ലാഭവിഹിതം മതിയെന്ന് ടൊവിനോ തോമസ്, പ്രതിഫലം കുറച്ച് ജോജു, പ്രശ്നത്തിന് പരിഹാരം
കൊറോണ വൈറസ് വ്യാപനം ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ച മേഖലകളിൽ ഒന്നാണ് സിനിമ. തുടക്ക ഘട്ടത്തിൽ തന്നെ സിനിമാ ഷൂട്ടിങ്ങ് നിർത്തി വയ്ക്കുകയും തിയേറ്ററുകൾ അച്ചടുകയും ചെയ്തിരുന്നു. ഇപ്പോൾ സിനിമ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട് .വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സിനിമ മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളും സാങ്കേതിക പ്രവർത്തകരും ഇനിയുളള സിനിമകളിൽ പ്രതിഫലം പകുതിയായി കുറയ്ക്കണമെന്ന അഭ്യർത്ഥനയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ തങ്ങളുടെ പ്രതിഫല തുക കുറച്ചിരുന്നു. എന്നാല്‍ ചില താരങ്ങള്‍ പ്രതിഫലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച കാണിച്ചിരുന്നില്ല. ഇത് സിനിമാ മേഖലയിൽ ശീതയുദ്ധതിന് വഴിവെച്ചിരുന്നു.

ഇപ്പോഴിത നടന്മാരായ ജോജു ജോര്‍ജും ടൊവിനോ തോമസും പ്രതിഫല തുക കുറയ്ക്കാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ജോജു ജോര്‍ജ്ജ് പ്രതിഫലം കുറച്ചതായും, ടൊവിനോ തോമസ് സിനിമ പുറത്തിറങ്ങിയ ശേഷമേ പ്രതിഫലം സ്വീകരിക്കൂ എന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫ് മാധ്യമങ്ങളെ അറിയിച്ചു. ജോജു തന്റെ പ്രതിഫലം 50ലക്ഷത്തിൽ നിന്ന് 30 ലക്ഷമാക്കിയിരിക്കുകയാണ്. ടൊവിനോ തന്റെ പ്രതിഫലം കുറച്ചതായും പുതിയ സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്നും സിനിമ വിജയിച്ച് ലാഭം കിട്ടിയാല്‍ പ്രൊഡ്യൂസര്‍ നല്‍കുകയാണെങ്കില്‍ മാത്രം പ്രതിഫലം മതി എന്നാണ് ടൊവിനോയുടെ ഇപ്പോഴത്തെ നിലപാട്.കൂടാതെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി സഹകരിക്കുമെന്നും ടൊവിനോ പറഞ്ഞതായും നിർമാതാക്കള്‍ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ടൊവിനോ ജോജു നായകന്മാരായ രണ്ട് സിനിമകൾക്കാണ് താരങ്ങൾ പ്രതിഫലം കൂട്ടി ചോദിച്ചത്. ഇതിനെ തുടർന്ന് ഈ രണ്ട് ചിത്രങ്ങൾക്ക് അസോസിയേഷൻ അംഗീകാരം നൽകിയിരുന്നില്ല. ടൊവിനോ കഴിഞ്ഞ ചിത്രത്തിനേക്കാൾ 25 ലക്ഷവും ജോജു 5 ലക്ഷവുമായിരുന്നു കൂട്ടി ചോദിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്നും ചിത്രങ്ങളുടെ സംവിധായകരുമായും നിർമ്മാതാക്കളുമായും കൂടിയാലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.
അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാൽ കഴിഞ്ഞ സിനിമയിൽ വാങ്ങിയതിന്റെ പകുതി പ്രതിഫലം മാത്രമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായി വാങ്ങിയത്. മോഹൻലാലിനെ പോലെയൊരാൾ ഇത്തരത്തിൽ സഹകരിക്കുമ്പോൾ മറ്റുളളവരും തങ്ങളോട് സഹകരിക്കണമെന്നാണ് അസോസിയേഷന്റെ വാദം.
കൊറോണ സാഹചര്യത്തില്‍ നേരത്തെ തന്നെ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിരുന്നതായി നിർമാതാക്കൾ അറിയിച്ചു. ഈ വിഷയം അമ്മ സംഘടനയുമായും ചർച്ച ചെയ്യുകയുണ്ടായി. ആ തീരുമാനത്തിനെതിരായ ഒരു സാഹചര്യം വന്നപ്പോളാണ് പ്രൊഡ്യൂസേർസ് അസോസിയേഷൻ ഇടപെട്ടതെന്നും ആന്റോ ജോസഫ് പറഞ്ഞു.


Click it and Unblock the Notifications