'ശ്രുതിയെ വിളിക്കണമെന്നും അവർക്കായി കരുതിവെച്ചത് നേരിട്ട് ഏൽപ്പിക്കണമെന്നും മമ്മൂക്ക ആവശ്യപ്പെട്ടിരുന്നു'
ശ്രുതി മലയാളികൾക്കെന്നും ഒരു നീറുന്ന ഓർമയാണ്. വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരെല്ലാം നഷ്ടപ്പെട്ട ദുഖത്തിൽ കഴിഞ്ഞിരുന്ന ശ്രുതിക്ക് മുന്നോട്ട് ജീവിക്കാനുള്ള പ്രചോദനമായത് എല്ലാമെല്ലാമായിരുന്ന പ്രതിശ്രുത വരൻ ജെൻസണായിരുന്നു. എന്നാൽ അടുത്തിടെ വാഹനാപകടത്തിന്റെ രൂപത്തിലെത്തിയ മരണം ജെൻസണേയും ശ്രുതിയിൽ നിന്നും പറിച്ചെടുത്തു. ജെൻസന്റെ ജീവൻ കവർന്ന വാഹനാപകടത്തിൽ ശ്രുതിക്കും പരിക്കേറ്റിരുന്നു.
തീരാ വേദനയിലും പരിക്കുകളിൽ നിന്നും മുക്തി നേടി തിരികെ ജീവിതത്തിലേക്ക് വരാനുള്ള ശ്രമത്തിലാണ് ശ്രുതി. ഇപ്പോഴിതാ ശ്രുതിയുടെ പുതിയ ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. കൊച്ചിയിൽ നടന്ന ട്രൂത്ത് മംഗല്യം സമൂഹ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശ്രുതിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ട്രൂത്ത് മംഗല്യം വിവാഹ ചടങ്ങ് നടന്നത്.

നാൽപ്പതോളം യുവതി യുവാക്കൾ ചടങ്ങിൽ വിവാഹിതരായി. ജെൻസണുണ്ടായിരുന്നുവെങ്കിൽ ശ്രുതിയുടേയും ജെൻസണിന്റേയും വിവാഹവും ഇതേ വേദിയിൽ വെച്ച് നടക്കുമായിരുന്നു. ട്രൂത്ത് ഗ്രൂപ്പിന്റെ ചെയർമാനും നടൻ മമ്മൂട്ടിയുടെ സുഹൃത്തുമായ സമദിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയാണ് ട്രൂത്ത് മാംഗല്യം. ഇത്തവണ ലിസ്റ്റിൽ ജെൻസണിനേയും ശ്രുതിയേയും ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചത് മമ്മൂട്ടിയായിരുന്നു.
ശ്രുതിക്കുണ്ടായ ദുരന്തത്തെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ അതിനുള്ള എല്ലാ സഹായവും ട്രൂത്ത് ഗ്രൂപ്പിന്റെ ചെയർമാനെ മമ്മൂട്ടി ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനൊന്നും കാത്ത് നിൽക്കാതെ ശ്രുതിയെ തനിച്ചാക്കി ജെൻസൺ മരണത്തെ പുൽകി. പക്ഷെ സമൂഹ വിവാഹ ദിവസം ചടങ്ങിൽ പങ്കെടുക്കാൻ ശ്രുതി എത്തിയിരുന്നു.
മമ്മൂട്ടി തന്നെയാണ് ശ്രുതിയെ ചടങ്ങിൽ പങ്കെടുക്കാൻ വിളിക്കമണെന്നും അവർക്കായി കരുതിവെച്ചത് കൈമാറണമെന്നും ആവശ്യപ്പെട്ടത്. ക്ഷണം സ്വീകരിച്ച ശ്രുതി എത്തി. മകളെപ്പോലെ മമ്മൂട്ടിയും ശ്രുതിയെ സ്നേഹത്താൽ ചേർത്ത് നിർത്തി. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഡയറക്ടറായ റോബർട്ടാണ് ചടങ്ങിന്റെ വീഡിയോ മനോഹരമായ കുറിപ്പിനൊപ്പം സോഷ്യൽമീഡിയയിൽ പങ്കിട്ടത്.
റോബർട്ട് കുറിച്ചത് ഇങ്ങനെയായിരുന്നു... ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല... എന്നാലും ഇതൊരു പ്രതീകമാണ്. സ്നേഹത്തിന്റെ പ്രതീകം... ട്രൂത്ത് ഗ്രൂപ്പിന്റെ ചെയർമാനും മമ്മൂക്കയുടെ സുഹൃത്തുമായ സമദിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയായ ട്രൂത്ത് മാംഗല്യം വേദിയിൽ വെച്ച് ശ്രുതിയെ ചേർത്തുനിർത്തി മമ്മൂക്ക പറഞത് ഇങ്ങനെയായിരുന്നു.

40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന ഈ സമൂഹവിവാഹ ചടങ്ങിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെൻസന്റെയും ആയിരുന്നു. വയനാട് ദുരന്തത്തിൽ ഉറ്റവർ നഷ്ടമായ ശ്രുതിയുടെയും ജെൻസന്റെയും കഥ അറിഞ്ഞപ്പോൾ തന്നെ മമ്മൂക്ക സമദിനോട് ശ്രുതിയുടെ വിവാഹം ഈ വേദിയിൽ വെച്ച് നടത്താൻ നിർദ്ദേശിച്ചിരുന്നു.
അതിനായി വേണ്ടുന്നതെല്ലാം അന്ന് തന്നെ മമ്മൂക്ക സമദിന് കൈമാറിയിരുന്നു. തുടർന്ന് വിവാഹത്തിന് തയ്യാറാവുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു കാറപകടത്തിൽ ജെൻസൺ ശ്രുതിയോട് യാത്ര പറഞ്ഞത്. എങ്കിലും ഈ സമൂഹവിവാഹ ചടങ്ങിലേക്ക് ശ്രുതിയെയും വിളിക്കണമെന്നും അവർക്കായി കരുതിവെച്ചതെല്ലാം ശ്രുതിയെ തന്നെ നേരിട്ട് ഏൽപ്പിക്കണമെന്നും മമ്മൂക്ക ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സമദിന്റെ ക്ഷണം സ്വീകരിച്ച ശ്രുതി വിവാഹ ചടങ്ങിലെ മറ്റു വധുവരൻമാർക്കായുള്ള ആശംസകളുമായി എത്തി.
ശ്രുതിക്കും ജെൻസനുമായി കരുതിവെച്ച ആ തുക മമ്മൂക്ക തന്നെ കൈ മാറണം എന്ന സമദിന്റെ അഭ്യർത്ഥന മമ്മൂക്കയും സ്വീകരിച്ചപ്പോൾ ശ്രുതിയുടെ കണ്ണും മനസും ഒരുപോലെ ഈറനണിയുന്നുണ്ടായിരുന്നു എന്നാണ് റോബർട്ട് കുറിച്ചത്.
വയനാട്ടിൽ തന്നെ തുടരാനും ജെൻസൺ നടത്തിയിരുന്ന ബിസിനസ് അദ്ദേഹത്തിന്‍റെ ഓർമ്മക്കായി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ശ്രുതിയുടെ ശ്രമം. ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരിച്ചിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു ശ്രുതി.


Click it and Unblock the Notifications