ദുരന്ത നാടകത്തെ വെല്ലുന്ന ജീവിത കഥയുമായി തൊടുപുഴ വാസന്തി, അറിഞ്ഞിരിക്കണം ആ താരത്തെക്കുറിച്ച്
Recommended Video

എഴുപതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു തൊടുപുഴ വാസന്തി. 450 ഓളം സിനിമകളിലും 100ഓളം ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ട താരത്തിന്റെ ദുരവസ്ഥയെക്കുറിച്ച് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് താരത്തിനെ സഹായിക്കാന്‍ മുന്നോട്ട് വന്നിരുന്നു. കാന്‍സറിന്റെ പിടയില്‍ നിന്നും മോചിതയായി വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്ന നാളുകളെക്കുറിച്ച് അവര്‍ സ്വപ്‌നം കണ്ടിരുന്നു.
കാണാനെത്തിയ പലരോടും അവര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആ സ്വപ്‌നം ബാക്കിയാക്കിയാണ് അവര്‍ മരണത്തിന് കീഴടങ്ങിയത്. തൊടുപുഴക്കാരിയായ വാസന്തിക്ക് പേരിനൊപ്പം തൊടുപുഴ ചേര്‍ത്ത് നല്‍കിയത് അടൂര്‍ ഭവാനിയായിരുന്നു. സിനിമാരംഗങ്ങളെ വെല്ലുന്ന ദുരിത ജീവിതമായിരുന്നു താരത്തിന്റേത്. തൊടുവപുഴ വാസന്തിയുടെ സിനിമാജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

നൃത്തത്തില്‍ നിന്നും സിനിമയിലേക്ക്
കലാപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച വാസന്തി മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നാണ് അഭിനയരംഗത്തേക്ക് എത്തിയത്. അച്ഛന്റെ ബാലെ ട്രൂപ്പായ ജയ്ഭാരതിലൂടെയാണ് താരം തുടക്കം കുറിച്ചത്. അമ്മയാണ് നൃത്തം പഠിപ്പിച്ചത്. മക്കളെ കലാകാരന്‍മാരാക്കുകയെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. നൃത്തത്തോടുള്ള താല്‍പര്യമാണ് സിനിമയിലേക്കുള്ള വഴി തുറന്നത്.

ആദ്യ സിനിമ
ഐവി ശശി സംവിധാനം ചെയ്ത ധര്‍മ്മക്ഷേത്ര കുരുക്ഷേത്രയിലൂടെയാണ് വാസന്തി സിനിമയില്‍ തുടക്കം കുറിച്ചത്. കുട വേണോ കുട എന്ന നൃത്തരംഗത്തായിരുന്നു അവര്‍ പ്രത്യക്ഷപ്പെട്ടത്. ചെന്നായ് വളര്‍ത്തിയ എന്ന കുട്ടി സിനിമയിലാണ് മുഴുനീള വേഷം ലഭിച്ചത്.

ബ്രേക്ക് നല്‍കിയ ചിത്രം
ഐവി ശശിയുടെ അഭിനിവേശമാണ് വാസന്തിയുടെ കരിയറില്‍ പ്രധാന ബ്രേക്ക് നല്‍കിയ സിനിമ. എന്നാല്‍ തുടര്‍ന്ന് സിനിമയില്‍ വേണ്ടത്ര അവസരം ലഭിക്കാത്തതിനാല്‍ പഴയ തട്ടകമായ നാടകത്തിലേക്ക് മടങ്ങി.

പേരിനോടൊപ്പം തൊടുപുഴ ചേര്‍ത്തത്
അടൂര്‍ ഭവാനിയാണ് പേരിനൊപ്പം തൊടുപുഴ ചേര്‍ത്ത് നല്‍കിയത്. പീനല്‍കോഡ് എന്ന നാടകത്തില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു ആ സംഭവമെന്ന് മുന്‍പ് വാസന്തി വ്യക്തമാക്കിയിരുന്നു. നാടകത്തില്‍ തുടരുന്നതിനിടയിലാമ് വീണ്ടും വാസന്തി സിനിമയിലേക്ക് തിരിച്ചെത്തിയത്.

കഴിവുണ്ടായിട്ടും അവഗണിച്ചു
സൗന്ദര്യവും കഴിവുമുണ്ടായിട്ടും മലയാള സിനിമ അവഗണിച്ച അഭിനേത്രി, വാസന്തിയെ ഇന്നും ചിലര്‍ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. ഒരര്‍ത്ഥത്തില്‍ അത് ശരിയാണ് താനും. ഷീലയും ജയഭാരതിയും ശാരദയുമെല്ലാം തിളങ്ങി നിന്നിരുന്ന കാലത്ത് സംവിധായകരെല്ലാം അവരെ നായികയാക്കാനാണ് ശ്രമിച്ചത്.

യവനിക നല്‍കിയ ബ്രേക്ക്
കെജി ജോര്‍ജ്ജ് സംവിധാനം ചെയ്ത യവനികയെന്ന സിനിമയെന്ന കണ്ടവര്‍ തൊടുപുഴ വാസന്തിയെ മറക്കാന്‍ സാധ്യതയില്ല. രാജമ്മ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ആ സിനിമയ്ക്ക് ശേഷം നിരവധി കഥാപാത്രം അവരെത്തേടിയെത്തി.

ആലോലത്തിലെ കഥാപാത്രം
1982 ല്‍ പുറത്തിറങ്ങിയ ആലോലം എന്ന സിനിമയിലെ ജാനകിയെന്ന കഥാപാത്രത്തെ മറക്കാനാവില്ലെന്ന് നേരത്തെ അവര്‍ വ്യക്തമാക്കിയിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ടൊരു വേഷമായിരുന്നു അത്.

ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍
തോപ്പില്‍ഭാസി സംവിധാനം ചെയ്ത മോചനം, എന്റെ നീലാകാശം, കെജി ജോര്‍ജ്ജിന്റെ യവനിക, നവോദയ അപ്പച്ചന്‍ സംവിധാനം ചെയ്ത തീക്കടല്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഇത് താന്‍ടാ പോലീസിലാണ് അവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications