാകപിഴവുകൾ ചൂണ്ടി കാട്ടിയാണ് സിനിമാപ്രേമികൾ ചിത്രത്തിനെതിരെ എത്തിയത്. മോഹൻലാലിന്റെ അഭിനയത്തിന് അടക്കം മോശം അഭിപ്രായമാണ് ലഭിച്ചത്. തെന്നിന്ത്യയിലെ തന്നെ ഒട്ടനവധി പ്രമുഖ താരങ്ങൾ അഭിനയിച്ച സിനിമ കൂടിയായിരുന്നു മരക്കാർ അറബിക്കടലിന്റെ സിംഹം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ സെറ്റിട്ടായിരുന്നു സിനിമ ചിത്രീകരിച്ചത്. നൂറ് കോടി ആയിരുന്നു ചിത്രത്തിന്റെ മുതൽ മുടക്ക്. മോഹൻലാലിന്റെ ചെറുപ്പകാലം സിനിമയിൽ അവതരിപ്പിച്ചത് മകൻ പ്രണവ് ആയിരുന്നു. കൂടാതെ കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, അർജുൻ, പ്രഭു, സിദ്ദിഖ്, നെടുമുടി വേണു, മഞ്ജു വാര്യർ, സുഹാസിനി, മുകേഷ്, ഇന്നസെന്റ് തുടങ്ങി വലിയൊരു താരനിരയും സിനിമയിൽ അഭിനയിച്ചിരുന്നു.

മരക്കാറിന് ശേഷം റിലീസിനെത്തിയ മോഹൻലാൽ ചിത്രമായിരുന്നു ബ്രോഡാഡി. മോഹൻലാലും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളായ സിനിമ ഫാമിലി എന്റർടെയ്നറായിരുന്നു. ഒടിടി റിലീസായിരുന്ന സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആയിരുന്നു നായിക. പൃഥ്വിരാജിന്റെ രണ്ടാമത്തെ സംവിധാന സംരംഭം കൂടിയായിരുന്നു ബ്രോ ഡാഡി. ഇപ്പോൾ ആറാട്ട് എന്ന മോഹൻലാൽ ചിത്രവും റിലീസിന് തയ്യാറെടുക്കുകയാണ്. ഫെബ്രുവരി 18ന് ആണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോകുന്നത്. എന്റർടെയ്നർ ചിത്രമായിരിക്കും ആറാട്ടെന്നാണ് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞത്.

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ആറാട്ടിൽ മോഹൻലാൽ എത്തുന്നത്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ മികച്ച ആക്‌ഷൻ രംഗങ്ങളുമുണ്ട്. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. ചിത്രത്തിൽ മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറും ശ്രദ്ധ നേടിയിട്ടുണ്ട്. ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
Recommended Video

ആറാട്ടിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമയ്ക്ക് നൽകിയ അഭിമുഖത്തലിൽ മോഹൻലാൽ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തെലുങ്ക് സിനിമകളെ അവിടെയുള്ളവർ എന്നും പ്രോത്സാഹിപ്പിക്കാറെയുള്ളൂവെന്നും അവിടെയുള്ളവർ റിലീസ് ചെയ്യുന്ന സിനിമകളെ കുറിച്ച് ഒരിക്കലും മോശം എഴുതുകയോ പറയുകയോ ചെയ്യുന്നില്ലെന്നും അത് അവർ സിനിമ മേഖലയ്ക്കും അവിടെ പ്രവർത്തിക്കുന്നവരോടും ബഹുമാനമുള്ളത് കൊണ്ടാണെന്നുമാണ് മോഹൻലാൽ പറയുന്നത്. മലയാളത്തിൽ അങ്ങനെയാണോ എന്ന് ചോദിച്ചാൽ അറിയില്ലെന്ന് പറഞ്ഞ് ചിരിക്കുകയാണ് മോഹൻലാൽ ചെയ്യുന്നത്. മോഹൻലാലിന്റെ വാക്കുകൾ വൈറലായതോടെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. മോശം കണ്ടാൽ മോശം എന്ന് അല്ലാതെ എങ്ങനെ നല്ലതാണ് എന്ന് പറയും എന്നാണ് ചിലർ കമന്റായി കുറിച്ചത്. മോഹൻലാലിനെപ്പോലെ മഹാനായ നടൻ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തരുത് എന്നാണ് മറ്റ് ചിലർ കമന്റിലൂടെ പറഞ്ഞത്.


Click it and Unblock the Notifications