ഹരിമുരളീരവമോ ഗംഗയോ പാടാന്‍ പറഞ്ഞാല്‍ വിജയ് യേശുദാസിന് മുട്ടിടിക്കും, പരിഹാസവുമായി ശാന്തിവിള ദിനേശ്
മലയാളികളുടെ പ്രിയപ്പെട്ട ഗായകരിലൊരാളാണ് യേശുദാസ്. അദ്ദേഹത്തിന് പിന്നാലെയായാണ് മകന്‍ വിജയ് യേശുദാസും പിന്നണി ഗാനരംഗത്തെത്തിയത്. അച്ഛനെപ്പോലെ തന്നെയാണല്ലോ വിജയ് യുടെ ശബ്ദവുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. പാട്ട് മാത്രമല്ല അഭിനയവും വഴങ്ങുമെന്ന് തെളിയിച്ചായിരുന്നു വിജയ് മുന്നേറിയത്. മലയാളത്തില്‍ ഇനി പാടില്ലെന്നും പ്രതിഫലം വളരെ കുറവാണെന്നും വിജയ് പറഞ്ഞിരുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കുന്നില്ലെന്നാണ് താന്‍ പറഞ്ഞതെന്നും മലയാളത്തില്‍ പാടില്ലെന്ന് പറഞ്ഞിരുന്നില്ലെന്നും വ്യക്തമാക്കി വിജയ് യേശുദാസ് എത്തിയിരുന്നു.
പറഞ്ഞതെന്താണെന്ന് വ്യക്തമാക്കി വിജയ് യേശുദാസ് എത്തിയെങ്കിലും അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. സംവിധായകനായ ശാന്തിവിള ദിനേശാണ് ഒടുവിലായി ഇതേക്കുറിച്ച് പറഞ്ഞ് എത്തിയിട്ടുള്ളത്. ലൈറ്റ്‌സ് ക്യാമറ ആക്ഷനെന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം വിജയ് യേശുദാസിനെക്കുറിച്ച് പറഞ്ഞെത്തിയിട്ടുള്ളത്. വിശദാംശങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

യേശുദാസ് എന്ന ബ്രാൻഡ്
യേശുദാസ് എന്നൊരു ബ്രാൻഡ് ഇല്ലായിരുന്നെങ്കിൽ വിജയ് യേശുദാസിന് ഇപ്പോൾ പാടിയ ഈ പാട്ടുകളുടെ ഒരു പത്ത് ശതമാനം പോലും കിട്ടില്ലായിരുന്നുവെന്ന കാര്യം ഇനിയെങ്കിലും താങ്കൾ മനസ്സിലാക്കണം. അച്ഛൻറെ മേൽവിലാസത്തിലാണ് വിജയ് യേശുദാസ് ഗായകനായത്. അല്ലാതെ സ്വന്തം കഴിവുകൊണ്ടൊന്നുമല്ല. വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ച മലയാളത്തിലെ ഒരു ഗായകൻ, അച്ഛൻറെ മേൽവിലാസത്തിൽ ഒരുപാട് അവസരങ്ങൾ നേടിയെടുത്ത ഗായകനാണ് വിജയ് യേശുദാസെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ഹരിമുരളീരവമോ, ഗംഗേയോ
അച്ഛൻറെ ഹരിമുരളീരവമോ, അച്ഛൻ പാടിയ ഗംഗേ.. എന്ന പാട്ടോ പടാൻ പറഞ്ഞാൽ മുട്ടിടിച്ചു പോവുന്ന ഗായകനാണ് വിജയ്. മലയാളം ഇംഗ്ലീഷിൽ ലാപ്‌ടോപ്പിൽ അടിച്ചു വെച്ച്, ഇംഗ്ലീഷ് വായിച്ച് മലയാളം പാടുന്ന ഗായകനാണ് വിജയ് യേശുദാസ്. മധു ബാലകൃഷ്ണൻ പാടുന്നത് പോലെ ഗംഗേ എന്ന പാട്ടോ, ബിജു നാരായൺ പാടുന്ന ഹരിമുരളീരവമോ വിജയ് യേശുദാസ് ഒന്ന് പാടിനോക്കണം. മുട്ടടിക്കും. വിറയലുകൊണ്ട് പാടുമ്പോൾ നല്ല വെബ്രേഷൻ ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു. ഈ ഗാനങ്ങളൊക്കെ മനോഹരമായി പാടാൻ കഴിയുന്ന ഒരുപാട് ചെറുപ്പക്കാർ ഇന്നുണ്ട്.

