നാനൂറിലധികം സിനിമയില്‍ അഭിനയിച്ച നടിയുടെ ദുരിത ജീവിതം ആരെങ്കിലും കണ്ടോ? കൈത്താങ്ങായി വനിതാ കൂട്ടായ്മ
Recommended Video

ഏഴുപതുകള്‍ മുതല്‍ മലയാള സിനിമയില്‍ നിറ സാന്നിധ്യമായിരുന്ന നടിയാണ് തൊടുപുഴ വാസന്തി. അസുഖ ബാധിതയായി മരണത്തോട് മല്ലടിക്കുന്ന നടിയുടെ ദുരവസ്ഥ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നടിയ്ക്ക് സഹായ ഹസ്തവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ സിനിമ കളക്ടീവും രംഗത്തെത്തിയിരിക്കുകയാണ്.
വിമെന്‍ ഇൻ സിനിമ കളക്ടീവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇന്നലെ പുറത്തിറക്കിയ കുറിപ്പിലാണ് തൊടുപുഴ വാസന്തിയുടെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞിരിക്കുന്നത്. മാത്രമല്ല കൂട്ടായ്മ അവര്‍ക്കൊപ്പം എന്നും ഉണ്ടാവുമെന്ന് പറയുന്നുണ്ട്.

തൊടുപുഴ വാസന്തി
1975 ലായിരുന്നു വാസന്തി സിനിമയില്‍ അഭിനയിച്ച് തുടങ്ങിയത്. ശേഷം 400 ലധികം സിനിമകളില്‍ അഭിനയിച്ച വാസന്തി 2016 ല്‍ പുറത്തിറങ്ങിയ 'ഇത് താന്‍ഡാ പോലീസ്' എന്ന സിനിമയിലായിരുന്നു അവസാനമായി അഭിനയിച്ചത്. സിനിമാ ജീവിതത്തിന് പുറമെ നൃത്ത അധ്യാപിക കൂടിയായിരുന്നു വാസന്തി

വനിതാ കൂട്ടായ്മ പറയുന്നതിങ്ങനെ..
സിനിമയുടെ വെള്ളിവെളിച്ചത്തില്‍ മാത്രം പരിചയപ്പെട്ടവര്‍ തൊടുപുഴ വാസന്തിയെ ഇന്നു കണ്ടാല്‍ അത്രവേഗം തിരിച്ചറിയണമെന്നില്ല. രോഗങ്ങളുടെയും വേദനകളുടെയും നാളുകള്‍ അവരെ വല്ലാതെ തനിച്ചാക്കിയിരിക്കുന്നു.

കാന്‍സറിന്റെ പിടിയില്‍
പ്രമേഹം മൂര്‍ച്ഛിച്ച് വലതുകാല്‍ മുറിച്ചുമാറ്റി. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് വീണ്ടും രോഗനാളുകള്‍. 20 റേഡിയേഷന്‍ കഴിഞ്ഞു. കീമോതെറപ്പി വേണ്ടിവരുമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. പക്ഷേ, പണമില്ല. വൃക്കകളിലൊന്നു തകരാറിലാണ്. കേള്‍വിക്കുറവുമുണ്ട്. തുടര്‍ചികിത്സ നടത്താന്‍ കുറഞ്ഞത് ഏഴുലക്ഷം രൂപ വേണം.

മികച്ച അഭിനേത്രിയായിരുന്നു
2007 വരെ ദിവസം രണ്ടോ അതിലധികമോ ചിത്രങ്ങളില്‍ അഭിനയിച്ച അഭിനേത്രിയാണു വാസന്തി. നാടകാഭിനയത്തിനു സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

രോഗം കുടുംബത്തെ കാര്‍ന്ന് തീന്നു
പിതാവ് രാമകൃഷ്ണന്‍ നായര്‍ കാന്‍സര്‍ രോഗബാധിതനായതോടെ സിനിമയില്‍നിന്നു കുറച്ചിട അകന്നു നിന്നു. മൂന്നു വര്‍ഷത്തിനു ശേഷം സിനിമയിലേക്കു തിരികെ എത്തുമ്പോഴേക്കും ഭര്‍ത്താവ് രജീന്ദ്രനും രോഗം ബാധിതനായി. 2010 ഓഗസ്റ്റില്‍ അദ്ദേഹവും പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി വീണ്ടും തനിച്ചായി.

സിനിമാ ജീവിതം അവസാനിച്ചു
ഹൃദയത്തെയും കണ്ണിനെയുമൊക്കെ അലട്ടിയ രോഗങ്ങള്‍ സിനിമാ ജീവിതത്തെ മുറിച്ചുമാറ്റി. സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ വരമണി നാട്യാലയം നൃത്തവിദ്യാലയം തുടങ്ങി. രണ്ടുവര്‍ഷം മുന്‍പ് അതു പൂട്ടി. ചോര്‍ന്നൊലിക്കുന്ന വീടും തീരാനോവുകളും മാത്രമാണു വാസന്തിയുടെ സമ്പാദ്യം.

ഞങ്ങള്‍ ഒപ്പമുണ്ട്
നല്ലൊരു കാലം മലയാള സിനിമയില്‍ മനസ്സര്‍പ്പിച്ചു ജീവിച്ച വാസന്തിയുടെ സങ്കടങ്ങള്‍ കാണാതിരുന്നുകൂട. WCC ഞങ്ങള്‍ക്ക് കഴിയുന്ന സഹായകവുമായി അവര്‍ക്ക് ഒപ്പം തീര്‍ച്ചയായും ഉണ്ട്. ഒപ്പം സിനിമാപ്രേമികളായ നിങ്ങളും ഉണ്ടാവണം. എന്നുമാണ് ഡബ്ലുസിസി പറയുന്നത്.


Click it and Unblock the Notifications