'മുതിർന്നവരേ കേൾക്കും പോലെ മക്കളെ കേൾക്കും', അച്ഛനെന്ന നിലയിൽ വിനീതിന് നൂറിൽ നൂറ് മാർക്കാണെന്ന് ദിവ്യ!
ഗായകൻ, നടൻ, സംവിധായകൻ, ഗാനരചയിതാവ്, തിരക്കഥാകൃത്ത്... വിശേഷണങ്ങൾ പലതാണ് മലയാള സിനിമയിലെ ഓൾറൗഡറായ വിനീത് ശ്രീനിവസന്. സിനിമയിൽ മാത്രമല്ല ജീവിതത്തിൽ മകനായും ഭർത്താവായും അച്ഛനായും വിനീത് സക്സസ് ഫുള്ളാണ്. മക്കൾക്ക് എല്ലാത്തരത്തിലും അവരുടേതായ അഭിപ്രായ പ്രകടനങ്ങൾ നടത്താനും ഇഷ്ടങ്ങൾ തെരഞ്ഞെടുക്കാനും ശ്രീനിവാസൻ പൂർണ പിന്തുണയായിരുന്നു. സിനിമയിൽ വിനീത് ശോഭിച്ചത് അച്ഛന്റെ ചിറക് പറ്റിയായിരുന്നില്ല. സ്വന്തം കാലിൽ സിനിമയിൽ വന്ന് വിജയിച്ചയാള് കൂടിയാണ് വിനീത് ശ്രീനിവസൻ.
ഭർത്താവും അച്ഛനുമായ വിനീത് എങ്ങനെയാണ് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ വിനീതിന്റെ ഭാര്യ ദിവ്യ. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് വിനീത് ദിവ്യയെ 2012ൽ വിവാഹം ചെയ്തത്. ചെന്നൈ കെ.സി.ജി കോളേജിൽ പഠിക്കുമ്പോഴായിരുന്നു ഭാര്യ ദിവ്യയുമായി വിനീത് പ്രണയത്തിലായത്. ഒരിക്കൽ റാഗിങിനിടെയാണ് വിനീത് ദിവ്യയെ ആദ്യമായി കണ്ടത്. പാട്ടാണ് തന്നെയും വിനീതിനേയും ഒരുമിപ്പിച്ചത് എന്നാണ് ദിവ്യ പറയുന്നത്.

'പാട്ട് തന്നെയാണ് എന്നെയും വിനീതിനെയും ഒന്നിപ്പിച്ചത്. ചെന്നൈ കെ.സി.ജി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലാണ് ഞങ്ങൾ പഠിച്ചത്. അവിടെ വെച്ച് വിനീതിന്റെ സുഹൃത്തുക്കൾ എന്നെ റാഗ് ചെയ്യാനായി പിടിച്ചു. മലയാളത്തിൽ പാട്ട് പാടാൻ ആവശ്യപ്പെട്ടു. ഞാൻ മലയാളി ആണെങ്കിലും പഠിച്ചതും വളർന്നതുമെല്ലാം തമിഴ്‌നാട്ടിലായത് കൊണ്ട് മലയാളം അത്രയ്ക്ക് വശമില്ലായിരുന്നു. അതുകൊണ്ട് തന്നെ മലയാളം പാട്ട് പാടാൻ അറിയില്ലെന്ന് ഞാൻ പറഞ്ഞു. അന്നേരം ഇവൻ നിന്നെ പഠിപ്പിച്ച് തരുമെന്ന് പറഞ്ഞ് അവർ വിനീതിനെ വിളിച്ചു. അങ്ങനെയാണ് വിനീതിനെ പരിചയപ്പെടുന്നത്. അവിടെ നിന്നാണ് ഒന്നിച്ചുള്ള യാത്ര ആരംഭിക്കുന്നത്. 17 വർഷത്തെ പ്രണയമായിരുന്നു. സൗഹൃദം ആ യാത്ര ഇന്നും തുടരുന്നു' ദിവ്യ പറഞ്ഞു.

ഒരു അച്ഛനെന്ന നിലയിൽ വിനീത് പെർഫെക്ടാണ് എന്നും ദിവ്യ പറയുന്നു. 'ഒരു അച്ഛനെന്ന നിലയിലുള്ള വിനീതിനെ ആണ് എനിക്കേറെ ഇഷ്ടം. അച്ഛനെന്ന നിലയിൽ അത്രയ്ക്കും ബെസ്റ്റ് ആണ് വിനീത്. വിഹാനും ഷനായക്കും വിനീത് നൽകുന്ന ശ്രദ്ധയും സമയവും വലുതാണ്. അവരോടൊപ്പം സമയം ചെലവഴിക്കുമ്പോൾ എല്ലാ തിരക്കുകളും പടിക്ക് പുറത്താണ്. മുതിർന്നവർക്ക് നൽകുന്ന ശ്രദ്ധയോടെയാണ് അവർ പറയുന്ന കാര്യങ്ങളൊക്കെ കേട്ട് നിൽക്കുക. അത് വിനീത് ആഗ്രഹിക്കുന്നുമുണ്ട്. മറ്റ് കാര്യങ്ങൾ ചിലപ്പോൾ വിനീത് മാറ്റി വച്ചെന്ന് വരാം. പക്ഷേ മക്കളുടെ കാര്യത്തിൽ അങ്ങനെയല്ല. അവരോടൊപ്പം സമയം ചെലവിടാനാണ് വിനീത് ആഗ്രഹിക്കുന്നത്. ഒരു ദിവസം അതിന് സാധിച്ചില്ലെങ്കിൽ വലിയ സങ്കടമാണ്. അച്ഛനെന്ന നിലയിൽ വിനീത് ഏറ്റവും ബെസ്റ്റ് ആണ്' വിനീത് പറയുന്നു.

പാട്ട് പാടുന്ന കാര്യങ്ങളൊന്നും സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ലെന്നും ദിവ്യ പറയുന്നു. എന്നും കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കുക എന്നതാണ് ഏറ്റവും വലിയ സ്വപ്നമെന്നും ദിവ്യ പറയുന്നു. 'ഒരുപാട് സ്വപ്നങ്ങളോ പ്രതീക്ഷകളോ ഒന്നുമെനിക്കില്ല. ഓരോ ദിവസവും സന്തോഷത്തോടെ മുന്നോട്ട് പോകണമെന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. ഒരു ദിവസം അവസാനിക്കുമ്പോൾ ഞാൻ സന്തോഷവതിയാണ് എന്ന് എനിക്ക് തോന്നണം. അത്രയേ ഉള്ളൂ... കുഞ്ഞുങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ സ്വപ്‌നവും അത് തന്നെയാണ്. വലിയ വലിയ സ്വപ്നങ്ങളോ പാഷനോ ഒന്നും വേണ്ട... ജീവിതത്തിൽ സന്തോഷം ഉണ്ടാവണം. എന്റെ വഴിയിൽ വരുന്നതെന്താണോ അത് ഞാൻ സ്വീകരിക്കും. അതിൽ ഞാൻ സന്തോഷവതിയുമായിരിക്കും' ദിവ്യ പറയുന്നു.


Click it and Unblock the Notifications











