'അമ്മ എനിക്ക് പോറ്റമ്മയാണ്, സമാധാനമായ ജീവിതം അവർ തന്നതാണ്, പുകഴ്ത്തലല്ല!'; നടി ലളിതാ ശ്രീ
മലയാള സിനിമയിലെ താരങ്ങളുടെ സംഘടനാണ് അമ്മ അസോസിയേഷൻ. 1994 മേയ് 31ന് തിക്കുറുശി സുകുമാരൻ നായരുടെ അധ്യക്ഷതയിലാണ് അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് എന്ന പേരിൽ ഈ കൂട്ടായ്മ ആരംഭിക്കുന്നത്. ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സംഘടന 26 വർഷമായി സജീവമായി ജനങ്ങൾക്കിടയിലുണ്ട്. സംഘടനയിൽ അംഗങ്ങളായ മുതിർന്ന താരങ്ങളെ പരിപാലിക്കുന്നും മരുന്ന്, ഭക്ഷണം, സംരക്ഷണം എന്നിവയിലെല്ലാം അവർക്ക് വേണ്ട സഹായങ്ങൾ എത്തിച്ച് കൊടുക്കുന്നതും അമ്മ സംഘടനയാണ്.
അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിലെ സത്യത്തെ കുറിച്ചും തനിക്ക് അമ്മ വഴി ലഭിക്കുന്ന സംരംക്ഷണത്തെ കുറിച്ചും പഴയകാല നടി ലളിതാ ശ്രീ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സിനിമ ലഭിക്കാതെ വരുമാനം കണ്ടെത്താൻ വിഷമിച്ചപ്പോൾ ഒരു കൈ സഹായം ലഭിച്ചത് അമ്മയിൽ നിന്നാണ് എന്നാണ് ലളിതാ ശ്രീ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലെഴുതിയത്. കൊവിഡ് കാലത്ത് താരസംഘടനയിൽ നിന്നും ലഭിച്ച കരുതലിനെ കുറിച്ചും ലളിതാ ശ്രീ പറയുന്നണ്ട്. അമ്മ തനിക്ക് പോറ്റമ്മയാണ് എന്നാണ് ലളിതാ ശ്രീ എഴുതിയത്. 450 ലധികം ചിത്രങ്ങളിൽ ലളിതാ ശ്രീ അഭിനയിച്ചിട്ടുണ്ട്. പ്രധാനമായും സഹനടി വേഷങ്ങളിലായിരുന്നു ലളിതാ ശ്രീ എത്തിയിരുന്നത്. ജഗതി ശ്രീകുമാറിനൊപ്പം ചെയ്ത കോമഡി വേഷങ്ങളിലൂടെയാണ് ലളിതാ ശ്രീ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടത്.

പതിനഞ്ചാമത്തെ വയസിൽ തമിഴ് ചിത്രമായ അൺഅർചിഗൽ എന്ന ചിത്രത്തിലൂടെയാണ് ലളിതാ ശ്രീ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി സിനിമകൾ തുടരെ തുടരെ ലഭിച്ചതിനാൽ പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. വിവാഹം പരാജയമായിരുന്നു. ഇപ്പോൾ സഹോദരനൊപ്പമാണ് ലളിതാ ശ്രീ താമസിക്കുന്നത്. അമ്മയുടെ യോജിച്ചുള്ള പ്രവർത്തനങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ലളിതാ ശ്രീയുടെ കുറിപ്പ് ആരംഭിക്കുന്നത്. 