പൃഥ്വിരാജിന്‍റെ വാരിയംകുന്നനില്‍ നിന്നും തിരക്കഥാകൃത്ത് പിന്‍വാങ്ങി! കാരണം വ്യക്തമാക്കി സംവിധായകന്‍!
അടുത്തിടെയായിരുന്നു വാരിയംകുന്നന്‍ സിനിമയെക്കുറിച്ച് ആഷിഖ് അബുവും സംഘവും ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. തുടക്കം മുതലേ തന്നെ വന്‍വിവാദമായിരുന്നു സിനിമയെ കാത്തിരുന്നത്. സിനിമയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ റമീസിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റിലെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചായിരുന്നു ചര്‍ച്ച.
കടുത്ത സ്ത്രീവിരുദ്ധതയും മതമൗലിക വാദത്തെ പിന്തുണക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റായിരുന്നു 8 വര്‍ഷം മുന്‍പ് റമീസ് ഷെയര്‍ ചെയ്തിരുന്നത്. ഇക്കാര്യത്തില്‍ അദ്ദേഹം പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. കടുത്ത വിമര്‍ശനങ്ങള്‍ തുടരുന്ന അവസ്ഥയില്‍ സിനിമയില്‍ നിന്നും അദ്ദേഹം പിന്‍വാങ്ങിയെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സംവിധായകനായ ആഷിഖ് അബു. തന്‍റെ പിന്‍മാറ്റത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് റമീസും പ്രതികരിച്ചിട്ടുണ്ട്.

യോജിപ്പില്ല
റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാക്കാനാണ് സാധ്യതയെന്നും പറഞ്ഞായിരുന്നു ആഷിഖ് അബു റമീസിന്‍റെ പിന്‍മാറ്റത്തെക്കുറിച്ച് വ്യക്തമാക്കിയത്. മറ്റൊരു സംവിധായകനുമായി വാരിയംകുന്നൻ എന്ന ചിത്രം നിർമ്മിക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾ വർഷങ്ങളായി നടന്നുവരുന്നു.

തെറ്റ് സമ്മതിച്ചിരുന്നു
റമീസും ആദ്യം മുതൽ തന്നെ ഈ ഉദ്യമത്തിൽ ഉണ്ടായിരുന്നയാളായി, ഇതിനായി റിസേർച്ചുകൾ ചെയ്ത വ്യക്തിയുമായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാല് മാസങ്ങൾക്ക് മുൻപ് മാത്രം. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളിൽ അദ്ദേഹം തെറ്റ്സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കിൽ മാപ്പുപറയുകയും ചെയ്തു.
Recommended Video

മാറി നില്‍ക്കുകയാണ്
തന്റെ ഉദ്ധേശശുദ്ധിയുടെ മേൽ സംശയത്തിന്റെ നിഴൽ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും. തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താൻ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ടെന്നുമായിരുന്നു ആഷിഖ് അബു കുറിച്ചത്.

പഴയ പോസ്റ്റിനെക്കുറിച്ച് റമീസ്
മുന്‍പത്തെ പോസ്റ്റുകളെക്കുറിച്ച് റമീസും വിശദീകരണവുമായി എത്തിയിരുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പ് ഇങ്ങനെയായിരുന്നു. എട്ടോ ഒമ്പതോ വര്‍ഷങ്ങള്‍ മുമ്പ്, ആദ്യമായി എഫ് ബി യില്‍ ഒക്കെ വന്ന കാലത്ത് ആവേശത്തില്‍ പല വിവരം കെട്ട പോസ്റ്റുകളും ഇട്ടിട്ടുണ്ട്. ഇന്ന് ഉള്ള പോലത്തെ പൊളിറ്റിക്കല്‍ കറക്‌റ്‌നസോ കാഴ്ചപ്പാടുകളോ അന്നെനിക്കില്ലായിരുന്നു. എട്ടോ ഒമ്പതോ വര്‍ഷം മുമ്പുള്ള നിലപാടല്ല ഇന്ന് എനിക്ക്.

പക്വത ഇല്ലായിരുന്നു
അന്നത്തെ പോസ്റ്റിലെ സ്ത്രീവിരുദ്ധത മനസ്സിലാക്കാനുള്ള പക്വത അന്നെനിക്കില്ലായിരുന്നു. അതൊക്കെ പിന്നീടാണ് മനസ്സിലാവുന്നത്. ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ആ പോസ്റ്റ് ഒരു വലിയ തെറ്റാണ്. ഹൃദയത്തില്‍ തൊട്ട് പറയട്ടെ, ആ പോസ്റ്റിലും ആ നിലപാടിലും ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു.. ആ പോസ്റ്റ് വേദനിപ്പിച്ചിട്ടുള്ള മുഴുവന്‍ മനുഷ്യരോടും മാപ്പ് പറയുന്നു.. ഇന്ന് ആ നിലപാടുകളില്‍ നിന്നും മാറിയ വ്യക്തിയായി തന്നെ എന്നെ കാണണം എന്ന് അപേക്ഷിക്കുന്നു.. അറിവില്ലാ പ്രായത്തിലെ വിവരക്കേടായി കണ്ട് എല്ലാവരും ക്ഷമിക്കണം എന്ന് അഭ്യര്‍ഥിക്കുന്നു.

മാപ്പ് പറഞ്ഞിട്ടുണ്ട്
ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയിൽ, ഇപ്പോൾ വാരിയംകുന്നൻ എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതിൽ പ്രധാനം എനിക്ക് എതിരിൽ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്. എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളിൽ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ ഞാൻ മാപ്പ് പറഞ്ഞിട്ടുണ്ട്.

അണിയറപ്രവര്‍ത്തകരെക്കൂടി
ബാക്കിയെല്ലാ ആരോപണങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ എനിക്ക് കഴിയുകയും ചെയ്യും. ഞാൻ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തിൽ ബോധിപ്പിക്കുകയും ചെയ്യും. എന്നാൽ, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തിൽ ബാധിക്കേണ്ടത് എന്നെ മാത്രമാണ്. പക്ഷെ, ദൌർഭാഗ്യവശാൽ അത് ഇപ്പോൾ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്.

താല്‍ക്കാലികമായി വിട്ടുനില്‍ക്കുന്നു
അത് സംഭവിച്ച് കൂടാത്തതാണ്. ആയതിനാൽ, എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും ഞാൻ താൽക്കാലികമായി വിട്ടുനിൽക്കാൻ ആഗ്രഹിക്കുകയാണ്. എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവർത്തനങ്ങളിലേക്ക് ഞാൻ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും. ഈ വിവരങ്ങൾ ‘വാരിയംകുന്നൻ' എന്ന സിനിമയുടെ നിർമ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും റമീസ് വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











