twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിലകനും ലാലും ചേര്‍ന്നാല്‍

    By നിര്‍മല്‍
    |

    mohanlal-Thilakan
    കേരളത്തിലെ മികച്ച നടന്‍മാരെ തിരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോള്‍ തിലകന്റെ അഞ്ചുപേരില്‍ സ്ഥാനം പിടിച്ചത് സൂപ്പര്‍താരനിരയില്‍ മോഹന്‍ലാല്‍ മാത്രമായിരുന്നു. ലാലും തിലകനും ചേര്‍ന്നാലൊരു കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യുമെന്നു പറയുന്നത് വെറുതെയായിരുന്നില്ല. മലയാളത്തില്‍ എത്രയോ ചിത്രങ്ങളില്‍ അച്ഛന്‍-മകന്‍ കഥാപാത്രങ്ങളുണ്ടായിട്ടുണ്ട്. അതിലൊന്നും തിലകനെയും ലാലിനെയും വെല്ലാന്‍ ഒരു കൂട്ടുകെട്ടുമുണ്ടായിട്ടില്ല.

    കിരീടത്തിലൂടെയാണ് തിലകനും ലാലും പുതിയൊരു സമവാക്യമുണ്ടാക്കുന്നത്. പൊലീസുകാരനായ അച്യുതന്‍നായരും മകന്‍ സേതുമാധവനും. അച്ഛനും മകനും തമ്മിലുള്ള സൗഹൃദവും അച്ഛനെ സഹായിക്കാന്‍ എത്തുന്ന മകന്റെ മനസ്സും മകന്റെ ദുരന്തത്തില്‍ സങ്കടപ്പെടുന്ന അച്ഛനും ഇല്ലാത്ത ഏതു വീടാണുണ്ടാകുക. അതു തന്നെയായിരുന്നു ലോഹിതദാസിന്റെ എഴുത്തിന്റെ വിജയവും. അത് ഭംഗിയാക്കാന്‍ തിലകനും മോഹന്‍ലാലിനും സാധിച്ചു. എന്നാല്‍ കിരീടത്തിന്റെ രണ്ടാംഭാഗം പ്രേക്ഷകര്‍ നിരസിക്കാന്‍ കാരണം തിലകന്‍ എന്ന നടന്റെ കഥാപാത്രത്തെ മോശമായി ചിത്രീകരിച്ചതു കൊണ്ടുകൂടിയായിരുന്നു. സ്വന്തം മകളുടെ കൂട്ടിക്കൊടുപ്പുകാരനായി അച്യുതന്‍ നായര്‍ തരംതാണതും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ല.

    സ്ഫടികത്തിലെ ചാക്കോ മാഷിനെ മറക്കാന്‍ കഴിയുമോ. ഭദ്രന്‍ എന്ന സംവിധായകന്‍ എന്നും ഓര്‍ക്കപ്പെടുക സ്ഫടികം എന്ന ചിത്രത്തിന്റെ സംവിധായകന്‍ എന്ന നിലയിലായിരിക്കും. ആടുതോമയെക്കാള്‍ ശക്തനായ കഥാപാത്രമാണ് ചിത്രത്തിലെ ചാക്കോ മാഷ്. മകന്‍ കൈ മുറിച്ചു കളഞ്ഞ ഷര്‍ട്ടിട്ട് നടക്കുമ്പോള്‍ കാണുന്ന ശൗര്യം പ്രകടിപ്പിക്കാന്‍ തിലകനല്ലാതെ വേറെയാര്‍ക്കു സാധിക്കും.

    സ്ഫടികത്തിന്റെ രണ്ടാം ഭാഗമെന്ന നിലയില്‍ ചെയ്ത ചിത്രമായിരുന്നു ഉടയോന്‍. തിലകന്‍-ലാല്‍ കൂട്ടുകെട്ടായിരുന്നു ഭദ്രന്‍ ആഗ്രഹിച്ചിരുന്നതും. എന്നാല്‍ അക്കാലത്താണ് തിലകന്‍ സൂപ്പര്‍താരങ്ങള്‍ക്കെതിരെ തിരിഞ്ഞത്. അതോടെ അച്ഛന്‍ കഥാപാത്രം ലാല്‍ ചെയ്യുകയായിരുന്നു. ഇല്ലെങ്കില്‍ തിലകന്റെ ശക്തമായ മറ്റൊരു അച്ഛന്‍ വേഷമാകുമായിരുന്നു അതും.

    നരസിംഹത്തിലെ ജസ്റ്റിസും ഇതുപോലെയൊരു കഥാപാത്രമാണ്. മകനെ താന്‍ ആഗ്രഹിക്കുന്ന വഴിയിലൂടെ വളര്‍ത്താന്‍ ആഗ്രഹിച്ച്, അവന്‍ കുറ്റക്കാരനായപ്പോള്‍ നിയമനത്തിന്റെ കണ്ണിലൂടെ കണ്ട ജസ്റ്റിസ് മേനോന്‍. ഒടുവില്‍ മകന്റെ മുന്നില്‍ നിസ്സഹായനായി തളര്‍ന്നുപോകുന്ന അദ്ദേഹത്തിന്റെ രണ്ടുഭാവവും തിലകന്‍ ഭംഗിയാക്കി. പവിത്രം, ഇവിടം സ്വര്‍ഗമാണ് എന്നീ ചിത്രത്തിലും തിലകന്‍ ലാലിന്റെ അച്ഛനായിരുന്നു.

    അച്ഛനല്ലല്ലെങ്കിലും രണ്ടുപേരും മല്‍സരിച്ച് അഭിനയിച്ച ചിത്രങ്ങളായിരുന്നു പഞ്ചാഗ്നി, കിലുക്കം, മിന്നാരം, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്നീ ചിത്രങ്ങള്‍. പത്മരാജന്റെ മുന്തിരിത്തോപ്പില്‍ തിലകന്‍ വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഓരോ നോട്ടം പോലും ഉള്ളുപൊള്ളിക്കുന്ന തരത്തിലുള്ളതായിരുന്നു.

    English summary
    Veteran Malayalam actor Thilakan, who enthralled audiences with his portrayal of diverse characters on stage and screen for nearly four decades, died at a private hospital here early today following a cardiac arrest.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X