ആടുതോമ റൗഡിയായിരുന്നില്ല; സ്വർഗത്തിൽ നിന്ന് പ്രിയപ്പെട്ട മേരിക്ക് ചാക്കോ മാഷിന്റെ കത്ത്‌ !!

ആടുതോമയും ചാക്കോ മാഷും, ഒരു പക്ഷേ മലയാളികളുടെ ഹൃദയത്തില്‍ ഇത്ര ആഴത്തില്‍ പതിഞ്ഞ മറ്റൊരു അച്ഛന്‍-മകന്‍ കോംബോ ഇല്ലെന്നു തന്നെ പറയേണ്ടി വരും. ഭദ്രന്റെ മാസ്റ്റര്‍ പീസ് എന്നു തന്നെ പറയാവുന്ന സ്ഫടികം മലയാളികള്‍ക്ക്‌ സമ്മാനിച്ചത് അന്നുവരെ കാണാത്ത മോഹന്‍ലാലിനെയും തിലകനെയുമായിരുന്നു. ആടുതോമയായി മോഹന്‍ലാലും ചാക്കോ മാഷായി തിലകനും മത്സരിച്ചഭിനയച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത് എക്കാലത്തെയും മികച്ച ക്ലാസിക്ക് ചിത്രങ്ങളിലൊന്നുകൂടിയായിരുന്നു. 1995ല്‍ പുറത്തിറങ്ങിയ സ്ഫടികം വര്‍ഷങ്ങള്‍ക്കിപ്പുറവും പല സിനിമ ഗ്രൂപ്പുകളിലും നിരന്തരം ചര്‍ച്ച ചെയ്യപ്പെപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.

ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി 25 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ചാക്കോ മാഷ് മേരിക്ക് കത്തെഴുതിയിരിക്കുകയാണ്‌. ശരത് ശശി എന്നയാളാണ് രസകരമായ ഈ കത്തിന് പിന്നില്‍. എന്തുതന്നെയായലും കത്ത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു. ഇതിനു മുന്‍പും സിനിമയിലെ കഥാപാത്രങ്ങള്‍ വര്‍ഷങ്ങള്‍ക്കുശേഷം എഴുതുന്ന കത്ത് എന്ന രീതിയില്‍ നിരവധി പോസ്റ്റുകള്‍ ശരത് എഴുതിയിട്ടുണ്ട്. അവയൊക്കെയും സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. മണിച്ചിത്രത്താഴിലെ നകുലന്‍ ബ്രഹ്മദത്തന്‍ തിരുമേനിക്ക് എഴുതിയ കത്ത് ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട എഴുത്തായിരുന്നു.

Spadikam

ശരത് ശശിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

പ്രിയപ്പെട്ട മേരിക്ക്,

നിനക്കും, ജാൻസിക്കും സുഖം തന്നെയല്ലേ? ജെറി എന്തു പറയുന്നു? എൻജിനീയർ എന്നു പറഞ്ഞാൽ നാട്ടിൽ പുല്ലു വിലയാണ് ഇപ്പോൾ എന്നാണ് ഇവിടെ എല്ലാരും പറയുന്നത്. ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടീഷ് കമ്പനിയിലെ ജെറിയുടെ കെമിക്കൽ എൻജിനീയർ ജോലിയൊക്കെ ഇപ്പോഴും ഉണ്ടോ? ജെറി ഇപ്പോഴും പെർഫ്യുമുകൾ കൊണ്ടു വരാറുണ്ടോ? തുളസിയുടെ ഇളയ മകൾ ഉണ്ടായ ശേഷം തോമ പിന്നീട് ശാസ്ത്രലോകത്തിന് എന്തെങ്കിലും സംഭാവനകൾ നൽകിയോ?

ഞാൻ അവിടുന്നു പോന്ന ശേഷം ഇന്നേക്ക് ഭൂഗോളം ഏതാണ്ട് 24 തവണ സ്പന്ദിച്ചു കൊണ്ട് സൂര്യനെ ഭ്രമണം ചെയ്തു പോയി, 6 ലീപ്പ് ഇയർ കടന്നു പോയി, ഡിപിഇപി വന്നു പോയി, സ്വാശ്രയ കോളേജുകൾ തുറന്നു പൂട്ടിപ്പോയി,സ്ക്കൂൾ കുട്ടികളെ മാഷുമാർ തല്ലുന്നത് ക്രിമിനൽ കുറ്റമായി മാറി. ഹാ കാലം പോയൊരു പോക്ക്.

എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഡോക്ടർമാർ മക്കളെ ഡോക്ടർ ആക്കുന്നു, വക്കീലന്മാർ മക്കളെ വക്കീൽ ആക്കുന്നു. രാഷ്ട്രീയക്കാർ മക്കളെ രാഷ്ട്രീയക്കാർ ആക്കുന്നു. ആ നിലയ്ക്ക് നോക്കുമ്പോൾ തോമാ ലോകപ്രശസ്തമായ ഒരു മാത്തമാറ്റിഷൻ ആകണം എന്നു മികച്ച അധ്യാപകനുള്ള പ്രെസിൻഡന്റിന്റെ പുരസ്‌കാരം കിട്ടിയ ഞാൻ കരുതിയത് ഒരു തെറ്റാണോ മേരി?

അത് പോട്ടെ. ഈയിടെ ഞാൻ ഇവിടെ വെച്ചു നമ്മുടെ ലൈലയെ കണ്ടു. നമ്മൾ കരുതിയത് പോലെയൊന്നുമല്ല ആ കുട്ടി. പഞ്ചപാവമാണ്. നമ്മുടെ തോമ പൊലീസുകാരെ തല്ലിയ കേസിൽ, ഒരു തെറ്റും ചെയ്യാത്ത ആ കുട്ടിയെ കൂടി പോലീസ് കയ്യാമം വെച്ചു റോഡിലൂടെ നടത്തിച്ചത് ഓർമയില്ലേ? തോമയെ നമ്മൾ ഒക്കെ തള്ളിപറഞ്ഞപ്പോഴും അവൾ കൈ വിട്ടില്ല. പലപ്പോഴും പോലീസ് തല്ലിച്ചതച്ചപ്പോൾ തോമായ്ക്ക് അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വേദന മാറ്റാനായി നമ്മുടെ മകൻ ആട്ടിൻ പാലിൽ കാന്താരിമുളക് പിഴിഞ്ഞാണ് കഴിച്ചിരുന്നത് എന്ന കാര്യം അവൾ പറഞ്ഞാണ് ഞാൻ അറിയുന്നത്. ആട്ടിൻ ചോരയിൽ ഷുഗർ ജീവിക്കില്ല എന്നു കണ്ടെത്തിയ മിടുക്കിയാണ് ആ കുട്ടി.

ഇപ്പോൾ ആലോചിക്കുമ്പോഴാണ് തോമ എന്നെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നു തിരിച്ചറിയുന്നത്. വല്ല ഹിപ്പോപൊട്ടാമസ് എന്നോ, ഉറാങ് ഉട്ടാങ് എന്നോ ഒക്കെ ഇരട്ടപ്പേര് ഇടുന്നതിന് പകരം അവൻ എനിക്ക് ഇട്ട ഇരട്ടപ്പേര് നോക്കിയേ, കടുവ എന്ന്. നമ്മുടെ ദേശിയ മൃഗമല്ലേ കടുവ, പോരാത്തതിന് ചിലയിടത്തു അതിനെ വരയൻ പുലി എന്നും വിളിക്കാറുണ്ട്. അങ്ങനെ നോക്കിയാൽ ഞാൻ ആള് പുലിയാണ് എന്നല്ലേ ആ വിളിപ്പേരിന്റെ അർത്ഥം.

വല്ലാത്തൊരു ശീതയുദ്ധം ആയിരുന്നല്ലേ ഞങ്ങൾ തമ്മിൽ. എത്ര ക്രിയേറ്റീവ് ആയാണ് ഞങ്ങൾ വഴക്കിട്ടിരുന്നത്. തോമാ എന്നോടുള്ള വാശിക്ക് മൈനയെ വളർത്തി അതിനെ കൊണ്ട് എന്നെ കടുവ എന്നു വിളിപ്പിക്കുന്നു, ഞാൻ അവൻ കൊണ്ടു വന്ന ചോക്ലേറ്റിന് ചെന്നിനായകത്തിന്റെ കയ്പ്പ് ആണെന്ന് പറഞ്ഞു തുപ്പി കളയുന്നു. തോമ പ്രതീകാത്മകമായി എന്റെ ഷർട്ടിന്റെ കൈവെട്ടി കളയുന്നു, ഞാൻ പ്രതീകാത്മകമായി പതിനെട്ടാംവട്ട തെങ്ങ് മുറ്റത്ത് വെക്കുന്നു.

