എട്ടുകാലിയെ കണ്ടിട്ടുണ്ടോ, ദേ ഒരു എട്ടുകാലി
നമ്മുടെ നാട്ടില്‍, നമ്മുടെ കണ്‍വെട്ടത്ത് ഇരുട്ടിന്റെ മറവില്‍ എന്തൊക്കെ നടക്കുന്നുണ്ടെന്ന് എത്രപേര്‍ക്കറിയാം. പത്രത്തില്‍ വാര്‍ത്തവരുമ്പോള്‍ മാത്രം പ്രതിഷേധിക്കുന്നവരാണ് മലയാളികള്‍. അമ്മയെ കൊന്നുതിന്നുന്ന എട്ടുകാലികളെ ചവിട്ടിയരയ്ക്കാന്‍ ഇവിടെ ഒരു നിയമവും ഇല്ലേ. ഇങ്ങനെ പലരും മിണ്ടാതിരിക്കുന്ന വിഷയങ്ങളാണ് മുമ്പും എഴുത്തിനും കലാരൂപങ്ങള്‍ക്കും വേദിയൊരുക്കിയിട്ടുള്ളത്.
പൊതുവെ ഹ്രസ്വചിത്രങ്ങള്‍ക്ക് അത്ര ശ്രദ്ധ കൊടുക്കാറില്ലാത്തവര്‍ 'എട്ടുകാലി' എന്ന സിനിമ കാണണം. 12 മിനിട്ടും മൂന്ന് സെക്കന്റും ദൈര്‍ഘ്യവുമുള്ള ഹ്രസ്വചിത്രത്തില്‍ ഒരു എട്ടുകാലിയുടെ കഥയാണ് പറയുന്നത്. അതെ, അമ്മയെ കൊന്നു തിന്നുന്ന എട്ടുകാലിയുടെ കഥ. പണത്തിന് വേണ്ടി അമ്മയെ വില്‍ക്കുന്ന എട്ടുകാലിയുടെ കഥ.

പ്രിന്‍സ് ജോയി എന്ന കോളേജ് വിദ്യാര്‍ത്ഥിയാണ് എട്ടുകാലി എന്ന ഹ്രസ്വചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഫേസ്ബുക്ക് കൂട്ടായ്മയിലാണ് ഇങ്ങനെയൊരു ചിത്രം പിറന്നതെന്നാണ് സംവിധായകന്‍ പറയുന്നത്. അമ്മയെ വില്‍ക്കുന്ന മകന്റെ കഥ പറഞ്ഞ ചിത്രത്തെ ആക്രോശിക്കാന്‍ വരുന്നവരുണ്ടാകാം. കോട്ടയത്ത് മകന്‍ അമ്മയെ പീഡിപ്പിച്ച വാര്‍ത്തയുടെ ഫേസ്ബുക് പോസ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ഈ ചിത്രം സംവിധാനം ചെയ്തതെന്നാണ് അവരോട് പ്രിന്‍സിന് പറയാനുള്ള മറുപടി.
ചിത്രം ചെറുതാണെങ്കിലും പറഞ്ഞ വിഷയം ഇത്തിരി വലുതായിപ്പോയോ എന്നാണ് ചിലരുടെ സംശയം. അത്രയേറെ വിമര്‍ശനങ്ങള്‍ എട്ടുകാലിയ്ക്ക് കേള്‍ക്കേണ്ടി വന്നത്രെ. മകൻ അമ്മയെ വില്‍ക്കുന്നത് സിനിമയാക്കിയതാണോ പ്രശ്‌നം. അത്തരമൊരു കഥ കേരളത്തില്‍ നടക്കുന്നത് ആര്‍ക്കും വിഷയമല്ലേ.
തലശ്ശേരി പശ്ചാത്തലമാക്കിയാണ് പ്രിന്‍സും കൂട്ടുകാരും എട്ടുകാലി എന്ന ചിത്രം സംവിധാനം ചെയ്തത്. വടക്കന്‍ കേരളത്തിലെ സംഭാഷണ ശൈലികളും ക്യാമറയുടെ പെര്‍ഫക്ഷനും എടുത്തുപറയേണ്ടതാണ്. ഇന്ത്യന്‍ റുപീ, ഷട്ടര്‍, പുണ്യാളന്‍ അഗര്‍ബത്തീസ്, ഞാന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അപ്പുണ്ണി ശശിയും ഡേവിഡ് ആന്റ് ഗോലിയാത്തിലെ പ്രധാന വില്ലന്മാരില്‍ ഒരാളായും വിജേഷും എട്ടുകാലിയില്‍ കഥാപാത്രങ്ങളാകുന്നു.
എണ്‍പതിനായിരം രൂപ ചെലവിട്ടാണ് പ്രിന്‍സ് തന്റെ ആദ്യത്തെ ചിത്രം സംവിധാനം ചെയ്തത്. പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ മാസ് കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയാണ് പ്രിന്‍സ്.


Click it and Unblock the Notifications