'ഒരു സംഘടനക്ക് രൂപം കൊടുക്കാൻ എളുപ്പമാണ് എന്നാൽ അതിന്റെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാനും അതിലുള്ള അംഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് പോകാനും വളരെ ബുദ്ധിമുട്ടാണ്. കാരണം വ്യത്യസ്ത മനോഭാവം ഉള്ളവരാണ് നമ്മളെല്ലാം എന്നത് തന്നെയാണ് സംഘടനകളിൽ പ്രശ്നങ്ങൾ ഉടലെടുക്കാനുള്ള കാരണവും. എന്തായാലും അമ്മ എന്ന സംഘടനയുടെ ഭാരവാഹികൾ സജീവമായി പ്രവർത്തിക്കുന്നു എന്നതിൽ ഒരു സംശയവും എനിക്കില്ല. ഞാൻ അത് അനുഭവിച്ചറിഞ്ഞതാണ്. അമ്മ എന്ന സംഘടനയെ വലിയ പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ട് കൊണ്ട് പോകുകയും ഒരു പാട് നല്ല കാര്യങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തത് ഇന്നസെന്റ് അതിന്റെ നേതൃത്വസ്ഥാനത്ത് ഉണ്ടായിരുന്നപ്പോളാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അംഗമായ താരങ്ങൾക്ക് പ്രതിമാസം 5000 രൂപ കൃത്യം ഒന്നാം തീയതി അവരുടെ അക്കൗണ്ടിൽ അയക്കുക. ആരോഗ്യ സുരക്ഷയ്ക്കായി വർഷം അഞ്ച് ലക്ഷം രൂപ, ആക്സിഡന്റൽ ഡെത്തിന് പതിനഞ്ച് ലക്ഷം, ആംബുലൻസ്, തുടങ്ങിയ കാര്യങ്ങൾ ഈ സംഘടന ഒരു മുടക്കവും കൂടാതെ നിർവഹിക്കുന്നു. ഇത് കൂടാതെ പല പുണ്യ പ്രവർത്തികൾ വേറെയും. ദിലീപ് നിർമ്മിച്ച 20-20 എന്ന ചിത്രത്തിൽ താരങ്ങൾ പ്രതിഫലം വാങ്ങാതെ അഭിനയിച്ച് അതിൽ നിന്ന് കിട്ടിയ ഒരു കോടി രൂപ അമ്മക്ക് നൽകുകയുണ്ടായി. നിരവധി സ്റ്റേജ് ഷോകളിൽ നിന്നും കായിക വിനോദങ്ങളിൽ നിന്നും സ്വരൂപിച്ച തുക കൊണ്ടാണ് അമ്മ അതിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകുന്നത്.'

'ഇന്ത്യയിൽ ഒരുപാട് താര സംഘടനകൾ ഉണ്ട് എന്നാൽ ഇത് പോലെ പ്രവർത്തിക്കുന്ന എത്ര സംഘടനകളെ ചൂണ്ടിക്കാണിക്കാൻ കഴിയും എന്നത് കൂടെ നമ്മൾ ചിന്തിക്കണം. പിന്നെ മറ്റൊരു കാര്യം ഒരു നടനോ നടിയോ അവർക്ക് അഭിനയിക്കാൻ അവസരം കിട്ടുന്ന സമയത്ത് അവർ പറയുന്ന പ്രതിഫലം വാങ്ങിയും അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ നേടിയെടുത്തുമാണ് ഇക്കാലത്ത് അഭിനയിക്കുന്നത്. ആരും പ്രതിഫലം വാങ്ങാതെ അഭിനയിക്കുന്നില്ല. പിന്നെ കഴിവിലുള്ള ഏറ്റക്കുറച്ചിലിനനുസരിച്ച് പ്രതിഫലത്തിൽ വ്യത്യാസം ഉണ്ടാകാം. ഒരു നടൻ മെഗാ സ്റ്റാർ ആകുന്നതും സൂപ്പർ സ്റ്റാർ ആകുന്നതും അവർ കഠിനാധ്വാനം ചെയ്തിട്ട് തന്നെയാണ്. അപ്പോൾപിന്നെ അതിന് അനുസരിച്ച് പ്രതിഫലം വാങ്ങിക്കുന്നതിൽ തെറ്റ് പറയാനും കഴിയില്ല. ആതുര സേവനവും വിദ്യാഭ്യാസവും പോലും വ്യാപാര മനോഭാവത്തോടെ കാണുന്ന ഇക്കാലത്ത് കലാകാരന്മാർക്ക് മാത്രം അത് പാടില്ല എന്ന് പറയുന്നതിലും ന്യായം ഇല്ലല്ലോ അല്ലേ. ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എന്ന് അറിയാമെങ്കിലും നല്ല രീതിയിൽ പോകുന്ന ഒന്നിന് തടസം നിൽക്കുക, അപവാദം പറഞ്ഞ് പരത്തുക അതിനെ നശിപ്പിക്കാൻ നോക്കുക എന്നത് ചിലരുടെ സ്വഭാവമാണ്. സാങ്കേതിക വിദ്യ ഇത്രയധികം വളർന്ന ഇക്കാലത്ത് അതിനെ നല്ല രീതിയിൽ ഉപയോഗിക്കാതെ ദുരുപയോഗം ചെയ്ത് ഒരു ക്യാമറയുണ്ടെങ്കിൽ എന്തും ആവാം എന്നാണ് പലരുടെയും ധാരണ. ഈ സംഘടനയുടെ ആനുകൂല്യങ്ങൾ പറ്റിയിട്ട് അതിനെ വിമർശിക്കുന്നതാണ് ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം. '
Recommended Video

'127 പേർക്ക് ആജീവനാന്തം പ്രതിമാസം 5000 രൂപ കൊടുക്കുന്നത് ഒരു ചെറിയ കാര്യമായി കാണാൻ എനിക്ക് കഴിയുന്നില്ല. കഴിഞ്ഞ ലോക്ക് ഡൌൺ സമയത്ത് മോഹൻലാൽ എന്നെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ച് സന്തോഷത്തോടെ സംസാരിച്ചു. എന്നെ മാത്രമല്ല പലരെയും വിളിച്ചു. നടന വിസ്മയം എന്നറിയപ്പെടുന്ന അദ്ദേഹത്തിന് എന്നെപോലെ ഒരു ചെറിയ നടിയെ വിളിക്കേണ്ട ഒരു കാര്യവും ഇല്ല. അദ്ദേഹത്തിന്റെ കൂടെ ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എന്നല്ലാതെ ഒരു കടപ്പാടും അദ്ദേഹത്തിന് എന്നോട് കാണിക്കേണ്ടതില്ല. 'അമ്മ' എനിക്ക് പോറ്റമ്മയാണ്. എന്റെ പെറ്റമ്മ ജീവിച്ചിരിപ്പില്ല. ആരും ഇല്ലാത്ത ഞാൻ ഇന്ന് വളരെ ധൈര്യത്തോടെ സമാധാനത്തോടെ ജീവിക്കുന്നുണ്ടെങ്കിൽ അതിന് കാരണം എന്റെ പോറ്റമ്മയാണ്. മലയാളത്തിലെ താരസംഘടനയായ അമ്മ എന്നും എന്റെ പോറ്റമ്മയാണ്. ചിലർ കരുതുന്നുണ്ടാകും ഞാൻ അമ്മ എന്ന സംഘടനയെ പുകഴ്ത്തുകയാണ് എന്നും എന്തേലും കാര്യ സാധ്യത്തിന് ആണെന്നും. പുകഴ്ത്തൽ അല്ല. ഉള്ളത് പറയുന്നു എന്നേ ഉള്ളൂ. ഒരു ചെറിയ നടി എന്ന നിലയിൽ ഒരുപാട് വർഷം സിനിമയിൽ ഉണ്ടായ എന്നാൽ ഇപ്പോൾ അരങ്ങൊഴിഞ്ഞ ഒരു നടികൂടെയാണ് ഞാൻ. വലിയ സമ്പാദ്യം ഒന്നും എനിക്കില്ല. ഒരുപക്ഷേ എന്റെ പിടിപ്പ് കേട് കൊണ്ട് തന്നെയാവാം സമ്പാദ്യം ഇല്ലാതെ പോയത് എന്ന് കരുതിക്കോളൂ. എന്റെ സഹോദരന്റെ കൂടെയാണ് താമസം. ഒരു പക്ഷേ വേറെ ഒന്നും എന്നെ കൊണ്ട് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലും അമ്മയിൽ നിന്ന് കിട്ടിവരുന്ന തുക മുടങ്ങാതെ കിട്ടും എന്നുള്ള വിശ്വാസം അത് വലിയ ഒരു ധൈര്യമാണ് നൽകുന്നത്. ആ നന്ദിയാണ് ഞാനിപ്പോൾ കാണിച്ചത്' അമ്മ സംഘടനയുടെ തലപ്പത്തേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ലളിതാ ശ്രീ കുറിപ്പ് അവസാനിപ്പിച്ചു.


Click it and Unblock the Notifications