അവൻ എനിക്കിട്ടത് പോലെ, അവന് ഞാനിട്ട പേരിലും ഒരു കവിതയുണ്ടായിരുന്നു. ചെകുത്താൻ അല്ലെങ്കിൽ ഡെവിൾ. ഇപ്പോഴത്തെ ജനറേഷനിൽ ഒക്കെ അത് സ്ഫടികം എന്നുള്ളതിനെക്കാൾ നല്ല പേരാണ്. വെറുതെ ലോറിയുടെ പേര് മാറ്റണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നു. അത് പറഞ്ഞു വന്നപ്പോഴാണ് ഓര്ത്തത്. തോമാ ചിലപ്പോഴൊക്കെ ഓവർ സ്പീഡിലാണ് ലോറി ഓടിക്കുന്നത്. ഇപ്പോൾ ഹൈറേഞ്ചിൽ ഒക്കെ പോലീസ് ഫുൾ ക്യാമറ വെച്ചിട്ടുണ്ട്, സൂക്ഷിച്ചില്ലെങ്കിൽ പെറ്റി വീട്ടിൽ വരുമെന്ന് അവനോട് പറയണം.

തുളസി ഇപ്പോഴും കള്ള് കുടിക്കാറുണ്ടോ? അതോ കല്യാണം കഴിഞ്ഞ ശേഷം കുടി നിർത്തിയോ?

ആ ചീഫ് സെക്രട്ടറി ജാൻസി മോളുടെ കല്യാണത്തിന് വരാം എന്ന് പറഞ്ഞു പറ്റിച്ചവൻ ആണ്. അവൻ പിന്നീട് എപ്പോഴെങ്കിലും എന്നെ അന്വേഷിച്ചു വീട്ടിൽ വന്നിരുന്നോ? അവനെയൊക്കെ കണക്ക് പഠിപ്പിച്ച എന്നോട് അവനൊക്കെ കണക്ക് പറയും എന്നു ഞാൻ ഒരിക്കലും വിചാരിച്ചില്ല.

ഒന്നാലോചിച്ചാൽ തോമാ ഒരു റൗഡി ഒന്നും ആയിരുന്നില്ല മേരി, നാട്ടിലെ ക്രമസമാധാനം പരിപാലിക്കുന്ന ഒരു നീതിപാലകൻ ആയിരുന്നു. പൂക്കോയയുടെ മകളുമായി പ്രണയത്തിലായിരുന്ന ബഷീറിനെ സഹായിക്കുക, അവരുടെ വിവാഹം നടത്തി കൊടുക്കുക, ചോരയിൽ കുളിച്ചു കിടന്ന കൂട്ടുകാരനെ സഹായിക്കുക, വിഷമിച്ചു കരയുന്ന കൊച്ചു കുട്ടിയ്ക്ക് ഐസ്‌ക്രീം വാങ്ങി കൊടുക്കുക, ചോദിക്കാനും പറയാനും ആരും ഇല്ലാതിരുന്ന ഒരു പാവം സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ച എസ്ഐ സോമശേഖരനെ ഇടിച്ചു പൊട്ടക്കിണറ്റിൽ ഇടുക, സമയത്തിന്റെ വില അറിയാത്ത ജഡ്ജിയദ്യേഹത്തെ സമയത്തിന്റെ വില പഠിപ്പിക്കുക അങ്ങനെ എത്രയത്രെ നല്ല കാര്യങ്ങളാണ് അവൻ ചെയ്തത്.

വാഗമണ് മേരി, കുട്ടിക്കാനം കൊച്ചമണി, മുണ്ടക്കയം വത്സല എന്നീ സ്ത്രീകളുമായി നമ്മുടെ തോമായ്ക്ക് ബന്ധമുണ്ട് എന്നു പറഞ്ഞു നടക്കുന്ന അവന്റെ കൂട്ടുകാരെയാണ് സൂക്ഷിക്കേണ്ടത്. അവർക്ക് വേണ്ടി ഓരോരോ പ്രശ്നങ്ങളിൽ ഇടപെട്ടാണ് അവൻ ഈ വഴിക്ക് ആയത്.

"ഉപ്പുകല്ലിൽ നിന്ന് കരഞ്ഞ കൂട്ടുകാരന് കുടിക്കാൻ വെള്ളം കൊടുത്ത തുളസി"

അവന്റെ ഒപ്പം ഇപ്പോഴും ഉണ്ടല്ലോ എന്നതാണ് ആകെ ഉള്ളൊരു ആശ്വാസം.

