അഭിമുഖത്തിനിടെ പ്രേംനസീറിനെ വെള്ളം കുടിപ്പിച്ച് നെടുമുടി വേണു, ആ കഥ വീണ്ടും വൈറലാവുന്നു
നടൻ നെടുമുടി വേണുവിന്റ വിയോഗം സിനിമ ലോകത്തെ ഏറെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. മലയാള സിനിമയ്ക്ക് നികത്താൻ പറ്റാത്ത നഷ്ടമാണ് നെടുമുടി എന്ന് നിസംശയം തന്നെ പറയാം. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾക്കൊപ്പം തന്നെ അദ്ദേഹത്തിന്റെ പഴയ സിനിമകളായ തമ്പ്, ആരവം, തകര, ചെറിയാച്ഛന്റെ ക്രൂരതകൾ, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ചാമരം, താരാട്ട്, ആലോലം, യവനിക, അപ്പുണ്ണി, വേനൽ, തേനും വയമ്പും, ഹിസ്‌ഹൈനസ് അബ്ദുള്ള, ഭരതം എന്നിങ്ങനെയുള്ള നിരവധി ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇപ്പോഴിത സിനിമ കോളങ്ങളിൽ ഇടം പിടിക്കുന്നത് കലവൂര്‍ രവികുമാര്‍ നെടുമുടി വേണുവിനെ കുറിച്ച് മനേരാമ ന്യൂസ് ഓൺലൈനിൽ എഴുതിയ ഒരു ലേഖനമാണ്. നെടുമുടി വേണു ഒരിക്കൽ പ്രേം നസീറിനെ വെള്ളം കുടിപ്പിച്ചതിനെ കുറിച്ചാണ്.

ആ കഥ ഇങ്ങനെ....കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് ഫിലിം മാഗസീനിന്‍റെ ലേഖകനായ ആലപ്പുഴ നെടുമുടിക്കാരന്‍ കേശവന്‍ വേണുഗോപാല്‍ പ്രേംനസീറിനെ ഇന്‍റര്‍വ്യൂ ചെയ്യാന്‍ പോകുന്നു. ചോദ്യങ്ങളല്ല ആദ്യം അദ്ദേഹം തൊടുത്തത്. പ്രേംനസീറിന്‍റെ തന്നെ കുറേ ചിത്രങ്ങളാണ്. ഇവ ഏതു സിനിമകളിലേതാണു എന്നു തിരിച്ചറിയാനാവുമോ എന്നായി പത്രപ്രവര്‍ത്തകന്‍റെ പിന്നാലെയുള്ള ചോദ്യം. നസീര്‍ സര്‍ 'ക്ഷ' 'ണ്ണ' വരച്ചു എന്നാണു പറയപ്പെടുന്നത്.
പിന്നീട് ആലപ്പുഴ നെടുമുടിക്കാരന്‍ കേശവന്‍ വേണുഗോപാല്‍ സിനിമയില്‍ എത്തി നെടുമുടി വേണുവായി വളര്‍ന്നു. ഇന്നിപ്പോള്‍ ചലച്ചിത്രാഭിനയത്തിന്‍റെ നാലു പതിറ്റാണ്ട് അദ്ദേഹം പൂര്‍ത്തിയാക്കുന്നു. 500 ല്‍ പരം ഒന്നിനൊന്നു വ്യത്യസ്തമായ വേഷങ്ങളാണു അദ്ദേഹം നമ്മുടെ തിരശ്ശീലയ്ക്കു സമ്മാനിച്ചത്. ഒരു പക്ഷെ ചലച്ചിത്രാഭിനയം തുടങ്ങിയ നിമിഷം തന്നെ നെടുമുടി പ്രേംനസീറിനോടു കാട്ടിയ കുസൃതി ഓര്‍ത്തിരിക്കാം.