ചെറിയ തുക
ഇവിടെ കിട്ടുന്നത് ചെറിയ തുകയാണെന്നതായിരുന്നു മലയാളത്തിൽ പാടില്ലെന്ന് പറഞ്ഞതിന് അദ്ദേഹം പറഞ്ഞ കാരണം. ഉദയനാണ് എന്ന താരം എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രം പറയുന്നത് പോലെ അദ്ദേഹത്തിന് ഇവിടെ നിന്നും ലഭിക്കുന്നത് മതിയാവുന്നില്ല പോലും. തമിഴ്‌നാട്ടിലെ മധുര ജില്ലയുടെ അത്രയും വരാത്ത ഒരു സംസ്ഥാനമാണ് കേരളം. അങ്ങനെയുള്ള ഒരു കൊച്ചു സംസ്ഥാനത്തെ കൊച്ചു ഭാഷയിലെ സിനിമയിൽ അദ്ദേഹം പാടുമ്പോൾ അദ്ദേഹത്തിന് കിട്ടുന്ന പ്രതിഫലം പോരാ എന്നാണ് അദ്ദേഹം പറയുന്നത്.

പൂമുത്തോളെ ആദ്യം പാടിയത്
സ്വന്തം കഴിവുകൊണ്ട് പാടാനാണെങ്കിൽ കൊല്ലം കാരനായ ഒരു അഭിജിത്തുണ്ട്. വിജയ് യേശുദാസ് സംസ്ഥാന അവാർഡ് സ്വീകരിച്ച ജോസഫിലെ പൂമുത്തോളെ എന്ന പാട്ട് ആദ്യം പാടിയത് അഭിജിത്താണ്. അഭിജിത്ത് ആദ്യം പാടിയ പാട്ട് ഒരു പത്ത് ആവർത്തി വിജയ് യേശുദാസ് കേട്ടു നോക്കണം. എത്രമനോഹരമായാണ് അദ്ദേഹം ആ പാട്ട് പാടിയതെന്ന് അപ്പോൾ മനസ്സിലാവും. പുന്നപ്രയിൽ സജേഷ് എന്ന ചെറുപ്പക്കാരനുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു. അതുകൊണ്ട് തന്നെ യേശുദാസ് പോലും ആവശ്യമില്ലാത്ത തരത്തിലാണ് മലയാള സിനിമ ഇപ്പോൾ കടന്നു പോവുന്നത്.
Recommended Video

ഇങ്ങനെ അഹങ്കരിക്കരുത്
അങ്ങനെയുള്ള നാട്ടിൽ അച്ഛൻറെ മേൽവിലാസത്തിൽ മാത്രം ഉയർന്നു വന്ന വിജയ് യേശുദാസ് ഇങ്ങനെ അഹങ്കരിക്കരുത്. ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും അവസരങ്ങൾ യേശുദാസിന് പോലും കിട്ടിയിട്ടില്ല. അത് യേശുദാസ് എന്ന വടവൃക്ഷത്തിന്റെ മകനായത് കൊണ്ട് മാത്രമാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ദയവ് ചെയ്ത് വിജയ് യേശുദാസ് ഇനി മലയാളത്തിൽ പാടരുത്. തമിഴിൽ തന്നെ പാടിയാൽ മതി. വിജയ് യേശുദാസ് പാടിയില്ല എന്ന് കരുതി മലയാള സിനിമക്ക് ഒരു ദോഷവും വരാൻ പോകുന്നില്ല. വിജയ് യേശുദാസിന് മാത്രമാണ് നഷ്ടമെന്നുമായിരുന്നു ശാന്തിവിള ദിനേശ് പറഞ്ഞത്.


Click it and Unblock the Notifications











