'ഓരേ ദിവസം തന്നെ സന്തോഷവും സങ്കടവും' എല്ലാം എന്റെ മകളുടെ അനുഗ്രഹമെന്ന് സീമ.ജി.നായർ
കാൻസറിനോട് പെരുതിയാണ് നടിയും മോഡലുമായ ശരണ്യ ഒരു മാസം മുമ്പ് ഈ ലോകത്ത് നിന്ന് വിടപറഞ്ഞത്. ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡും പിന്നാലെ ന്യുമോണിയയും ബാധിച്ച് ശരണ്യയുടെ സ്ഥിതി അതീവ ഗുരുതരവാസ്ഥയിലായിരുന്നു. 36 ദിവസത്തിലേറെ ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ശരണ്യ അന്തരിച്ചത്.

സിനിമാ-സീരിയൽ നടിയായ ശരണ്യയ്ക്ക് 2012 ലാണ് ബ്രെയിൻ ട്യൂമർ തിരിച്ചറിയുന്നത്. നിരവധി തവണ ട്യൂമറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് പൊരുതി തിരിച്ചുവന്ന ശരണ്യ അനേകം പേർക്ക് മാതൃകയും പ്രചോദനവുമായിരുന്നു. ഏഴ് തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശരണ്യ വീണ്ടും ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നതായി കഴിഞ്ഞ മാർച്ചിൽ യൂട്യുബ് ചാനലിൽ താരത്തിന്റെ അമ്മ പറഞ്ഞിരുന്നു.
Also read: 'ലാൽസാറിന് ഇനിയൊരു ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം' വൈറലായി കോച്ചിന്റെ വാക്കുകൾ
വേദന നിറഞ്ഞ കാലഘട്ടത്തിലും ധൈര്യം കൈവിടാതെ അതിജീവിച്ചുകൊണ്ടായിരുന്നു ശരണ്യയുടെ ജീവിതം. ശരണ്യ തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ ആരാധകരുമായി പങ്കിടുന്നതിന് യൂട്യുബ് ചാനലും ആരംഭിച്ചിരുന്നു. തുടർച്ചയായ ചികിത്സ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ശരണ്യയ്ക്ക് സിനിമ–സീരിയൽ മേഖലയിൽ ഉള്ളവരും സമൂഹമാധ്യമ ഗ്രൂപ്പുകളും ചേർന്ന് വീട് നിർമിച്ചു നൽകുകയും മറ്റുമുള്ള സാമ്പത്തിക സഹായങ്ങൾ ചെയ്യുകയും ചെയ്തിരുന്നു.

