സിനിമയിലെ ലിംഗവിവേചനം: മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനം നല്‍കി ഡബ്യൂസിസി
സിനിമാ രംഗത്തെ വനിതകളുടെ കൂട്ടായ്മയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ്.നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് സിനിമയില്‍ വനിതകളുടെ നേതൃത്വത്തില്‍ ഈ സംഘടന രൂപീകരിച്ചത്. സംഘടന രുപീകരിക്കപ്പെട്ട ശേഷം എതിര്‍പ്പുമായി പലരും രംഗത്തുവന്നിരുന്നുവെങ്കിലും ഉറച്ച നിലപാടുകളുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ് മുന്നോട്ടു പോയിരുന്നു. സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ വിമന്‍ ഇന്‍ കലക്ടീവ് മുന്നോട്ടു വന്നിരുന്നു.
മഞ്ജു വാര്യര്‍,പാര്‍വ്വതി, ഗീതുമോഹന്‍ദാസ്. ബീനാ പോള്‍, അഞ്ജലി മേനോന്‍ ,രമ്യാ നമ്പീശന്‍,സയനോര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിച്ചത്. അക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ പിന്തുണയുമായി സംഘടനയും അംഗങ്ങളും ഒപ്പമുണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയെന്ന പേരില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ചരിത്രത്തില്‍ ഇടം നേടിയിരുന്നു. താരങ്ങള്‍ക്കായി അമ്മ സംഘടന നിലവിലുളളപ്പോള്‍ വനിതകള്‍ക്ക് മാത്രമായി പുതിയൊരു സംഘടന രൂപീകരിച്ചതിന് വിവിധ തരത്തിലുളള എതിര്‍പ്പുകളായിരുന്നു സിനിമയില്‍ നിന്നും ലഭിച്ചിരുന്നത്.എതിര്‍പ്പുകളെയൊന്നും വകവെയ്ക്കാതെയാണ് സംഘടന മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലിംഗ വിവേചനത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം വിമന്‍ ഇന്‍ കളകടീവ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. രൂപീകരിക്കപ്പെട്ട് ആറ് മാസമായിട്ടും ഒരു റിപ്പോര്‍ട്ടും ഇതിനെക്കുറിച്ച് കമ്മീഷന്റേതായി പുറത്തു വരാത്ത സാഹചര്യത്തിലാണ് ഡബ്യസിസി മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനം നല്‍കിയത്. തങ്ങളുടെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ഡബ്യസിസി അറിയിച്ചിരിക്കുന്നത്.
ഡബ്യു സിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മലയാള സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ നാളിതുവരെയായിട്ടും അതു സംബന്ധിച്ച പഠനങ്ങളൊന്നും പുറത്തു വിടാത്ത സാഹചര്യത്തില്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിക്കൊണ്ട് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് മുഖ്യമന്ത്രിക്ക് നിവേദനം നല്കി. കഴിഞ്ഞ വര്‍ഷം 2017 മെയ് 17ന് വിമെന്‍ ഇന്‍ സിനിമ കളക്ടീവിലെ അംഗങ്ങള്‍ സംസ്ഥാന മുഖ്യമന്ത്രിയെ കാണുകയും സിനിമയുടെ അരങ്ങത്തും അണിയറയിലും സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളക്കുറിച്ച് അദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു.
അങ്ങേയറ്റം പ്രതീക്ഷാനിര്‍ഭരമായ കൂടിക്കാഴ്ചയാണ് അന്നു നടന്നത്. ഈ കൂടിക്കാഴ്ചയെ തുടര്‍ന്ന് സിനിമാ മേഖലയില്‍ ദേശീയ തലത്തില്‍ തന്നെ ആദ്യമായി ഒരു പഠന കമ്മീഷനെ നിയോഗിച്ചു കൊണ്ട് ഇടതു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് അങ്ങേയറ്റം ഉള്‍ക്കാഴ്ചയോടെയും പ്രശ്‌നങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നതുമായിരുന്നു. ഈ മേഖലയിലുള്ള പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനും പരിഹാര സാധ്യതകള്‍ നിര്‍ദ്ദേശിക്കുന്നതിനും അത്തരമൊരു പീന റിപ്പോര്‍ട്ടിന് കഴിയുമെന്ന് ഞങ്ങള്‍ക്കും ഉറപ്പുണ്ട്.
ഒട്ടും കാലതാമസം കൂടാതെയാണ് ജസ്റ്റീസ് ഹേമ കമ്മീഷന്‍ സംഘടിപ്പിക്കപ്പെട്ടത്. പക്ഷേ രൂപീകരിക്കപ്പെട്ട് ആറ് മാസമായിട്ടും ഒരു റിപ്പോര്‍ട്ടും കമ്മീഷന്റേതായി പുറത്തു വന്നില്ല എന്ന യാഥാര്‍ത്ഥ്യത്തെ അങ്ങേയറ്റം വിഷമത്തോടെയും ഉത്ക്കണ്ഠയോടെയുമാണ് ഞങ്ങള്‍ നോക്കി കാണുന്നത്. സിനിമയിലെ സ്ത്രീകളുടെ തൊഴിലും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട നയപരമായ ഒരു തീരുമാനവും കൃത്യമായ വിവരങ്ങളുടെ അഭാവത്തില്‍ എടുക്കാന്‍ സാധിക്കില്ല എന്നത് ഏവര്‍ക്കും അറിവുള്ളതാണല്ലോ. എന്തുകൊണ്ടാണ് ഈ കാലതാമസം ഉണ്ടായതെന്ന് അന്വേഷിച്ചറിയണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധ തുടര്‍ന്നും ഈ വിഷയത്തിലുണ്ടാകുമെന്നും അഭ്യര്‍ത്ഥിച്ചാണ് സര്‍ക്കാരിന് നിവേദനം നല്കിയത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഏറ്റവും ഉചിതമായ ഇടപെടല്‍ ഒട്ടും കാലതാമസമില്ലാതെ ഇക്കാര്യത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications