അവിഹിതമല്ല പൊരുത്തക്കേടുകളാണ് കാരണം! ജീവനാംശമായി 60 കോടി; വേര്‍പിരിഞ്ഞ് യുസ്‌വേന്ദ്ര ചഹലും ഭാര്യയും
സെലിബ്രിറ്റികളുടെ വിവാഹം ആഘോഷിക്കപ്പെടുന്നത് പോലെ തന്നെ വേര്‍പിരിയലും വലിയ ആഘോഷമാണ്. ആഴ്ചകളും മാസങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഇത്തരം കഥകള്‍ പ്രചരിക്കാറുണ്ട്. അങ്ങനെ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും ഭാര്യ ധനശ്രീ വര്‍മ്മയും ഔദ്യോഗികമായി വേര്‍പിരിഞ്ഞതിനെ പറ്റിയുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായിട്ട് സോഷ്യല്‍ മീഡിയയില്‍ താരങ്ങളുടെ വിവാഹമോചനം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് സൂചിപ്പിക്കുന്ന എഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് സത്യമാണോ ഊഹാപോഹങ്ങളാണോ എന്ന് മാത്രം താരങ്ങള്‍ പറഞ്ഞില്ല. ഇപ്പോഴിതാ ഔദ്യോഗികമായി കാര്യങ്ങള്‍ക്കെല്ലാം അവസാനമായെന്ന റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്.

താരങ്ങളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് കുടുംബകോടതിയില്‍ കേസ് നടക്കുകയായിരുന്നു. വ്യാഴാഴ്ച അന്തിമവിധി വരുന്നതിനാല്‍ ഇരുവരും കോടതിയില്‍ ഹാജരാവുകയും ചെയ്തു. എടുത്ത തീരുമാനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്നറിയുന്നതിന് വേണ്ടി ദമ്പതികളോട് കൗണ്‍സിലിംഗ് നടത്താനാണ് ജഡ്ജി നിര്‍ദ്ദേശിച്ചത്. ഏകദേശം 45 മിനുറ്റോളം നീണ്ടുനിന്നു. കൗണ്‍സിലിംഗ് സെഷന് ശേഷവും വേര്‍പിരിയാമെന്ന തീരുമാനമാണ് ഉണ്ടായത്.
അങ്ങനെ പരസ്പര സമ്മതത്തോടെ വേര്‍പിരിയാന്‍ ആഗ്രഹിക്കുകയാണെന്ന് ഇരുവരും ജഡ്ജിയെ അറിയിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായിട്ട് ചഹലും ധനശ്രീയും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. വിവാഹ ജീവിതത്തില്‍ പൊരുത്തക്കേടുകള്‍ വന്നത് കൊണ്ടാണ് വേര്‍പിരിയാമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ദമ്പതികള്‍ പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ ഫെബ്രുവരി ഇരുപത് വ്യാഴാഴ്ച വൈകുന്നേരം 4:30 ന് താരങ്ങള്‍ക്ക് ഔദ്യോഗികമായി വിവാഹമോചനം അനുവദിച്ചു.
സാധാരണ ഗതിയിൽ താരങ്ങളുടെ വേർപിരിയൽ വാർത്തയിൽ മൂന്നാമതൊരാളുടെ സാന്നിധ്യമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന ആക്ഷേപം വരാറുണ്ട്. പലരും അവിഹിതവുമായി ഇതിനെ കൂട്ടിക്കെട്ടാറുമുണ്ട്. എന്നാൽ ആശയങ്ങൾ തമ്മിലുള്ള വിയോജിപ്പും പൊരുത്തക്കേടുകളുമാണ് ഇതിന് കാരണമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാവുന്നത്.

ബന്ധം വേര്‍പ്പെടുത്തുന്നതിനും ജീവനാംശമായി ചഹല്‍ ഭാര്യയ്ക്ക് അറുപത്‌കോടി നല്‍കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ താരങ്ങള്‍ തയ്യാറായിട്ടില്ല. അതിന് പകരം വിശ്വാസത്തെ മുറുകെ പിടിച്ച് മുന്നോട്ട് പോവുകയാണെന്നാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പുകളിലൂടെ വ്യക്തമാവുന്നത്.
'എണ്ണാന്‍ കഴിയുന്നതിലും കൂടുതല്‍ തവണ ദൈവം എന്നെ സംരക്ഷിച്ചു. അതിനാല്‍ എനിക്ക് പോലും മനസിലാവാത്ത സമയങ്ങളില്‍ ദൈവം എന്റെ കൂടെ ഉണ്ടായിരുന്നതിന് നന്ദി...' എന്നാണ് ചഹല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
സമാനമായൊരു കുറിപ്പുമായി ധനശ്രീയും രംഗത്ത് വന്നിരുന്നു. 'സമ്മര്‍ദ്ദത്തില്‍ നിന്ന് അനുഗ്രഹത്തിലേക്ക്. നമ്മുടെ ആശങ്കകളെയും പരീക്ഷണങ്ങളെയും ദൈവത്തിന് എങ്ങനെ അനുഗ്രഹങ്ങളാക്കി മാറ്റാന്‍ കഴിയുമെന്നത് അതിശയകരമല്ലേ? ഇന്ന് എന്തിനെ കുറിച്ചെങ്കിലും ഓര്‍ത്ത് നമ്മള്‍ സമ്മര്‍ദ്ദത്തിലാണെങ്കില്‍, നമുക്കും ഒരു തിരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന് ഓര്‍ക്കുക. ഒന്നുകില്‍ നമ്മള്‍ക്ക് വിഷമിച്ചുകൊണ്ടിരിക്കാം അല്ലെങ്കില്‍ എല്ലാം ദൈവത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച് സമാധാനം കണ്ടെത്താം. ദൈവത്തിന് നമ്മുടെ നന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതില്‍ ശക്തിയുണ്ട്.' എന്നാണ് ധനശ്രീ പറയുന്നത്.


Click it and Unblock the Notifications