ഛോട്ടാ മുംബൈ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരിയുടെ വേഷവും ശരണ്യ ചെയ്തിരുന്നു. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തേക്ക് എത്തിയത്. സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ശരണ്യയുടേയും കുടുംബത്തിന്റേയും സങ്കട കാലങ്ങളിൽ എന്നും ഒപ്പമുണ്ടായിരുന്നത് നടി സീമ.ജി.നായരായിരുന്നു. സ്വന്തം മകളെപോലെയായിരുന്നു സീമ.ജി.നായർ ശരണ്യയ്ക്ക് താങ്ങായി നിന്നിരുന്നത്.
Also read: ഇതുവരെ കണ്ട ചാക്കോച്ചനായിരിക്കില്ല 'ഒറ്റി'ലെ ചാക്കോച്ചൻ, കുറിപ്പുമായി കോസ്റ്റ്യൂം ഡിസൈനർ
ശരണ്യയുടെ പെട്ടന്നുള്ള വേർപാട് അതുകൊണ്ട് തന്നെ സീമ.ജി.നായരെ വല്ലാതെ ബാധിച്ചിരുന്നു. ജീവിതത്തിലേക്ക് തിരിച്ച് വരികയാണ് എന്ന തോന്നൽ ഉണ്ടായിരുന്ന വേളയിൽ ശരണ്യ വിട്ടുപിരിഞ്ഞത് സീമയേയും തളർത്തി. ശരണ്യയ്ക്ക് മാത്രമല്ല ഇത്തരത്തിൽ കഷ്ടപ്പെടുന്ന നിരവധി ആളുകൾക്ക് എന്നും സഹായ സഹകരണങ്ങളുമായി സീമ.ജി.നായർ എത്താറുണ്ട്. സേവനസന്നദ്ധമായ മനസിന് കഴിഞ്ഞ് ദിവസം സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കുള്ള കേരള ആർട് ലവ്വേഴ്‌സ് അസോസിയേഷൻ 'കല'യുടെ പ്രഥമ മദർ തെരേസ പുരസ്‌കാരം ലഭിച്ചിരുന്നു.
ഇന്ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് സീമയ്ക്ക് സമ്മാനിക്കും. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. കേരളത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മഹനീയ മാതൃകകൾ സൃഷ്ടിക്കുന്ന വനിതകൾക്കാണ് മദർ തെരേസ അവാർഡ് സമ്മാനിക്കുന്നതെന്ന് കേരള ആർട് ലവ്വേഴ്‌സ് അസോസിയേഷൻ 'കല'യുടെ ഭാരവാഹികൾ അറിയിച്ചിരുന്നു.
Also read: 'ആ യാത്രയിൽ അദ്ദേഹത്തിൽ കണ്ടത് ഒരു കുഞ്ഞിന്റെ ഉത്സാഹം', കുറിപ്പുമായി ഋതംഭര സ്പിരിച്വല്‍ കമ്മ്യൂണ്‍
പുരസ്കാര നിറവിൽ നിൽക്കുമ്പോഴും ശരണ്യയുടെ ഓർമകളിൽ തന്നെയാണ് സീമ. സീമയുടെ കാരുണ്യത്തിന്റെയും കരുതലിന്റയും കൈപ്പിടിയിൽ നിന്ന് വഴുതി ശരണ്യ വിടപറഞ്ഞിട്ട് 41 ദിവസം തികയുന്ന ഇന്ന് അവാർഡ് ലഭിക്കുമ്പോൾ ഒരേ സമയം സങ്കടവും സന്തോഷവും അനുഭവപ്പെടുന്നുവെന്നാണ് സീമ.ജി.നായർ സോഷ്യൽമീഡിയയിൽ കുറിച്ചത്. എല്ലാം അവളുടെ അനുഗ്രഹമായിട്ടാണ് കണക്കാക്കുന്നതെന്നും സീമ.ജി.നായർ കുറിച്ചു. 'ഞാൻ അവളെയും കുടുംബത്തെയും സ്നേഹിച്ചത് ഒന്നും പ്രതീക്ഷിക്കാതെയായിരുന്നു.
ഒരുപാട് കഥകൾ യഥേഷ്ടം ഇറങ്ങി. വീടിന്റെ ആധാരം പോലും എന്റെയും കൂടെ പേരിൽ ആണെന്ന് വരെ പറഞ്ഞിറക്കി. സത്യം അവളുടെ കുടുംബത്തിന് അറിയാമല്ലോ. ഒരുപാട് കാര്യങ്ങളിൽ വേദനിച്ച എനിക്ക് എന്റെ മകൾ തന്ന അനുഗ്രഹമായിരിക്കും ഇത്. അതുപോലെ തന്നെ മദറിന്റെ അനുഗ്രഹവും' സീമ കുറിച്ചു. സിനിമ സീരിയൽ രംഗത്തെ അഭിനയ മികവിന് പുറമെ ആയിരത്തിലധികം വേദികളിൽ നാടകാഭിനയവും കാഴ്ചവെച്ചിട്ടുള്ള കലാകാരി കൂടിയാണ് സീമ.ജി.നായർ.


Click it and Unblock the Notifications











