മകളെച്ചൊല്ലി ഉര്‍വശിയും മനോജും കലഹിയ്ക്കുന്നു

കഴിഞ്ഞ അഞ്ച് വര്‍ഷമായി കുഞ്ഞാറ്റയുടെ സംരക്ഷകനും രക്ഷാകര്‍ത്താവും ഞാനാണ്. എനിയ്‌ക്കൊപ്പം കഴിയാന്‍ തന്നെയാണ് മകള്‍ ആഗ്രഹിയ്ക്കുന്നതും. അച്ഛനായ എനിക്കൊപ്പം കഴിയാന്‍ താല്പര്യമില്ലായിരുന്നുവെങ്കില്‍ എന്നേ അവള്‍ അമ്മയായ ഉര്‍വ്വശിക്കൊപ്പം പോയേനെയെന്നും മനോജ് തുറന്നടിയ്ക്കുന്നു.
സ്ഥാപിത താല്പര്യക്കാരായ ചില മാധ്യമങ്ങളാണ് ഇനി കൂടുതല്‍ ദിവസത്തേക്ക് കുഞ്ഞാറ്റയുടെ സംരക്ഷണാവകാശം ഉര്‍വ്വശിക്ക് കോടതി ഉത്തരവിലൂടെ നിയമപ്രകാരം ലഭിച്ചുവെന്നും അതല്ല കുഞ്ഞാറ്റയുടെ പൂര്‍ണ്ണമായ അവകാശി ഇനി ഉര്‍വ്വശി മാത്രമായിരിക്കുമെന്നുമെല്ലാം പ്രചരിപ്പിക്കുന്നത്.
ഈ രീതിയിലുള്ള കോടതി ഉത്തരവിനെക്കുറിച്ച് എനിയ്ക്ക് നിയമപ്രകാരമായ ഇതുവരെ ഒരറിയിപ്പും കിട്ടിയിട്ടില്ല. മാത്രമല്ല ഈ കേസ് തുടരുകയുമാണ്. പുനര്‍ വിവാഹത്തിന് ശേഷം കേസില്‍ എനിയ്ക്ക് താത്പര്യം നഷ്ടപ്പെട്ടുവെന്നാണ് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിയ്ക്കുന്നത്. എന്നാല്‍ എനിക്കീ കേസില്‍ താല്പര്യം നശിക്കുകയല്ല. കൂടി വരികയാണ്.കുഞ്ഞാറ്റയെ ഞാനാര്‍ക്കും വിട്ടുകൊടുക്കാനും തയ്യാറല്ല. തുടര്‍ന്നും കുഞ്ഞാറ്റയുടെ പൂര്‍ണ്ണഅവകാശത്തിനു വേണ്ടി പൂര്‍വ്വാധികം ശക്തിയായി കേസ് നടത്താന്‍ തന്നെയാണെന്റെ തീരുമാനം.'' മനോജ് നിലപാട് വ്യക്തമാക്കുന്നു.
എന്നാല്‍ കുഞ്ഞാറ്റയുടെ മേല്‍ തനിയ്ക്കും മനോജിനും ഇപ്പോള്‍ തുല്യമായ അവകാശമാണുള്ളതെന്ന് ഉര്‍വശി പറയുന്നു. ഇക്കഴിഞ്ഞ ദിവസം കോടതിയാണ് തനിക്കും കുഞ്ഞാറ്റയില്‍ മനോജിനുള്ളത്രയുംതന്നെ അവകാശം നല്കിക്കൊണ്ടുള്ള വിധി പ്രസ്താവിച്ചത്.
മകളുടെ പൂര്‍ണ്ണമായ അവകാശം ഇനിമുതല്‍ തനിക്കാണെന്നും കുഞ്ഞിന്റെ അവകാശത്തിന്‍മേല്‍ മനോജുമായുള്ള നിയമയുദ്ധത്തില്‍ താന്‍ വിജയിച്ചുവെന്നും ഉര്‍വശി പറഞ്ഞതായി മലയാളത്തിലെ ഒരു പ്രമുഖ സിനിമാപ്രസിദ്ധീകരണം ഇക്കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അതേപ്പറ്റി തനിക്കറിയില്ല, താനതു കണ്ടില്ല എന്നൊക്കെയാണ് ഉര്‍വശി ഇപ്പോള്‍ പറയുന്നത്.


Click it and Unblock the Notifications