ഏതാണ്ടു ഒരേ കഥാപാത്രത്തെ ലഭിച്ചാലും ഒന്നു മറ്റൊന്നിന്‍റെ പകര്‍പ്പാവരുതെന്ന നിര്‍ബ്ബന്ധ ബുദ്ധി സൂക്ഷിച്ചിരിക്കാം. അതാവാം 1978 ല്‍ അരവിന്ദന്‍റെ തമ്പില്‍ അരങ്ങേറി 40 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹത്തെ നാം വിസ്മയത്തോടെ കാണുന്നത്. അദ്ദേഹത്തിന്‍റെ അടുത്ത വേഷം കാത്തിരിക്കുന്നത്. ഒരു വേഷം അണിയുമ്പോള്‍ നെടുമുടി അതങ്ങനെ തന്നെ പകര്‍ത്തുകയല്ല ചെയ്യുന്നത്. അതിനെ വ്യാഖ്യാനിക്കുകയാണ്. എഴുത്തുകാരനും സംവിധായകനും അനുവദിക്കുന്ന സ്വാതന്ത്ര്യത്തിനകത്തു നിന്നുകൊണ്ടു പിന്നെ ഈ നടന്‍ ആ കഥാപാത്രത്തെ മോഷ്ടിക്കുന്നു. തന്‍റേതുമാത്രമാക്കുന്നു- കലവൂർ രവി കുമാർ ലേഖനത്തിൽ എഴുതി.
എണ്‍പതുകളിലാണു നെടുമുടി വേണു ഇങ്ങനെ ഏറെ മോഷണങ്ങള്‍ നടത്തിയിട്ടുള്ളത്. മോഹന്‍, ഭരതന്‍, കെ.ജി. ജോര്‍ജ്ജ്, പത്മരാജന്‍ തുടങ്ങിയ നമ്മുടെ എക്കാലത്തെയും മികച്ച മധ്യവര്‍ത്തി സിനിമകളുടെ സംവിധായകരുടെയെല്ലാം വിജയങ്ങളില്‍ നെടുമുടി വേണുവിനു ചെറുതല്ലാത്ത പങ്കുണ്ട്. എം. ടി, ജോണ്‍പോള്‍, പത്മരാജന്‍ തുടങ്ങിയ തിരക്കഥാകൃത്തുക്കള്‍ അരങ്ങുവാണ കാലം കൂടിയാണത്. നെടുമുടി വേണുവും ഭരത് ഗോപിയുമാവും അക്കാലത്തു ആ എഴുത്തുകാരെ ഏറ്റവും പ്രചോദിപ്പിച്ചിട്ടുള്ള നടന്മാര്‍.
തങ്ങളുടെ പ്രതിച്ഛായ മിനുക്കാനല്ല, തങ്ങളിലെ നടന്‍റെ തീരാത്തദാഹം തീര്‍ക്കാനാണു ഇവര്‍ അവസരങ്ങളെ ഉപയോഗപ്പെടുത്തിയത്. നായകനായും അഴുകിയ മനസ്സുള്ള പ്രതിനായകനായും സ്ത്രീലമ്പടനായും ഒക്കെ ഇരുവരും പല ചിത്രങ്ങളിലും മല്‍സരിച്ചു അഭിനയിച്ചു. അതുകൊണ്ടു സിനിമയെ യഥാര്‍ത്ഥ ജീവിതത്തോടു ചേര്‍ത്തു നിര്‍ത്താന്‍ അന്നത്തെ ചലച്ചിത്രകാരന്മാര്‍ക്കായി. അക്കാലമാണു മലയാള സിനിമയുടെ ഏറ്റവും മഹത്തായ യുഗമെന്നു പലരും അടയാളപ്പെടുത്തുകയും ചെയ്യുന്നു. അതു നെടുമുടി വേണു ഭരത് ഗോപി യുഗം കൂടിയാണെന്ന് അദ്ദേഹം 2017 ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. നടന്റെ വിയോഗത്തെ തുടർന്ന് ഇതെല്ലാം ഒരിക്കൽ കൂടി വായനക്കാരുടെ ഇടയിൽ ഇടം പിടിക്കുകയാണ്.


Click it and Unblock the Notifications