ടിക്കറ്റ് വിൽപ്പന പൊടിപൊടിച്ച 2024, ലിസ്റ്റിൽ മോഹൻലാൽ ചിത്രവും; ബുക്ക് മൈ ഷോ കണക്കുകൾ പുറത്ത്
2024 അവസാനിക്കവെ ഈ വർഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ ടിക്കറ്റ് ബുക്ക് ചെയ്ക സിനിമകളുടെ ലിസ്റ്റ് പുറത്ത് വിട്ട് ബുക്ക് മൈ ഷോ. ഏറ്റവും വലിയ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൊന്നാണ് ബുക്ക് മൈ ഷോ. ഇതിലൂടെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കണക്ക് പ്രേക്ഷക സ്വീകാര്യത നേടിയ സിനിമ, റിപീറ്റഡ് വാല്യു ലഭിച്ച സിനിമ, ട്രെൻഡിൽ വന്ന മാറ്റങ്ങൾ തുടങ്ങിയവ മനസിലാക്കാൻ സഹായിക്കുന്നതാണ്.
ഈ വർഷത്തെ ദീപാവലി നാളിൽ 23 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ വിറ്റത്. റൊക്കോഡ് വിൽപനയാണിത്. 10. 8 ലക്ഷം പേർ പുഷ്പ 2 ദ റൂൾ ബുക്ക് മൈ ഷോയിലൂടെ സിംഗിൾ ടിക്കറ്റെടുത്ത് കണ്ടു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പമല്ല ഇവർ ഷോയ്ക്കെത്തിയത്. സ്ത്രീ 2 എന്ന ബോളിവുഡ് ചിത്രം 9 തവണ കണ്ട പ്രേക്ഷകനുണ്ടെന്നും ബുക്ക് മൈ ഷോയുടെ കണക്കുകളിൽ പറയുന്നു. ഭോപാലിൽ നിന്നുള്ള സൗരവ് എന്നയാളാണ് 9 തവണ സ്ത്രീ 2 കണ്ടത്.

കൽക്കി 2898 എഡി, സ്ത്രീ 2, പുഷ്പ 2-ദ റൂൾ, ഹനുമാൻ, അമരൻ, ഭൂൽ ഭുലയ്യ, ദേവര, ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം, മഞ്ഞുമ്മൽ ബോയ്സ്, സിംഗം എഗെയിൻ എന്നിവയാണ് ബുക്ക് മൈ ഷോയിലൂടെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ഇന്ത്യൻ സിനിമകൾ. മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സ് ലിസ്റ്റിൽ ഇടം പിടിച്ചത് ശ്രദ്ധേയമാണ്.
ഇഷ്ടപ്പെട്ട സിനിമ ഒന്നിലേറെ തവണ കണ്ട പ്രേക്ഷകരും ഏറെയാണ്. കൽക്കി 2898 എഡി, സ്ത്രീ 2, ദേവര, ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം, അമരൻ, ഹനുമാൻ, എന്നീ സിനിമകൾക്കാണ് ഏറ്റവും കൂടുതൽ റിപീറ്റ് ഓഡിയൻസിനെ ലഭിച്ചത്. റീ റിലീസുകളുടെ വർഷമായിരുന്നു 2024. ഇതിൽ പ്രേക്ഷകർ ബുക്ക് മൈ ഷോയിലൂടെ ഏറ്റവും കൂടുതൽ ബുക്ക് ചെയ്ത ആദ്യ പത്ത് സിനിമകളിൽ മലയാള ചിത്രം ദേവദൂതനുമുണ്ട്.

തുമ്പഡ്, ഗില്ലി, റോക്ക്സ്റ്റാർ, ലൈല മജ്നു, മുരരി, കൽ ഹോ ന ഹോ, ഗബ്ബർ സിംഗ്, രെഹ്ന ഹെ തേരെ ദിൽ മെൻ, വീർ സര എന്നിവയാണ് റി റിലീസിൽ കൂടുതൽ പ്രേക്ഷകരെ ലഭിച്ച മറ്റ് സിനിമകൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് ബുക്ക് ചെയ്ത ഹോളിവുഡ് സിനിമകളുടെ കണക്കും ബുക്ക് മൈ ഷോ പുറത്ത് വിട്ടിട്ടുണ്ട്.
ഡെഡ് പൂൾ ആന്റ് വോൾവെറൈൻ, കുംഗ് ഫു പാണ്ട: ദ ന്യൂ എംപയർ. വെനം: ദ ലാസ്റ്റ് ചാൻസ്, ഇൻസൈഡ് ഔട്ട് 2, ഡ്യൂൺ: പാർട്ട് 2, കിംഗ്ഡം ഓഫ് ദ പ്ലാനറ്റ് ഓഫ് ദ ഏപ്സ്, ഇറ്റ് എൻഡ്സ് വിത്ത് അസ്, മോണ 2, ഡെസ്പികബിൾ മി 4 എന്നിവയാണ് ബുക്ക് മെെ ഷോയിലൂടെ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ കണ്ട ഹോളിവുഡ് സിനിമകൾ.


Click it and Unblock the Notifications