മമ്മൂട്ടി ചിത്രത്തില്‍ നിന്ന് അവസാന നിമിഷം അനില്‍ മുരളിയെ ഒഴിവാക്കിയതിന് പിന്നില്‍ ആരാവും?
നായകനോളം പ്രാധാന്യമുള്ള പ്രതിനായക വേഷത്തിലെത്തി പ്രേക്ഷകരെ വെറുപ്പിച്ച് അനില്‍ മുരളിയും കാലത്തിന് മുന്നേ പോയി. പക്ഷെ ആരാധകര്‍ വെറുത്തത് അനില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ മാത്രമാണ്. ആ വെറുപ്പ് നടന്‍ എന്ന നിലയില്‍ അനില്‍ മുരളിയ്ക്ക് ലഭിയ്ക്കുന്ന അംഗീകാരമാണ്, അനില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വിജയമാണ്.
എന്നാല്‍ ഇനിയും ഒരുപാട് സിനിമകളില്‍ അനില്‍ മുരളിയെ കാണാമായിരുന്നു. പലപ്പോഴും സിനിമയില്‍ തഴയപ്പെട്ടിട്ടുണ്ട്. അതിലൊട്ടും വിഷമം തോന്നിയിട്ടില്ല എന്നാണ് അനില്‍ മുരളി പറഞ്ഞിട്ടുള്ളത്. തനിക്ക് കിട്ടേണ്ട വേഷം എങ്ങിനെയായാലും തനിക്ക് തന്നെ കിട്ടും എന്ന് മുന്‍പൊരു അഭിമുഖത്തില്‍ അനില്‍ മുരളി പറഞ്ഞിരുന്നു. എന്നാല്‍ ഒരു മമ്മൂട്ടി ചിത്രത്തില്‍ നിന്ന് അവസാന നിമിഷം തഴയപ്പെട്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നിയിരുന്നു എന്നും അനില്‍ പറഞ്ഞിരുന്നു.

ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലെ വേഷമായിരുന്നു അത്. കഥാപാത്രത്തെ തീരുമാനിച്ചു, വേഷത്തിനായി അളവ് എടുക്കുന്നതിനിടെയാണ് കോസ്റ്റിയൂം ഡിസൈനര്‍ക്ക് താഴെ, ലാന്റ് ഫോണില്‍ കോള്‍ വരുന്നത്. ഇപ്പോള്‍ വരാവേ എന്ന് പറഞ്ഞയാള്‍ പിന്നെ വന്നില്ല. ഏറെ നേരം കാത്തിരുന്ന ശേഷം പറഞ്ഞു, അനിലിന്റെ ആ വേഷം പോയി... വേറെ വേഷമാണ്... ആ ഷോട്ടിന് ആയിട്ടില്ല എന്ന്.. എനിക്കറിയാമായിരുന്നു വേറെ വേഷം ഒന്നുമില്ല എന്ന്.
പിന്നെ ഒന്നും ആലോചിച്ചില്ല, നേരെ എറണാകുളത്തേക്ക് വണ്ടി കയറി. മാറ്റി വച്ച ആ വേഷത്തിന് വേണ്ടി ആരും വിളിച്ചില്ല. പിന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം ലാല്‍ ജോസ് ചാന്ത് പൊട്ട് എന്ന ചിത്രത്തിലേക്ക് വിളിച്ചു. ഞാന്‍ പോയി.. അന്നത്തെ ആ സംഭവം തന്റെ അറിവോടെയല്ല എന്ന് ലാല്‍ ജോസ് പറഞ്ഞു. അതിന് പ്രായിശ്ചിത്യം എന്നോണം പിന്നീടുള്ള ലാല്‍ ജോസിന്റെ മിക്ക ചിത്രങ്ങളിലും ചെറുതെങ്കിലും ഒരു വേഷം എനിക്കുണ്ടായിരുന്നു എന്ന് അനില്‍ മുരളി പറഞ്ഞു. എന്നാല്‍ അന്ന് ആ വേഷം അനിലിന്റെ കൈയ്യില്‍ നിന്ന് പോയതെങ്ങനെയാണെന്ന് സംവിധായകനുമറിയില്ല അനിലിനും അറിയില്ല എന്നതാണ് ഏറെ കൗതുകം.
സിനിമയില്‍ വില്ലനായി അഭിനയിക്കുമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ഞാനുമൊരു സാധാരണക്കാരനാണെന്ന് അനില്‍ മുരളി ആ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കുടുംബവും കുട്ടികളും എല്ലാം എനിക്കുമുണ്ട്. ജീവിക്കാന്‍ വേണ്ടി വില്ലന്‍ വേഷം കെട്ടിയതാണ്. ഇഷ്ടത്തോടെ ഞാനത് ചെയ്യുന്നു- എന്നാണ് അനില്‍ മുരളി പറഞ്ഞത്.


Click it and Unblock the Notifications