ഒരു കാര്യത്തിലെ വിഷമം ഉള്ളൂ. തോമയെ കണക്ക് ഒഴികെ ഉള്ള മറ്റു വിഷയങ്ങളിലും തോല്പിച്ച് സംഘടിതമായി അക്രമിച്ചാൽ അവൻ നന്നാകും എന്നു ഞാൻ രാവുണ്ണി മാഷിന് ഉപദേശിച്ചു കൊടുത്ത ഐഡിയയുടെ ചുവട് പിടിച്ചു, ജാന്സിയുടെ കല്യാണത്തിന്, ജാന്സിയും നീയും തോമയും, രാവുണ്ണി മാഷിന്റെ മകൾ തുളസിയും ചേർന്ന് എനിക്ക് നേരെ സംഘടിതമായ ആക്രമണം നടത്തി ജാന്സിയുടെ കല്യാണ ഫോട്ടോയിൽ നിന്ന് തന്നെ നിങ്ങൾ എന്നെ ഔട്ട് ആക്കി കളഞ്ഞല്ലോ മേരീ, അതല്പം കടന്നു പോയി.

തോമായുടെ സയൻസും, എന്റെ മാത്തമാറ്റിക്‌സും തമ്മിലുള്ള യുദ്ധമായിരുന്നല്ലോ നമ്മുടെ കുടുംബജീവിതം. തോമാ സയൻസ് പഠിച്ചിരുന്നെങ്കിൽ ചിലപ്പോൾ ആ ദുഷ്ടന്മാർ ലോറിയിൽ വെച്ച ബോംബ് ഒരു പക്ഷെ നേരത്തെ കണ്ടുപിടിക്കാമായിരുന്നു, പക്‌ഷേ അവസാന നിമിഷം തോമായെ കുറ്റിക്കാടൻ വെടിവെച്ച നേരത്ത് വെടിയുണ്ടയ്ക്ക് നേരെ ചാടി വീഴാനുള്ള എന്റെ കണക്ക് കൂട്ടൽ തെറ്റിയിരുന്നെങ്കിൽ ഇപ്പോൾ എനിക്ക് പകരം ഈ കത്ത് എഴുതുന്നത് തോമാ ആയേനെ. ഹാ എന്തായാലും കണക്കും സയൻസും തമ്മിൽ ഉള്ള ആ അന്തിമപോരാട്ടത്തിൽ കണക്ക് തന്നെ ജയിച്ചതിൽ എനിക്ക് ചാരിതാർത്ഥ്യം ഉണ്ട്.

എഴുതി എഴുതി കാട് കയറിപ്പോയി മേരി. ഞാൻ പറയാൻ മറന്നു, ഇവിടെ ലൈല മാത്രമല്ല, നമ്മുടെ മണിമല വക്കച്ചനും, കൊണ്സ്റ്റബിൾ വാസുപിള്ളയും, മകൻ ബാലുവും, ഒറ്റപ്ലാക്കൻ അച്ഛനും, ടെയ്‌ലർ കുറുപ്പും ജെറിയുടെ അച്ഛനും എല്ലാവരുമുണ്ട്. കുറുപ്പ് തയ്ക്കുന്നത് കൊണ്ട് എന്റെ സ്‌പെഷ്യൽ ഷർട്ടിന്റെ കൈ യാഥാസ്ഥാനത്ത് തന്നെയുണ്ട്. ബാലുവിന്റെ പടുമരണത്തിന് പിന്നിൽ എന്റെ കണ്ണൊന്നും അല്ലെന്ന് പ്രത്യേകം പറയാൻ ബാലുവും അച്ഛൻ പാച്ചുപിള്ളയും പറഞ്ഞു. ഒറ്റപ്ലാക്കൻ അച്ഛൻ ഒരു ഉലക്ക പറയുന്നുണ്ട്. അത് കത്തിലൂടെ തൽകാലം അയക്കാൻ നിർവാഹം ഇല്ല. അതിനാൽ കത്ത് ചുരുക്കുന്നു.

സ്നേഹത്തോടെ സ്വർഗത്തിൽ നിന്ന്.

സർ സിപി ചാക്കോ
പ്രസിഡന്റിന്റെ ഗോൾഡ്‌ മെഡലിസ്റ്റ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X